സനാതന ധര്‍മ്മത്തോടും ഹിന്ദുക്കളോടുമുള്ള തമിഴ്‌നാട്ടിലെ ഡിഎംകെ സര്‍ക്കാരിന്റെ വെറുപ്പും വിദ്വേഷവും ഓരോ ദിവസം ചെല്ലുന്തോറും വര്‍ദ്ധിച്ചുവരികയാണ്. ചിരപുരാതനമായ തിരുപ്രംകുണ്ഡ്രം സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തില്‍ കാര്‍ത്തിക ദീപം തെളിയിക്കാന്‍, കോടതി ഉത്തരവ് ഉണ്ടായിരുന്നിട്ടും ഭക്തരെ അനുവദിക്കാതിരുന്നതിലൂടെ അടിമുടി ഹിന്ദുവിരുദ്ധമായ ഭരണകൂടത്തിന്റെ മുഖമാണ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്. ക്ഷേത്രത്തിലെ ദീപസ്തംഭത്തില്‍ ഡിസംബര്‍ ഒന്നിന് കാര്‍ത്തികവിളക്ക് തെളിയിക്കാന്‍ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ അപ്പീല്‍ പോവുകയാണ് അധികൃതര്‍ ചെയ്തത്. നിശ്ചിത സമയം കഴിഞ്ഞിട്ടും കാര്‍ത്തിക ദീപം തെളിയിക്കാന്‍ അനുവാദം ലഭിക്കാത്തതിനെ തുടര്‍ന്ന് കോടതി വീണ്ടും ഇടപെടുകയും, പത്ത് ഭക്തരോടൊപ്പം ചെന്ന് കാര്‍ത്തിക ദീപം തെളിയിക്കാന്‍ പരാതിക്കാരനോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. എന്നിട്ടും ഇത് നടക്കാതിരിക്കാന്‍ ക്രമസമാധാനത്തിന്റെ പേരു പറഞ്ഞ് സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയാണ് അധികൃതര്‍ ചെയ്തത്.
സിംഗിള്‍ ബെഞ്ച് ഉത്തരവ് ശരിവച്ച ഡിവിഷന്‍ ബെഞ്ച് അപ്പീലിനു പിന്നില്‍ ദുഷ്ടലാക്കാണുള്ളതെന്ന് വ്യക്തമാക്കിയത് ഡിഎംകെ സര്‍ക്കാരിന് കനത്ത തിരിച്ചടിയായി. കാര്‍ത്തിക ദീപം തെളിയിക്കാനുള്ള ഉത്തരവ് ക്ഷേത്രം അധികൃതര്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് കോടതി അടിയന്തരമായി ഇടപെട്ട് ഭക്തര്‍ക്ക് നിര്‍ദേശം നല്‍കിയതെന്നും, ഇതില്‍ എന്താണ് തെറ്റെന്നും ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. ക്രമസമാധാനവും മതമൈത്രിയും തകരുമെന്നതിനാലാണ് ഭക്തരെ തടഞ്ഞതെന്ന സര്‍ക്കാരിന്റെ വാദം കോടതി അംഗീകരിച്ചില്ല. നിരോധനാജ്ഞാ ഉത്തരവ് റദ്ദാക്കുകയും ചെയ്തു. ഒരു മതത്തിന്റെ മാത്രം ആചാരം തടഞ്ഞല്ല, സഹവര്‍ത്തിത്വത്തിലൂടെയാണ് മതമൈത്രി നടപ്പാക്കേണ്ടതെന്നും, വര്‍ഷത്തിലൊരിക്കല്‍ മാത്രം ദീപം തെളിയിക്കുന്ന ചടങ്ങിനോട് ആര്‍ക്കാണ് എതിര്‍പ്പെന്നും കോടതി ചോദിച്ചത് ഹിന്ദു വിരോധം കൊണ്ട് കണ്ണുകാണാതായവരുടെ തനിനിറം തുറന്നു കാട്ടിയിരിക്കുകയാണ്. സനാതന ധര്‍മ്മം മഹാമാരിയാണെന്നും തുടച്ചുനീക്കപ്പെടേണ്ടതാണെന്നും ഉപ മുഖ്യമന്ത്രിയും മുഖ്യമന്ത്രി സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിന്‍ പ്രഖ്യാപിച്ചത് ഡിഎംകെ സര്‍ക്കാരിന്റെ നയം തന്നെയാണെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുന്നു.
