തിരുവനന്തപുരം: എല്‍ഡിഎഫ് ഭരിക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സംസ്ഥാന സര്‍ക്കാരും പറയുന്നു കേടികളുടെ തട്ടിപ്പും ധൂര്‍ത്തും നടന്നെന്ന്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പദ്ധതി നിര്‍വ്വഹണത്തില്‍ വ്യാപക ക്രമക്കേടും അഴിമതിയും. പദ്ധതികള്‍ പലതും പാളുകയും ആസൂത്രണമില്ലാതെ നടപ്പിലാക്കിയതിനാല്‍ കോടികള്‍ നഗരസഭയ്‌ക്ക് നഷ്ടവും സംഭവിച്ചു. സംസ്ഥാന സര്‍ക്കാരിന്റ ഓഡിറ്റ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിലാണ് കോടിക്കണക്കിന് രൂപ ഭരണസമിതി അടിച്ചുമാറ്റിയെന്ന് വ്യക്തമാക്കുന്നത്.
നഗരസഭയില്‍ അഴിമതിയും ധൂര്‍ത്തുമെന്ന് ബിജെപി നിരവധി തവണ ആരോപണം ഉന്നയിക്കുകയും ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചപ്പോഴുമെല്ലാം എല്ലാം വെറും രാഷ്‌ട്രീയ പ്രേരിതമെന്നായിരുന്നു തദ്ദേശ മന്ത്രി എം.ബി.രാജേഷും സിപിഎമ്മും പറഞ്ഞു നടന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ഓഡിറ്റ് വിഭാഗം തന്നെയാണ് നഗരസഭയില്‍ കോടികളുടെ അഴിമതിയും ധൂര്‍ത്തും നടന്നെന്ന് കണ്ടെത്തിയിരിക്കുന്നത്. ഒരു ആസൂത്രണവും ഇല്ലാതെയാണ് പദ്ധതികള്‍ നടപ്പിലാക്കുന്നത്. ഇതെല്ലാം പാളുകയോ പാതി വഴിയില്‍ ഉപേക്ഷിക്കുകയോ ചെയ്യേണ്ടി വന്നു. ചെലവഴിച്ച തുക വെള്ളത്തിലാവുകയും ചെയ്തു. വെറും സ്വജന പക്ഷപാതമാണ് നഗരസഭയില്‍ നടത്തിയതെന്ന് വ്യക്തം. പട്ടികജാതി വിഭാഗത്തിനായുള്ള പദ്ധതികളിലെ ഫണ്ടു മുതല്‍ പശുക്കള്‍ക്ക് കാലിത്തീറ്റ വാങ്ങിയതില്‍ വരെ അഴിമതി. പട്ടികജാതി ഫണ്ട് ചെലവഴിക്കാതെ ലാപ്‌സാവുകയും ചെയ്തു. നിര്‍ദ്ധനര്‍ക്ക് വീട് നിര്‍മിച്ച് നല്‍കുന്ന ലൈഫ് പദ്ധതിയില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്. യാചകര്‍ക്ക് നല്‍കുന്ന ഭഷണത്തില്‍ പോലും കൈയിട്ടു വാരി. പോസ്റ്റുകളില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിക്കാതെ വിളക്ക് സ്ഥാപിച്ചെന്ന് എഴുതിയെടുത്തത് കോടികള്‍. ഇത്തരത്തില്‍ പദ്ധതി നിര്‍വഹണം അല്ല കോര്‍പ്പേറേഷനില്‍ നടന്നത്, പോക്കറ്റ് നിറയ്‌ക്കുകയാണ് ഭരണസമിതി നടത്തിയതെന്ന് വ്യക്തമാകുന്നു.
