കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ബ്രിഗേഡ് ഗ്രൗണ്ടില്‍ ബാഗേശ്വര്‍ ബാബയുടെ നേതൃത്വത്തില്‍ നടന്ന ഭഗവദ് ഗീതാപാരായണത്തില്‍ ഹിന്ദുക്കളായ ഏഴ് ലക്ഷം പേര്‍ പങ്കെടുത്തു. ബാഗേശ്വര്‍ ബാബയുടെ അനുഗ്രഹാശിസ്സുകളോടെ സദസ്സിലുള്ളവര്‍ തുടര്‍ച്ചയായി ഭഗവദ്ഗീത പാരായണം ചെയ്യുകയായിരുന്നു.
മമതയ്‌ക്കെതിരെ ബംഗാളിലെ ചില സന്യാസിമാര്‍ കൈകോര്‍ത്തിരുന്നു. മമതയുടെ അമിതമായ മുസ്ലിം പ്രീണനത്തിനെതിരെയായിരുന്നു ഇവരുടെ ഈ ഐക്യം. ഇപ്പോള്‍ ബാഗേശ്വര്‍ ബാബയെ കൊല്‍ക്കത്തയില്‍ എത്തിച്ചും ഈ സന്യാസിമാരുടെ കൂട്ടായ്‌മയാണ്. സന്യാസിമാരില്‍ പലരും ബിജെപിയ്‌ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു എന്ന രീതിയില്‍ മമത വിമര്‍ശനമുന്നയിച്ച പശ്ചാത്തലത്തിലായിരുന്നു സന്യാസിമാര്‍ മമതയ്‌ക്കെതിരെ നീങ്ങിയത്. ഇതില്‍ ബംഗാളിലെ ചില ആശ്രമങ്ങളും ഹിന്ദു സന്യാസി പ്രസ്ഥാനങ്ങളും ഉണ്ടായിരുന്നു. അതില്‍ ശ്രീരാമകൃഷ്ണ മിഷന്‍, ഇസ്കോണ്‍ ഹരേകൃഷ്ണ, ഭാരത് സേവാശ്രമ സംഘം (ബിഎസ്എസ്), ബംഗീയ സന്യാസി സമാജ് എന്നീ സന്യാസീസംഘടനകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇവര്‍ നേരത്തെ മമതയ്‌ക്കെതിരെ ‘സന്ത് സ്വാഭിമാന്‍ യാത്ര’ എന്ന പേരില്‍ ഒരു പ്രതിഷേധ യാത്ര സംഘടിപ്പിച്ചിരുന്നു. ഇതിനിടെ മമത ഭാരത് സേവാശ്രമസംഘത്തിലെ സന്യാസിയായ കാര്‍തിക് മഹാരാജിനെതിരെ വ്യക്തിപരമായ ആക്ഷേപം ഉന്നയിച്ചിരുന്നു. ഈ സ്വാമി ബിജെപിയ്‌ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു, കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു എന്നെല്ലാമായിരുന്നു വിമര്‍ശനം. പക്ഷെ എല്ലാ സന്യാസിസഭകളും ഇതിനെതിരെ മമതയ്‌ക്കെതിരായി കൈകോര്‍ക്കുകയായിരുന്നു.
കൊല്‍ക്കത്തയില്‍ അരങ്ങേറിയ ഏഴ് ലക്ഷം ഹിന്ദുക്കളെ അണിനിരത്തിക്കൊണ്ടുള്ള ഭഗവദ്ഗീതാ പാരായണം മമതയ്‌ക്കെതിരായ താക്കീതാണെന്ന് പറയപ്പെടുന്നു. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ ഹിന്ദു ആത്മീയ മുന്നേറ്റം മമതയ്‌ക്ക് തടയിടുമെന്ന് വിശ്വസിക്കപ്പെടുന്നു.
















