ആശുപത്രികള്‍ ലോകത്തെ ഏറ്റവും വലിയ അഭയകേന്ദ്രങ്ങളാണ്. എല്ലാത്തരം മനുഷ്യരും അവിടെയെത്തുന്നു. ജനിമൃതികള്‍ക്കിടയില്‍ ആശുപത്രികളെ ഇടത്താവളമാക്കാത്ത മനുഷ്യര്‍ ഇല്ലെന്നുതന്നെ പറയാം. സങ്കടവും സന്തോഷവും നിരാശയും പ്രതീക്ഷയും ആശ്വാസവും ആശങ്കയും ഭയവുമൊക്കെ ആശുപത്രിയോളം പങ്കുവയ്‌ക്കപ്പെടുന്ന മറ്റൊരിടം ഉണ്ടെന്ന് തോന്നുന്നില്ല.
ആശുപത്രികള്‍, ചെറുതായാലും വലുതായാലും അവിടെ അനുഭവങ്ങളുടെ ഒരു കടല്‍ സംഭവിക്കുന്നു. അലയടങ്ങാത്ത ഈ അനുഭവങ്ങളുടെ ആകെത്തുകയായിരിക്കും പല ഡോക്ടര്‍മാരുടെയും മനസ്സ്. രോഗികള്‍, കൂട്ടിരുപ്പുകാര്‍, സന്ദര്‍ശകര്‍. ഇവരുമായെല്ലാം ഇടപഴകേണ്ടിവരുന്ന ഡോക്ടര്‍മാര്‍ക്ക് പറയാനുള്ള കഥകള്‍ അത്ഭുതപ്പെടുത്തുന്നതുമായിരിക്കും. പ്രശസ്ത ഗൈനക്കോളജിസ്റ്റും സാമൂഹിക പ്രവര്‍ത്തകയുമായിരുന്ന ഡോ.പി.എ. ലളിതയും, പ്രശസ്ത കാന്‍സര്‍ രോഗവിദഗ്‌ദ്ധന്‍ ഡോ. വി.പി. ഗംഗാധരനും പങ്കുവച്ചിട്ടുള്ള ചികിത്സാനുഭവങ്ങള്‍ വായനക്കാര്‍ക്ക് സുപരിചിതമാണല്ലോ. ആതുര സേവന രംഗത്ത് ഈ നിരയില്‍ വരുന്ന ഒരാളാണ് ഡോ.വി. ഉഷാ മേനോന്‍.
കൊച്ചി അമൃത ആശുപത്രിയില്‍ എന്‍ഡോക്രൈനോളജി വിഭാഗത്തില്‍ ചികിത്സയോടൊപ്പം അധ്യാപനവും ഗവേഷണവും നടത്തുന്ന ഡോ. വടയത്ത് ഉഷാ മേനോന്‍ നാല് പതിറ്റാണ്ട് കാലത്തെ ചികിത്സാനുഭവങ്ങള്‍ പങ്കുവയ്‌ക്കുന്നതാണ് ‘അഴലാഴിക്കപ്പുറം-ഒരു ഡോക്ടറുടെ ഡയറിക്കുറിപ്പുകള്‍’ എന്ന പുസ്തകം.
ഡോ. ഉഷാ മേനോന്‍ അടിസ്ഥാനപരമായി ഒരു എഴുത്തുകാരിയാണ്. ഓരോ വാക്കിലും വരിയിലും അനുഭവങ്ങളുടെ ആഴം രേഖപ്പെടുത്താന്‍ കഴിഞ്ഞിരിക്കുന്നു. പരിചയസമ്പന്നരായ ഡോക്ടര്‍മാര്‍ക്ക് ഏറെ അനുഭവങ്ങളും ഉണ്ടായിരിക്കും. പക്ഷേ അവയൊക്കെ അക്ഷരങ്ങളിലേക്ക് പകര്‍ത്താന്‍ എല്ലാവര്‍ക്കും കഴിയണമെന്നില്ല. ഇക്കാര്യത്തില്‍ ഉഷാമേനോന്‍ നൂറ് ശതമാനവും വിജയിച്ചിരിക്കുന്നു. ഈ പുസ്തകത്തിലെ ഓരോ അധ്യായവും ഇത് സാക്ഷ്യപ്പെടുത്തുന്നുണ്ട്. പറയാന്‍ ഉദ്ദേശിച്ച ചില കാര്യങ്ങള്‍ അവതരിപ്പിക്കുകയും ചിന്തകള്‍ രേഖപ്പെടുത്തുകയുമല്ല ഈ എഴുത്തുകാരി ചെയ്തിട്ടുള്ളത്. മനസ്സുകൊണ്ട് ആഴത്തില്‍ തൊട്ടറിഞ്ഞ അനുഭവങ്ങള്‍ വായനക്കാരിലേക്ക് സന്നിവേശിപ്പിക്കുകയാണ്.
