പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ 2019ലെ ദേവസ്വം ബോര്‍ഡ് മെമ്പര്‍മാരായ ശങ്കരദാസിന്റെയും വിജയകുമാറിന്റെയും പങ്ക് വ്യക്തമാകുക മുന്‍ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ മൊഴിയെടുപ്പിനു ശേഷം. രണ്ടു തവണ ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നേടിയ ജയശ്രീക്ക് മൂന്നാം തവണ കോടതി ജാമ്യം അനുവദിച്ചില്ല. അതിനാല്‍ അവരെ ഏതു സമയവും ചോദ്യം ചെയ്യാനായി വിളിപ്പിക്കുമെന്നാണ് സൂചന.
ദേവസ്വം ഭരണം ബോര്‍ഡിനാണെങ്കിലും, ബോര്‍ഡ് എടുക്കുന്ന തീരുമാനങ്ങള്‍ ഉത്തരവാക്കുന്ന പരമാധികാരി സെക്രട്ടറിയാണ്. ബോര്‍ഡ് യോഗം വിളിച്ചു കൂട്ടുക, അജണ്ടകള്‍ തയാറാക്കുക, തീരുമാനം എടുക്കേണ്ട വിഷയങ്ങളുടെ ഫയല്‍ ഹാജരാക്കുക എന്നിവയാണ് സെക്രട്ടറിയുടെ ചുമതലകള്‍. കൂടാതെ ദേവസ്വം വ്യവഹാരങ്ങളില്‍ മറുപടി പറയാനുള്ള ചുമതലയും സെക്രട്ടറിക്കുണ്ട്. ഉദ്യോഗസ്ഥ തലത്തില്‍ ദേവസ്വം ബോര്‍ഡിലെ ഏറ്റവും ഉയര്‍ന്ന പദവിയാണിത്. പാളികള്‍ ചെന്നൈയ്‌ക്ക് കടത്തി സ്വര്‍ണം പൂശാനുള്ള ബോര്‍ഡ് തീരുമാനത്തില്‍ ഉത്തരവിറക്കിയത് സെക്രട്ടറി ആയിരുന്ന ജയശ്രീ ആയിരുന്നതിനാലാണ് അവരും കേസില്‍ ഉള്‍പ്പെട്ടത്.
പ്രധാനമായും നാലു കാര്യങ്ങളാണ് എസ്‌ഐടിക്ക് ജയശ്രീയില്‍ നിന്നും അറിയേണ്ടത്. പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റി വശം ചെന്നൈയ്‌ക്ക് കൊടുത്തുവിടാന്‍ തീരുമാനം എടുത്ത്, ഫയല്‍ ദേവസ്വം സെക്രട്ടറിയായിരുന്ന ജയശ്രീയ്‌ക്ക് കൈമാറിയ ശേഷം പ്രസിഡന്റായിരുന്ന എ. പത്മകുമാര്‍ അതില്‍ തിരുത്തല്‍ വരുത്തിയോ? തിരുത്തല്‍ വരുത്തിയെങ്കില്‍ അതിന് മെമ്പര്‍മാരായ ശങ്കരദാസും വിജയകുമാറും സാക്ഷിയായിരുന്നോ? പാളികള്‍ കടത്താനുള്ള ഉത്തരവ് ബോര്‍ഡിന്റെ പൂര്‍ണമായ തീരുമാനപ്രകാരം ആയിരുന്നോ?
ബോര്‍ഡ് ഫയല്‍ തിരികെ ആവശ്യപ്പെട്ടാല്‍ നല്‍കാന്‍ സെക്രട്ടറി ബാധ്യസ്ഥയാണ്. മെമ്പര്‍മാരുടെ സാന്നിധ്യത്തിലായിരുന്നു തിരുത്തലെങ്കില്‍ അവരും പ്രതിചേര്‍ക്കപ്പെടും. പത്മകുമാര്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ഫയലില്‍ തിരുത്തല്‍ വരുത്തിയതെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി വശം പാളികള്‍ ചെന്നൈയ്‌ക്ക് കൊടുത്തുവിടാന്‍ തീരുമാനമെടുത്തത് പത്മകുമാര്‍ ഒറ്റയ്‌ക്കാണെന്നുമാണ് നേരത്തെ ചോദ്യം ചെയ്തപ്പോള്‍ ഇരു മെമ്പര്‍മാരും പറഞ്ഞത്. തങ്ങള്‍ ഫയലില്‍ ഒപ്പിട്ടിട്ടില്ലെന്നും ഇവര്‍ പറഞ്ഞിരുന്നു. മൂന്നില്‍ രണ്ട് ഭൂരിപക്ഷമില്ലാതെ ഉത്തരവുകള്‍ക്ക് അംഗീകാരം എങ്ങനെ കൈവന്നു എന്ന ചോദ്യത്തിനും ജയശ്രീ മറുപടി നല്‍കേണ്ടിവരും.
ദേവസ്വം കമ്മിഷണറായിരുന്ന എന്‍. വാസുവിന്റെ ‘പിത്തള പാളികള്‍’ എന്ന പരാമര്‍ശം തിരുത്തി ‘ചെമ്പു പാളികള്‍’ എന്നാക്കിയതു മാത്രമാണ് പത്മകുമാറിന്റെ സ്വന്തം കൈപ്പടയിലുള്ളതെങ്കില്‍ അത് കൊള്ളയിലേക്ക് നയിച്ച കാര്യങ്ങില്‍ ഒന്നു മാത്രമായേ എസ്‌ഐടി പരിഗണിക്കു. ജയശ്രീയെ മാപ്പുസാക്ഷിയായി പരിഗണിച്ച് ചോദ്യം ചെയ്തു വിട്ടയ്‌ക്കാനാണ് സാധ്യത.
കേസില്‍ സാക്ഷിയായ നടന്‍ ജയറാമിന്റെ മൊഴിയും വൈകാതെ എടുക്കുമെന്നാണ് സൂചന. ചെന്നൈയിലെ ജയറാമിന്റെ വസതിയില്‍ വാതില്‍ പാളികള്‍ എത്താനുള്ള സാഹചര്യവും ഇതിനായി ഉണ്ണികൃഷന്‍ പോറ്റി നടത്തിയ നീക്കവും എസ്‌ഐ ടി രേഖപ്പെടുത്തും.
















