പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയ്‌ക്ക് ത്രികക്ഷി ഗൂഢാലോചന നടന്നതായും കൃത്യമായ ആസൂത്രണത്തിന് ദേവസ്വം കമ്മിഷണറായിരുന്ന എന്‍. വാസുവിനെ ചുമതലപ്പെടുത്തിയിരുന്നതായും സൂചന. ഇതു സംബന്ധിച്ച തെളിവുകള്‍ എസ്‌ഐടിക്ക് നേരത്തെ ലഭിച്ചെങ്കിലും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കൂടുതല്‍ നടപടികളിലേക്ക് പ്രത്യേക അന്വേഷണ സംഘം കടക്കാതിരിക്കുകയാണ്.
ഒരു സര്‍ക്കാര്‍ ഉന്നതനൊപ്പം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി എന്നിവരാണ് അയ്യപ്പസന്നിധിയില്‍ പെരുംകൊള്ളയ്‌ക്കു ഗൂഢാലോചന നടത്തിയതെന്നാണ് കണ്ടെത്തല്‍. ദേവസ്വം കമ്മിഷണര്‍ ആയിരുന്ന എന്‍. വാസുവായിരുന്നു ആസൂത്രകന്‍. മുന്‍കൂട്ടി പറഞ്ഞിട്ടും ‘സ്വര്‍ണം പൂശിയ ചെമ്പുപാളികള്‍’ എന്ന് വ്യക്തമായി രേഖപ്പെടുത്തിയ എക്‌സി. ഓഫീസറുടെ നോട്ട് ‘പിത്തളപ്പാളികള്‍’ എന്നു തിരുത്താന്‍ വാസു തയാറായതും ഉന്നതങ്ങളില്‍ നിന്നുള്ള നിര്‍ദേശമനുസരിച്ചായിരുന്നു എന്നാണ് എസ്‌ഐടി നിഗമനം.
ഈ സര്‍ക്കാര്‍ ഉന്നതന്‍ അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണോ എന്ന് എസ്‌ഐടി ഇനിയും വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ പാളികളില്‍ സ്വര്‍ണം പൂശാന്‍ സ്‌പോണ്‍സര്‍ എന്ന നിലയില്‍ തനിക്ക് അനുമതി നല്‍കണമെന്നു കാട്ടി ദേവസ്വം മന്ത്രിക്ക് ഉണ്ണികൃഷ്ണന്‍ പോറ്റി കത്ത് സമര്‍പ്പിച്ചിരുന്നു എന്ന പത്മകുമാറിന്റെ മൊഴിയെ തുടര്‍ന്ന് പോറ്റിയേയും കടകംപള്ളിയേയും ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്.
പോറ്റി, കടകംപള്ളിക്ക് സമര്‍പ്പിച്ചു എന്ന് പറയുന്ന കത്ത് കണ്ടുകിട്ടാന്‍ സാധ്യത കുറവാണ്. സ്വര്‍ണപ്പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റി വശം സ്വര്‍ണം പൂശാനായി കൊടുത്തു വിടണമെന്ന് നിര്‍ദേശിക്കുന്ന വിധത്തിലുള്ള യാതൊരു രേഖകളും ഇതുവരെ കണ്ടെത്താനും കഴിഞ്ഞിട്ടില്ല. സര്‍ക്കാര്‍ തലത്തില്‍ വന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടിയെന്ന എ. പത്മകുമാറിന്റെ മൊഴിക്ക് സാധുത പകരാനുള്ള രേഖകളാണ് ആവശ്യം. എന്നാല്‍ വാക്കാലുള്ള നിര്‍ദേശം എന്നാണ് പത്മകുമാര്‍ പറയുന്നത്.
ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴിയെ ആശ്രയിച്ചായിരിക്കും കടകംപള്ളിയുടെ പങ്ക് നിശ്ചയിക്കുക. ലഭ്യമായ രേഖകള്‍ പ്രകാരം സ്വര്‍ണ കൊള്ളയില്‍ പത്മകുമാറിന്റെ പങ്ക് വ്യക്തമായി കഴിഞ്ഞു. എന്നാല്‍ പത്മകുമാര്‍ സ്വന്തം കൈയക്ഷരത്തില്‍ മിനിറ്റ്‌സില്‍ തിരുത്തല്‍ വരുത്തിയതായും അതില്‍ തങ്ങള്‍ ഒപ്പിട്ടിരുന്നില്ലെന്നുമാണ് മറ്റ് രണ്ട് ദേവസ്വം അംഗങ്ങളും പറയുന്നത്. ഭൂരിപക്ഷ പിന്തുണയില്ലാതെ ഉത്തരവ് എങ്ങനെ പ്രാബല്യത്തില്‍ വന്നു എന്ന ചോദ്യവും പ്രസക്തം.
ബോര്‍ഡ് തീരുമാനം പ്രാബല്യത്തില്‍ വരാന്‍ മൂന്നില്‍ രണ്ട് അംഗങ്ങളുടെ പിന്തുണ വേണമെന്നിരിക്കെ എന്തുകൊണ്ട് നടപടിയെ അംഗങ്ങള്‍ എതിര്‍ത്തില്ല എന്ന ചോദ്യത്തിനും തൃപ്തികരമായ വിശദീകരണം വേണ്ടതുണ്ട്. ഈ സംശയങ്ങള്‍ക്ക് മറുപടി പറയേണ്ടത് ദേവസ്വം മുന്‍ സെക്രട്ടറി ജയശ്രീയാണ്. ഇവരെ ഉടന്‍ തന്നെ ചോദ്യം ചെയ്യുമെന്ന് അറിയുന്നു.
