രോഗത്തെ മാത്രമല്ല രോഗിയേയും ചികിത്സിക്കണമെന്ന് പറയാറുണ്ടല്ലോ. രോഗത്തെയും രോഗിയേയും കടന്ന് ഡോ.ഉഷ മേനോന്‍ ചികിത്സയ്‌ക്കെത്തുന്ന മനുഷ്യരേയും കാണുന്നു. ജീവിക്കുന്ന ചുറ്റുപാടുകളും മനോനിലയും വികാരവിചാരങ്ങളുമൊക്കെ മനുഷ്യരെ രോഗികളാക്കുന്നു എന്നത് പുതിയ അറിവല്ല. പക്ഷേ ചികിത്സയിലേക്ക് കടക്കുമ്പോള്‍ ഈ ഘടകങ്ങള്‍ വേണ്ടത്ര പരിഗണിക്കപ്പെടാറില്ല. ഇക്കാര്യത്തില്‍ ഈ ഡോക്ടറുടെ സമീപനം വ്യത്യസ്തമാണ്. തന്റെ മുന്നിലെത്തുന്നത് രോഗി മാത്രമല്ലെന്നും, ആരോടും പറയാനാവാത്ത സങ്കടങ്ങള്‍ പേറിയെത്തുന്ന നിസ്സഹായരായ മനുഷ്യരാണെന്നും തിരിച്ചറിയുന്നു.
കഥകളെ വെല്ലുന്ന ജീവിതങ്ങളുണ്ട്. ഒരു കഥാകാരന്‍ സ്വന്തം ഭാവനയില്‍ വരച്ചിടുന്ന ചിത്രങ്ങളെ കവിഞ്ഞുനില്‍ക്കുന്ന ഇത്തരം ജീവിതങ്ങളാണ് ഈ പുസ്തകത്തില്‍ വായനക്കാര്‍ കണ്ടുമുട്ടുന്നത്. നീണ്ടകാലത്തെ സ്വപ്‌നസാഫല്യമായ വീട് കൈവിട്ടു പോകുന്നത് ഒന്നും ചെയ്യാനാവാതെ നോക്കിനില്‍ക്കേണ്ടിവരുന്ന വീട്ടമ്മ ആരുടെയും ഉള്ളുലയ്‌ക്കും. ഇതുപോലെ തന്നെയാണ് ആറ്റുനോറ്റുണ്ടായ കൈക്കുഞ്ഞിനെ ഒരു നോക്കു കാണാനോ ഒരുമ്മ നല്‍കാനനോ കഴിയാതെ ഐസിയുവില്‍ അബോധാവസ്ഥയില്‍ കഴിയുന്ന യുവതി. മുലയൂട്ടാന്‍ ഈ കുഞ്ഞിനെയും കൈയിലേന്തി നടക്കുന്ന അമ്മൂമ്മയുടെ വേദന പറഞ്ഞറിയിക്കാനാവില്ല. മരണം ഉറപ്പായിരുന്നിട്ടും ജീവിതത്തിന്റെ മുഖത്തേക്ക് പ്രശാന്തമായി നോക്കുന്ന, വര്‍ഷങ്ങള്‍ക്കുശേഷം ആശുപത്രിയില്‍ കണ്ടുമുട്ടുന്ന തന്റെ കളിക്കൂട്ടുകാരി രാജിയുടെ ഭര്‍ത്താവ് മോഹനന്‍. ആശുപത്രി വാസത്തിനിടെ മാനസാന്തരം വരാന്‍ തുടങ്ങിയെങ്കിലും കൂട്ടാളികളെത്തി നിര്‍ബന്ധിച്ചു ഡിസ്ചാര്‍ജ് വാങ്ങിപ്പോയ ഗുണ്ടാ നേതാവ് ഷാജി. ഇങ്ങനെ നമ്മള്‍ കണ്ടിട്ടുള്ള, എന്നാല്‍ നമുക്ക് അപരിചിതരായ മനുഷ്യരുടെ മനസ്സുകളാണ് ഈ പുസ്തകം നിറയെയുള്ളത്.