നഗരസഭയുടെ പദ്ധതിനടത്തിപ്പുമായി ബന്ധപ്പെട്ട് ഏറെ പ്രതിഷേധങ്ങള്‍ നടന്ന 2023-24 ലെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ തന്നെയാണ് ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയതും. കണ്ടെത്തിയ 454 അന്വേഷണകുറിപ്പില്‍ 244 എണ്ണത്തിന് മാത്രമാണ് നഗരസഭ മറുപടി നല്‍കിയത്. അതും തൃപ്തികരമല്ല. നഗരസഭാ ബാങ്ക് അക്കൗണ്ടിലെ നീക്കിയിരുപ്പ് തുകകള്‍ പൊരുത്തപ്പെടുന്നില്ല. ബാങ്ക് നീക്കിയിരിപ്പില്‍ ഒരു കണക്കും നഗരസഭയുടെ അക്കൗണ്ട് ബുക്കില്‍ മറ്റൊരു കണക്കും. വിവിധ ഇനത്തില്‍ ലഭിക്കുന്ന തുക ബാങ്ക് അക്കൗണ്ടില്‍ യഥാസമയം നിക്ഷേപിച്ചിട്ടുമില്ല. ഇതോടെ പണം കൈവശം വച്ച് വിനിയോഗിക്കുന്നു എന്ന് വ്യക്തം. നല്ല നഗരസഭയ്‌ക്കുള്ള നിരവധി അവാര്‍ഡുകള്‍ വാങ്ങിയെന്ന് വീമ്പിളക്കുന്ന മേയര്‍ ആര്യാരാജേന്ദ്രനും സംഘവും നഗരസഭയില്‍ നടത്തിയത് തീവെട്ടിക്കൊള്ള.
പട്ടികജാതിക്കാര്‍ക്കുള്ള പദ്ധതി പാളി
പട്ടികജാതി ഉപ പദ്ധതിവിഹിതം വകയിരുത്തി ഏറ്റെടുത്ത പ്രൊജക്ടുകള്‍ നടപ്പിലാക്കാനായില്ല. പണം പാഴായി. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം തുക വകമാറ്റി ചെലവഴിക്കാനും പാടില്ല. പട്ടികജാതിക്കാര്‍ക്കായി കേര്‍പ്പറേഷന്‍ ഏറ്റെടുത്ത ഏഴ് പദ്ധതികള്‍ക്കായി 1,20,00,000 രൂപ വകയിരുത്തി. ഒരു പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചതില്‍ അടങ്കല്‍ തുകയുടെ പകുതി തുക 2,40, 000 രൂപ ചെലവഴിച്ചു. ബാക്കി പദ്ധതികളുടെ തുക ലാപ്‌സായി. സ്വയം തൊഴില്‍ സംരംഭങ്ങള്‍, ഓട്ടോറിക്ഷ, പിക്അപ് വാന്‍, പരമ്പരാഗത കൈതൊഴിലുകള്‍ എന്നിവ ആയിരുന്നു പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
എബിസി പോഗ്രാമില്‍ വന്‍തട്ടിപ്പ്
നഗരം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് തെരുവ് നായകള്‍. നഗരവാസികള്‍ക്ക് മനസമാധാനത്തോടെ പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥ. പ്രശ്‌നത്തിന് പരിഹാരമായി കേന്ദ്ര സര്‍ക്കാര്‍ എബിസി പോഗ്രാം പദ്ധതി നടപ്പിലാക്കി. നായ്‌ക്കളെ വന്ധ്യംകരിക്കുന്നതിനു വേണ്ടി ലക്ഷങ്ങള്‍ ചെലവഴിച്ചതല്ലാതെ കാര്യമായി ഒന്നും നടന്നില്ല. ഒരു ആസൂത്രണവും ഇല്ലാതെയാണ് പദ്ധതി നടപ്പിലാക്കിയത്. 66,96,520 രൂപ എബിസി പദ്ധതിക്കായി അനുവദിക്കുകയും 56,73,198 രൂപ ചെലവഴിക്കുകയും ചെയ്തു. 3849 നായ്‌ക്കളെ വാക്‌സിനേഷന്‍ നടത്തി. 1087 നായ്‌ക്കളെ വന്ധ്യംകരിച്ചു. ഇതിലേയ്‌ക്കുവേണ്ടിയാണ് 56.73 ലക്ഷം രൂപ ചെലവഴിച്ചത്.
ബാങ്ക് അക്കൗണ്ടില്‍ വന്‍ പൊരുത്തക്കേട്
നഗരസഭയുടെ കാനറാബാങ്കിലെ അക്കൗണ്ട് പ്രകാരം 2023-24 സാമ്പത്തിക വര്‍ഷത്തില്‍ നീക്കിയിരിപ്പ് 3,73,49,563രൂപ എന്നാല്‍ നഗരസഭയിലെ അക്കൗണ്ട് ബുക്ക് പ്രകാരം നീക്കിയിരിപ്പ് 2,73,92,909 രൂപയും. 99,56,654രൂപ യുടെ വിശദാംശം നല്‍കണമെന്ന് ഓഡിറ്റ് വിഭാഗം ആവശ്യപ്പെട്ടെങ്കിലും മറുപടി പോലും നഗരസഭ നല്‍കാന്‍ തയ്യാറായിട്ടില്ല. എസ്ബിഐ-ലെ അക്കൗണ്ട് പ്രകാരം 2024 മാര്‍ച്ച് 31 ലെ ബാങ്ക് നീക്കിയിരിപ്പ് 24,38,96,138 രൂപ. നഗരസഭയിലെ അക്കൗണ്ട് പ്രകാരം നീക്കിയിരിപ്പ് 15,07,63,336രൂപയും. ഈ കണക്കിലെ പൊരുത്തക്കേടുകളെ സംബന്ധിച്ചും നഗരസഭക്ക് വിശദീകരണമില്ല.