കോടതി ഉത്തരവുകള്‍ പോലും ലംഘിച്ച് മുസ്ലിം മതമൗലികവാദികളെ പ്രീണിപ്പിക്കാനാണ് ഡിഎംകെ സര്‍ക്കാര്‍ ശ്രമിക്കുന്നത്. മുസ്ലിങ്ങളെ സന്തോഷിപ്പിക്കാന്‍ ഹിന്ദുക്കളുടെ വിശ്വാസങ്ങളെ നിരന്തരം നിന്ദിക്കുകയാണ്. ആശങ്കാജനകമായ സ്ഥിതിവിശേഷമാണിത്. തിരുപ്രംകുണ്ഡ്രത്തില്‍ കോടതി ഉത്തരവ് പാലിക്കരുതെന്ന് ഭരണകക്ഷിയായ ഡിഎംകെയുടെ പാര്‍ട്ടിക്കാര്‍ ജില്ലാ അധികൃതരോട് ആവശ്യപ്പെടുകയുണ്ടായി. ക്ഷേത്രം അധികൃതരും ഇവര്‍ക്കൊപ്പം നിന്നു എന്നതാണ് ഏറെ അപലപനീയമായ കാര്യം. ഡിഎംകെ സര്‍ക്കാരിന്റെ ഭീഷണിക്ക് വഴങ്ങിയാണ് തമിഴ്‌നാട്ടിലെ ദേവസ്വം ഭരണത്തിന്റെ ചുമതലയുള്ള സമിതി പ്രവര്‍ത്തിക്കുന്നത്. തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തില്‍ കോടതി ഹിന്ദുക്കള്‍ക്കൊപ്പം നിന്നപ്പോള്‍ അധികാരം ഉപയോഗിച്ച് വെല്ലുവിളിക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. മതേതരത്വവും മതമൈത്രിയും ഹിന്ദുക്കളുടെ ചെലവില്‍ മതിയെന്നാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ നിലപാട്.
തിരുപ്രംകുണ്ഡ്രം മലയുടെ പേര് സിക്കന്ദര്‍ ഹില്‍സ് എന്നാക്കി മാറ്റാനുള്ള ശ്രമങ്ങളും ഇതിനിടെ നടന്നു. മധുര ഭരിച്ചിരുന്ന ദില്ലി സുല്‍ത്താന്മാരുടെ പ്രതിനിധിയുടെ പേരിലുള്ള ഈ നീക്കത്തെ ഹിന്ദുക്കള്‍ എതിര്‍ത്തിരുന്നു. നിരോധിത ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്‌ട്രീയ മുഖമായ എസ്ഡിപിഐ, പുണ്യസ്ഥലമായ ഇവിടെ മൃഗഹത്യ നടത്താന്‍ ശ്രമിച്ചു. രാമമനാഥപുരം എംപിയായ മുസ്ലിം ലീഗ് നേതാവ് കെ. നവാസ് കനിയും കൂട്ടാളികളും ഇവിടെ ബിരിയാണിയുണ്ടാക്കി കഴിക്കുകയും ചെയ്തു. ഈ സ്ഥലം വഖഫ് ബോര്‍ഡിന് അവകാശപ്പെട്ടതാണെന്നു പോലും ലീഗ് നേതാവ് പ്രഖ്യാപിച്ചു. ഇത്തരം പ്രകോപനപരമായ പ്രവര്‍ത്തനങ്ങള്‍ ക്രമസമാധാനം തകര്‍ക്കുമെന്നും മതസൗഹാര്‍ദ്ദത്തിന് ഭീഷണിയാണെന്നും ഡിഎംകെ സര്‍ക്കാര്‍ കരുതിയില്ല.
ഹിന്ദുമതത്തെ വെറുക്കുന്നവര്‍ക്കാണ് ഡിഎംകെയില്‍ സ്ഥാനം. കാരണം ഈ പാര്‍ട്ടി പൂര്‍ണ്ണമായും ഹിന്ദുവിരുദ്ധമായി തീര്‍ന്നിരിക്കുന്നു.
തിരുപ്രംകുണ്ഡ്രം മലയില്‍ ആവര്‍ത്തിച്ചുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ ഹിന്ദു വിരുദ്ധ സര്‍ക്കാരിന്റെ പിന്തുണയോടെയാണ്. ഇത് വോട്ട്ബാങ്ക് രാഷ്‌ട്രീയത്തിന്റെ ഭാഗമാണ്. ഹിന്ദു വിശ്വാസങ്ങളും അവരുടെ പുണ്യസ്ഥലങ്ങളും ആചാരങ്ങളും തമിഴ്‌നാട്ടില്‍ നിരന്തരം വേട്ടയാടപ്പെടുന്നു. കോടതിവിധികള്‍ പോലും ഇതിനുവേണ്ടി കാറ്റില്‍ പറത്തുകയാണ്. കേരളത്തില്‍ ഇത് തെരഞ്ഞെടുപ്പ് കാലമാണല്ലോ. സംസ്ഥാനം ഭരിക്കുന്ന സിപിഎമ്മിന്റെയും പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും സഖ്യകക്ഷിയാണ് തമിഴ്‌നാട്ടില്‍ ഹിന്ദുവിരുദ്ധമായ ഡിഎംകെ എന്ന വസ്തുത വിസ്മരിക്കാന്‍ പാടില്ല.
















