ഗ്രീഷ്മം വേനല്‍രശ്മികളാല്‍ പുതുക്കിയെടുത്ത പ്രകൃതിയില്‍ തുലാപ്പെയ്‌ത്ത് ജീവാമൃതം തളിച്ച് കടന്നുപോകുന്നു. തുടര്‍ന്ന് മഴമേഘങ്ങള്‍ മൃദുവായി പിന്‍വാങ്ങി ആകാശം വീണ്ടും തെളിയുമ്പോള്‍, മലയാളക്കരയിലെ മണ്ണും മരങ്ങളും ശാന്തനിറവിലേക്കെത്തുന്നു. അതാണ് കേരളത്തിന് ശബരിമല തീര്‍ത്ഥാടനകാലം.
മഞ്ഞുതൊട്ട് കുളിരണിഞ്ഞ മലനാടുകള്‍ ഇനി കറുപ്പണിഞ്ഞെത്തുന്ന സ്വാമിമാരെ വരവേല്‍ക്കാനാണ് ഒരുക്കം. പല ദേശങ്ങളില്‍ നിന്നാണ് അവര്‍ എത്തിച്ചേരുന്നത്. നിബിഡ വനങ്ങളില്‍ നിറഞ്ഞുനിന്ന ഗഹനമൗനം പ്രതിധ്വനിച്ചപോലെ, ഇപ്പോള്‍ പശ്ചിമഘട്ട മലനിരകളില്‍ ശരണമന്ത്രങ്ങള്‍ ഉയരുന്നു. അത് കാറ്റിന്റെ ചുമലേറി പടിഞ്ഞാറേ കടലിന്റെ അപാരതയിലേക്കു ലയിക്കുന്നു. പരശുരാമന്‍ കല്പിതമാക്കിയ ഈ ക്ഷേത്രഭൂമിയാകെ ഭക്തിയുടെ നിറവിനെ ആഴത്തില്‍ ഏറ്റുവാങ്ങുന്നു. ഇതാണ് കേരളത്തിന്റെ വരപുണ്യമായ മണ്ഡലകാലം.
ക്ഷേത്രപ്രസിദ്ധീകരണങ്ങള്‍ മുതല്‍ മന്ത്രമുദ്രയായി മാറാന്‍ കാത്തിരിക്കുന്ന മുത്തുമാലകള്‍ വില്‍ക്കുന്ന കൊച്ചു കടമുറികള്‍ വരെ എല്ലാം മണ്ഡലകാലത്തിലെ അയ്യപ്പസാന്നിധ്യ നിറവില്‍ മംഗളകരമാകുന്നു. സാമൂഹ്യജീവിതത്തോടൊപ്പം കേരളത്തിന്റെ സാമ്പത്തിക പ്രവാഹവും പുനഃചൈതന്യം കണ്ടെത്തുന്ന കാലഘട്ടമാണിത്. ഹേമന്തശിശിര ഋതുക്കള്‍ സംഗമിക്കുന്ന ഈ മഞ്ഞുകാലം തന്നെ മലയാളക്കര കാത്തിരുന്ന വ്രതശുദ്ധിയുടെ മണ്ഡലകാലം.
കേരളത്തിന്റെ പുണ്യകാലം
ഭാരതത്തിന്റെ തെക്കേയറ്റത്ത്, കടലിനെവെന്ന് താന്‍തന്നെ നേടിയെടുത്ത വിഷ്ണുരൂപമാര്‍ന്ന കേരളമണ്ണില്‍ പരശുരാമന്‍ നൂറ്റിയെട്ട് ശാസ്താ ക്ഷേത്രങ്ങള്‍ സ്ഥാപിച്ചു. ധര്‍മ്മത്തിന്റെ താങ്ങുതൂണുകളായി അവ ഈ നാടിനെ രക്ഷിച്ച് നില്‍ക്കുന്നു.
ഒരു മണ്ഡലകാലത്തിന്റെ പരിധിക്കുള്ളില്‍ ഭക്തര്‍ക്ക് ഈ നൂറ്റിയെട്ട് സന്നിധികളിലും എത്തിച്ചേരാന്‍ സാധിക്കണമെന്നില്ല. എന്നാല്‍ കാനനസൗന്ദര്യം മഹാമായ കണക്കെ ചേര്‍ന്ന് നില്‍ക്കുന്ന ശബരിമലയുടെ പ്രാന്തങ്ങളില്‍ തന്നെയാണ് അഞ്ചു പ്രധാന ശാസ്താക്ഷേത്രങ്ങള്‍ ഒരു മഹാശരീരംപോലെ പ്രത്യക്ഷപ്പെടുന്നത്. ശാസ്താതത്ത്വത്തിന്റെ പൊരുള്‍ തേടി ശബരിമല ദര്‍ശനത്തിന് ഇരുമുടിയേന്തുന്ന ഒരു ഭക്തന്റെ ആത്മീയാന്വേഷണത്തിന് പൂര്‍ണ്ണത നല്‍കാന്‍ ഇവ മാത്രം മതിയാകും. ദിവ്യമായ ഈ ശാസ്താ സങ്കേതങ്ങളെ കുറിച്ച് എഴുതുന്നത് പോലും മണ്ഡലകാലത്തിന്റെ പുണ്യങ്ങളില്‍ ഒന്നായി മാറുമെന്നു കരുതുന്നു.
