ചിറയിന്‍കീഴ്: ബിജെപി പണ്ടകശ്ശാല വാര്‍ഡ് സ്ഥാനാര്‍ത്ഥി ടിന്റു വിജയന്റെ വീട് തീയിട്ട കേസിലും ബിജെപി നേതാവ് ബാബുവിന്റെ വീട്ടിലെ വാഹനങ്ങള്‍ തീയിട്ട കേസ്സിലും നാലു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ മുഖ്യ പ്രതി പുതുക്കരി നികഴ്തില്‍ വീട്ടില്‍ സതീശന്‍ (53) വിദേശത്തു നിന്നു നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് സംഭവങ്ങള്‍.
നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയായ സതീശന്‍ വിറ്റ കുടുംബ വീട് വാങ്ങിയാണ് ടിന്റുവും കുടുംബവും താമസിക്കുന്നത്. ഇവിടെയുള്ള പടപ്പുര കൈയ്യേറാന്‍ കുറച്ചു നാള്‍ മുന്‍പ് സതീശന്‍ ശ്രമിച്ചത് ഇവര്‍ നിയമം മൂലം തടഞ്ഞിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ വിദേശത്തിരുന്ന് അഞ്ച്‌തെങ്ങ് സ്വദേശി ആന്‍ഡ്രൂസ് എന്ന അജിത്തിനെ ക്വട്ടേഷന്‍ ഏല്‍പ്പിക്കുകയായിരുന്നു.
കൊല്ലം കഷായംമുക്ക് ശരണ്യാ ഭവനില്‍ താമസിക്കുന്ന അജിത്തും ഇളംപള്ളൂര്‍ ഭീപ്തി ഭവനില്‍ ജോബിനും (22) ചേര്‍ന്നാണ് ടിന്റുവിന്റെ വീട് തീവച്ചത്. എന്നാല്‍ പോലീസിന്റെ നിഷ്‌ക്രീയത്വം വീട് പൂര്‍ണ്ണമായും കത്തിയില്ല എന്നതും സതീശനെ രണ്ടാമത്തെ ക്വട്ടേഷന്‍ കൊടുക്കാന്‍ ധൈര്യം നല്‍കി. പ്രാദേശിക സിപിഎം നേതൃത്വത്തിന്റെ പിന്തുണയോടെയാണ് സതീശന്‍ ക്വട്ടേഷന്‍ കൊടുത്തതെന്ന ആരോപണം ഉയരുന്നുണ്ട്.
സതീശന്റെ നിര്‍ദേശപ്രകാരം ആന്‍ഡ്രൂസന്‍ ജിജിത്ത് മോഹനുമായി ചേര്‍ന്ന് ടിന്റുവിന്റെ അമ്മയുടെ സഹോദരനും ബിജെപി നേതാവുമായ ബാബുവിന്റെ ആനത്തലവട്ടത്തുള്ള വീട്ടിലെത്തി ഇവിടെയുണ്ടായിരുന്ന ഓട്ടോറിക്ഷയും രണ്ട് ബൈക്കുകളും സ്‌കൂട്ടറും സൈക്കിളും ഉള്‍പ്പെടെ പെട്രോള്‍ ഒഴിച്ച് കത്തിച്ചത്.
തെരഞ്ഞെടുപ്പുസമയമായതു കൊണ്ട് രാഷ്‌ട്രീയ സംഘര്‍ഷമാക്കി മാറ്റുവാനുള്ള സതീശന്റെയും പ്രാദേശിക സിപിഎമ്മിന്റെയും മുന്‍ വാര്‍ഡുമെമ്പര്‍ ഉള്‍പ്പെടെയുള്ളവരുടെ ഗൂഢാലോചന ബിജെപിയുടെ പക്വമായ തീരുമാനം കൊണ്ട് പൊളിയുകയായിരുന്നു. രണ്ടാമത്തെ തീവയ്‌പു നടന്നിട്ടും പോലീസ് നടപടികള്‍ സ്വീകരിക്കാത്തതിനെതിരെ ബിജെപി ചിറയിന്‍കീഴ് പോലീസ് സ്‌റ്റേഷനിലേക്ക് പ്രകടനം നടത്തിയിരുന്നു.
