പാരാമെഡിക്കല്‍ ജീവനക്കാരുടെ പേരിലും തുക അടിച്ചുമാറ്റി
നഗരസഭയുടെ നിയന്ത്രണത്തിലുള്ള പിഎച്ച്‌സി, സിഎച്ച്‌സി, യുപിഎച്ച്‌സി എന്നിവിടങ്ങളില്‍ ഓണറേറിയം വ്യവസ്ഥയില്‍ മെഡിക്കല്‍, പാരാമെഡിക്കല്‍ ജീവനക്കാരെ നിയമിച്ചതിന് 66,99,924 രൂപ അധികമായി ചെലവഴിച്ചു. അടങ്കല്‍ തുക 3,20,00,000 രൂപയായിരുന്നു. ചെലവാകട്ടെ 3,64,05,212 രൂപയും. അധികതുക ചെലവഴിച്ചതിന്റെ വിശദീകരണം ആവശ്യപ്പെട്ടപ്പോള്‍ മറുപടിയല്ല. കൂടുതല്‍ തുക ചെലവഴിച്ചത് എന്തിനെന്ന ചോദ്യത്തിന് പ്ലാന്‍ ഫണ്ടിലെ തുകയിലെ അപര്യാപ്തത എന്നാണ് മറുപടി, എന്നാല്‍ ഈ സയമത്ത് 22,94,712 രൂപ പ്ലാന്‍ ഫണ്ടില്‍ ബാക്കി നില്‍പ്പുണ്ടായിരുന്നു. തനത് ഫണ്ടില്‍ നിന്നും തുക ചെലവഴിക്കുന്നതിന് കൗണ്‍സിലിന്റെ അനുമതിക്കായി എടുത്ത തീരുമാനം സംബന്ധിച്ച് ചോദിച്ചപ്പോള്‍ അതും ഇല്ല.
പണം നല്‍കി, മരുന്നില്ല
സാധാരണക്കാര്‍ക്ക് സൗജന്യ നിരക്കില്‍ മരുന്നുകള്‍ ലഭ്യമാക്കുന്നതിനു നഗരസഭ തുടങ്ങിയ സ്ഥാപനമാണ് അനന്തപുരി മെഡിക്കല്‍സ്. നഗരസഭയിലെ അര്‍ഹരായവര്‍ക്ക് സൗജന്യ മരുന്ന് വിതരണവും മറ്റുള്ളവര്‍ക്ക് ലാഭേച്ഛയില്ലാതെ മരുന്നുകള്‍ വിതരണം ചെയ്യുക എന്നീ ലക്ഷ്യത്തോടയൊണ് മെഡിക്കല്‍ സ്റ്റോര്‍ സ്ഥാപിച്ചത്. പദ്ധതിക്കായി പ്ലാന്‍ ഫണ്ടില്‍ നിന്നും പത്ത് ലക്ഷം രൂപ അടങ്കലായി വകയിരുത്തി. 2023-24 വര്‍ഷം 92,300 രൂപ ചെലവഴിച്ചു. എന്നാല്‍ ലക്ഷ്യമിട്ടത് നടന്നില്ല. മരുന്ന് വാങ്ങിക്കുന്നതിന് ഐഎച്ച്ഡിബി എന്ന സ്ഥാപനത്തിന് 92,300 രൂപ കൈമാറി. മരുന്ന് നാളിതുവരെ ലഭ്യമായിട്ടില്ല. ഇത് സംബന്ധിച്ചുള്ള ചോദ്യത്തിന് ഡ്രഗ്‌സ് ലൈസന്‍സ് റദ്ദായെന്ന മറുപടിയാണ് ലഭിച്ചത്.
















