ന്യൂദൽഹി: പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനകളായ ലഷ്‌കർ-ഇ-തൊയ്ബ, ജെയ്‌ഷെ-ഇ-മുഹമ്മദ് അവരുടെ സഹ ഗ്രൂപ്പുകൾ, അവരെ പിന്തുണയ്‌ക്കുന്നവർ എന്നിവർക്കെതിരെ നടപടിയെടുക്കണമെന്ന് ഇന്ത്യയും അമേരിക്കയും ഐക്യരാഷ്‌ട്രസഭയോട് ആവശ്യപ്പെട്ടു. സ്വത്തുക്കൾ മരവിപ്പിക്കൽ, ആയുധ ഉപരോധം എന്നിവയുൾപ്പെടെ കൂടുതൽ നടപടികൾ സ്വീകരിക്കണമെന്നും ഐസിസ്, അൽ-ഖ്വയ്ദ അനുബന്ധ സംഘടനകൾക്കെതിരെ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തണമെന്നും ഇരുപക്ഷവും ആവശ്യപ്പെട്ടു.
ഡിസംബർ 3 ന് ന്യൂദൽഹിയിൽ നടന്ന തീവ്രവാദ വിരുദ്ധ സംയുക്ത വർക്കിംഗ് ഗ്രൂപ്പിന്റെ (ജെഡബ്ല്യുജി) യോഗത്തിലും ‘ഡെസിഗ്നേഷൻസ് ഡയലോഗ്’ ലും ഭീകരതയെ ചെറുക്കുന്നതിനുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് ഇന്ത്യയും യുഎസും ചർച്ച ചെയ്തത്. കൂടാതെ പഹൽഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ലഷ്‌കർ-ഇ-തൊയ്ബ അനുബന്ധ സംഘടനയായ ദി റെസിസ്റ്റൻസ് ഫ്രണ്ടിനെ (ടിആർഎഫ്) വിദേശ ഭീകര സംഘടന (എഫ്‌ടിഒ) ആയും പ്രത്യേകമായി നിയുക്ത ആഗോള ഭീകരവാദി (എസ്‌ഡിജിടി) ആയും പ്രഖ്യാപിച്ചതിന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിനോട് ഇന്ത്യ യോഗത്തിൽ നന്ദി പറഞ്ഞു.
ശനിയാഴ്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവന പ്രകാരം ഭീകരതയെ ചെറുക്കുന്നതിന് സുസ്ഥിരവും സമഗ്രവുമായ നടപടി ആവശ്യമാണെന്ന് ഇരുപക്ഷവും ഊന്നിപ്പറഞ്ഞു. ഐക്യരാഷ്‌ട്രസഭ, ക്വാഡ്, ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് (എഫ്‌എടിഎഫ്) എന്നിവയുൾപ്പെടെ ഭീകരതയെ ചെറുക്കുന്നതിന് ബഹുമുഖ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത ഇരുപക്ഷവും ആവർത്തിച്ചു വ്യക്തമാക്കി.
