ഒരോ അധ്യായവും ഒന്നിനൊന്ന് വ്യത്യസ്തമായ അനുഭവ ചഷകങ്ങളാണ്. രാത്രിമഴ, പാടാത്ത താരാട്ട്, വെളിപാടിന്റെ വേദനകള്‍, മായുന്ന സിന്ദൂരം, അവസാനത്തെ ചങ്ങാതി, നഷ്ട സൗഭാഗ്യം, ഒഴുകിവരുന്ന കല്‍പ്പനകള്‍… എന്നിങ്ങനെ അധ്യായങ്ങളുടെ ശീര്‍ഷകങ്ങള്‍ പോലും അര്‍ത്ഥപൂര്‍ണവും കാവ്യാത്മകവുമാണ്. ഡോക്ടറായിരുന്നുന്നില്ലെങ്കില്‍ തീര്‍ച്ചയായും ഈ എഴുത്തുകാരി വലിയൊരു കഥാകൃത്തോ നോവലിസ്റ്റോ ആയി മാറുമെന്ന് ഈ പുസ്തകത്തിലെ ഭാഷയും രചനാ ശൈലിയും തെളിയിക്കുന്നു.
ചെറുകഥയുടെ ശില്‍പ്പഘടനയും ഏകാഗ്രതയും ഈ അനുഭവക്കുറിപ്പുകള്‍ക്കുണ്ട്. ഒറ്റക്കെടുത്താല്‍ ചെറുകഥ പോലെയും ഒന്നിച്ചെടുത്താല്‍ ആശുപത്രി ഇതിവൃത്തമാക്കി എഴുതിയിട്ടുള്ള നോവല്‍ പോലെയും വായിക്കാം. ലീനാമ്മ, അച്ഛാമ്മ, രാജി, മോഹനന്‍, മേരി സിസ്റ്റര്‍, ഷാജി, മല്ലിക, തോമസ്, ജിനി, സൗമിനി, സൗദാമിനി, വെറോണി, മീന, കേണല്‍ മൈക്കിള്‍, സാറാമ്മ, ലതിക, സുരേഷ്, ബാലകൃഷ്ണപിള്ള, ജോണി പൂക്കാരന്‍, ആല്‍ഫി, ലിസി, മറിയാമ്മ തുടങ്ങിയവരൊക്കെ ഒരേസമയം ജീവിച്ചിരിക്കുന്ന മനുഷ്യരും കഥാപാത്രങ്ങളുമാണ്. ഇവര്‍ക്ക് പുറമെ ആയാള്‍, അവള്‍, അവര്‍, അദ്ദേഹം എന്നിങ്ങനെ പേരറിയാത്തവരും. കഥയില്ലായ്‌മക്കു മേലുള്ള ഭാഷാ കസര്‍ത്തുകള്‍ മടുത്ത വര്‍ക്ക് വായനയുടെ അനുഭൂതി പകരുന്നതാണ് ഈ അക്ഷരക്കൂട്ടുകള്‍.
ഡോ. ഉഷാ മേനോന്‍ സ്‌നേഹംകൊണ്ടുമാണ് ചികിത്സിക്കുന്നത്. ഇങ്ങനെയൊരാളെ മാത്രമേ ഇത്തരം അനുഭവങ്ങള്‍ തേടിയെത്തുകയുള്ളൂ. അപരനെ ആത്മനായി കാണാന്‍ പ്രേരിപ്പിക്കുന്ന കാരുണ്യം ഈ ഡോക്ടറുടെ മനസ്സില്‍ നിറച്ചത് മാതാ അമൃതാനന്ദമയീ ദേവിയാണെന്ന് പുസ്തകം അമ്മയ്‌ക്ക് സമര്‍പ്പിച്ചതില്‍ നിന്ന് വ്യക്തമാണ്.
അഴലാഴിക്കപ്പുറം-ഒരു ഡോക്ടറുടെ ഡയറിക്കുറിപ്പുകള്‍
ഡോ. വി. ഉഷാ മേനോന്‍
ഡ്രീംസ് ബുക്‌സ്
പേജ് 199
വില: 300 രൂപ
ഫോണ്‍: 94472 41639
പുസ്തകം ലഭിക്കാൻ ഈ നമ്പറിൽ വിളിക്കുക: 92495 89919
