കുളത്തൂപ്പുഴ ബാലശാസ്താക്ഷേത്രം: നിര്‍മ്മലതയുടെ തത്ത്വസാരം
കുളത്തൂപ്പുഴയുടെ തീരങ്ങളില്‍ തല ഉയര്‍ത്തിനില്‍ക്കുന്ന കാട്ടുമരങ്ങളെ നോക്കിയാല്‍, മത്സരമില്ലാത്ത നിലനില്‍പ്പിന്റെ അപാരത ഒളിഞ്ഞുവന്നപോലെ മനസ്സിലെത്തും. മനുഷ്യജന്മത്തിന്റെ നിസ്സാരതയും നിസ്സഹായതയും ഹൃദയത്തിന്റെ അടിത്തട്ടില്‍നിന്ന് ശാന്തമായി ഉയരും; യജമാനഭാവം താനേ ശമിക്കും.
മനസ്സര്‍പ്പിച്ച് നില്‍ക്കുന്ന ഒരു നിമിഷത്തില്‍, ശീതളമായ കാറ്റില്‍ ഒരു മണിമുഴക്കത്തിന്റെ മൃദുതാളം ഒരു കുഞ്ഞിന്റെ നിഷ്‌കളങ്കമായ കരച്ചില്‍പോലെ നേര്‍ത്തുനേര്‍ത്തു വന്ന് ഹൃദയത്തെ സ്പര്‍ശിച്ചുപോകും. അപ്പോള്‍ മനുഷ്യനിലെ രക്ഷാഭാവം അറിയാതെ ഉണരും.
ഇവിടെവെച്ചാണത്രെ ശിവതേജസ്സിനെ ബാലപ്രഭയായി പന്തള രാജന്റെ ഭക്തഹൃദയം തിരിച്ചറിഞ്ഞത്. ചിരംജീവിയായ പരശുരാമന്‍ അതിന്റെ തത്ത്വശോഭയെ വിഗ്രഹരൂപത്തില്‍ പ്രതിഷ്ഠിച്ചു. അതാണ് വിഖ്യാതമായ കുളത്തൂപ്പുഴ ബാലശാസ്താക്ഷേത്രം.
മിസ്റ്റിക്ക ചതുപ്പുകള്‍ ലോകത്ത് തന്നെ അപൂര്‍വ്വങ്ങളാണ്. ഇവിടെ ശാസ്താനട അരുവി അവയെ പരിപാലിച്ച് നിലനിര്‍ത്തുന്നത് ബാലശാസ്താവിന്റെ കുന്നിന്‍പാദങ്ങള്‍ക്ക് പരവതാനിയായിട്ടാകാം. അവയുടെ സ്പന്ദനങ്ങളിലേക്കു വിരല്‍ത്തുമ്പുകള്‍ പതിഞ്ഞുചേരുന്ന നിമിഷം, ഉച്ചിവരെയെത്തുന്ന ഒരു ശാന്തത ഭക്തന്‍ അനുഭവിച്ചറിയും. മുന്നിലുള്ള ആത്മമാര്‍ഗ്ഗം ദീര്‍ഘമാണെന്ന ബോധം ഇപ്പോള്‍ ഒരു ആകുലതയല്ല, അനുഭൂതിയാണ്. നിര്‍മ്മലവും നിര്‍മ്മോഹിതവുമായ ഒരു ശാന്തത; അതുതന്നെയാണ് ബാലശാസ്താവിന്റെ അനുഗ്രഹം.
തൊഴുതിറങ്ങുമ്പോള്‍, പ്രസാദമായി ലഭിക്കുന്ന അരവണയും ഉണ്ണിയപ്പവും കഴിക്കാം; ശാസ്താവ് ദിവ്യമക്കളായി കരുതുന്ന മത്സ്യങ്ങള്‍ക്ക് മീനൂട്ട് നല്‍കാം. ഇനി ആമേയമൊഴിഞ്ഞ മനസ്സോടെയാണ് യാത്ര; ആര്യങ്കാവിലെ ഗുരുതത്ത്വത്തെ കാണണം. (തുടരും)
















