തിരുവനന്തപുരം: ദീലിപിന്റെ കേസില്‍ ഞാന്‍ എത്തിച്ചേരുന്നതുവരെ ഞാന്‍ അതിജീവിതയുടെ ഭാഗത്തായിരുന്നു. പക്ഷെ ദിലീപിനെ കണ്ട് സംസാരിച്ചപ്പോള്‍ ദിലീപ് നിരപരാധിയാണെന്ന് തനിക്ക് ബോധ്യപ്പെട്ടെന്നും ആര്‍ ശ്രീലേഖ ഐപിഎസ്. അതോടെ എന്നെ മാധ്യമങ്ങള്‍ നിരന്തരം വേട്ടയാടി. ദിലീപിന് ഞാന്‍ കിടക്ക നല്‍കി, കരിക്ക് നല്‍കി തുടങ്ങി നിരവധി ആരോപണങ്ങള്‍ ഉണ്ടായി. -ശ്രീലേഖ അഭിപ്രായപ്പെട്ടു. ദിലീപിന് അനുകൂലമായി കോടതി വിധി വന്നതിന് പിന്നാലെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഈ വെളിപ്പെടുത്തല്‍.
ഈ കേസ് തീരാന്‍ പോകുന്നില്ലെന്ന് എനിക്കറിയാമായിരുന്നു. ദിലീപിനെ മനപൂര്‍വ്വം അതില്‍ കുടുക്കിയിടുക എന്നതായിരുന്നു ഉദ്ദേശ്യം. കേസ് തീര്‍ന്നാല്‍ ചീട്ടുകൊട്ടാരം പോലെ ദിലീപിനെതിരെ കെട്ടിപ്പൊക്കിയതെല്ലാം പൊളിഞ്ഞുപോകും. അതാണ് ഇപ്പോള്‍ സംഭവിച്ചത്. – ശ്രീലേഖ പറഞ്ഞു.
പണ്ട് എല്ലാവരും പറഞ്ഞു ശ്രീലേഖയെ അറസ്റ്റ് ചെയ്യും. ശ്രീലേഖയെ ചോദ്യം ചെയ്യും എന്നൊക്കെ. പക്ഷെ ആരും എന്നെ ഒന്നും ചെയ്തില്ലല്ലോ. കാരണം അവര്‍ക്കറിയാം ശ്രീലേഖ പറയുന്നത് നൂറ് ശതമാനവും സത്യമാണെന്ന്. – ശ്രീലേഖ പറയുന്നു.
ഞാന്‍ ജയില്‍ ഡിജിപി ആയിരുന്നപ്പോഴാണ് ദിലീപ് എന്ന പ്രതിയെ കാണുന്നത്. ദിലീപുമായി സംസാരിച്ചപ്പോള്‍ കേസിന്റെ മറ്റു ചില വീക്ഷണകോണുകള്‍ തെളിഞ്ഞുവന്നു. ഏത് കേസ് വന്നാലും അതിന്റെ എതിര്‍വശം കൂടി ചിന്തിക്കുന്ന വ്യക്തിയാണ് ഞാന്‍. മിറര്‍ ഇമേജ് (Mirror Image) എന്ന് പറയും. അങ്ങിനെ ചിന്തിക്കുമ്പോള്‍ കൂറെ പുതിയ കാര്യങ്ങള്‍ മനസ്സില്‍ തെളിഞ്ഞുവരും. ദിലീപിന്റെ കാര്യത്തിലും അതാണ് സംഭവിച്ചത്. പിന്നീട് പല പൊലീസ് ഉദ്യോഗസ്ഥരും പറയുന്നത് കേട്ടു, ദിലീപിനെതിരെ തെളിവുണ്ടാക്കാന്‍ പലതും ഞങ്ങള്‍ കെട്ടിച്ചമച്ചു എന്ന്.. ഇതുകൂടിയായപ്പോഴാണ് ഈ കേസ് ഞാന്‍ കൂടുതല്‍ ആഴത്തില്‍ പഠിച്ചത്. അപ്പോഴാണ് ദിലീപ് ഈ കേസില്‍ കുറ്റക്കാരനല്ലെന്ന് മനസ്സിലായത്. – ശ്രീലേഖ വിശദമാക്കുന്നു.
ഈയിടെ ശ്രീലേഖ സ്വന്തം യൂട്യൂബ് ചാനലില്‍ ദിലീപ് കേസിനെക്കുറിച്ച് വിശദമായ ഒരു വീഡിയോ ചെയ്തിരുന്നു. ദിലീപ് നിരപരാധിയാണെന്ന് എന്തുകൊണ്ട് താന്‍ പറയുന്നു എന്ന കാര്യം ശാസ്ത്രീയമായി വിശദീകരിക്കുന്ന വീഡിയോ ആണിത്. ഈ വീഡിയോ നിരവധി പേര്‍ കണ്ടു. അതില്‍ ഒരു ഐപിഎസ് ഉദ്യോഗസ്ഥയുടെ സൂക്ഷ്മബുദ്ധിയും നിരീക്ഷണപാടവും ചേര്‍ത്ത് ദിലീപിന്റെ കേസ് വിശകലനം ചെയ്യുകയും ദിലീപ് എന്തുകൊണ്ടാണ് നിരപരാധി എന്ന് തെളിയിക്കുകയുമായിരുന്നു ശ്രീലേഖ. ശ്രീലേഖയുടെ യൂട്യൂബ് ചാനലില്‍ 75ാം എപ്പിസോഡായാണ് ദിലീപ് കേസ് വിശദമായി വിശകലനം ചെയ്യുന്ന ഈ വിഡിയോ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
















