ന്യൂദൽഹി: റഷ്യയുടെ തീരുമാനവും ഭാരതത്തിന്റെ സ്വീകരണവും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം തന്ത്രപരമായ നീക്കമാണെന്ന് അന്താരാഷ്‌ട്ര നിരീക്ഷകർ. ആദ്യകാലത്ത് ഉണ്ടായിരുന്ന ഭാരതത്തിന്റെ റഷ്യൻ ചായ്‌വ് ഇന്ന് മറ്റൊരു തലത്തിലാണെന്നും റഷ്യ ഏറെ മാറിയെന്നും ‘കമ്മ്യൂണിസ്റ്റ് റഷ്യ’ എന്ന വിളിപ്പേരിൽനിന്ന് പ്രായോഗിക ബുദ്ധിയുള്ള രാഷ്‌ട്രമെന്ന നിലയിലേക്ക് ആ രാജ്യം മാറിയെന്നും അവർ പറയുന്നു. മോദി ഭരണത്തിൽ പുതിയ ‘ഗിയറിലായിരിക്കുന്ന’ വികസന ഗതിവേഗം പുതിയൊരു കുതിപ്പ് ഈ രണ്ടുരാജ്യങ്ങൾക്കും നൽകുമെന്ന് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.
റഷ്യൻ ഇന്റർനാഷണൽ അഫയേഴ്‌സ് കൗൺസിലിന്റെ (ആർഐഎസി) അംഗവും ബ്രിക്‌സ് പ്ലസ് അനലിറ്റിക്‌സ് സ്ഥാപകനുമായ നിരീക്ഷകൻ യാരോസ്ലാവ് ലിസ്സോവോളിക് പറയുന്നു: ”ഈ സന്ദർശനം (പുടിന്റെ) ഈ രണ്ടുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളിലെ നിർണ്ണായക കുതിപ്പാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെട്ടു, ടേൺ ഓവർ കൂട്ടി. കഴിഞ്ഞ സാമ്പത്തികവർഷം 7000 കോടി ഡോളറായി.”
ഏകദേശം 27 മണിക്കൂർ നീളുന്ന സന്ദർശനത്തിനായാണ് റഷ്യൻ പ്രസിഡന്റ് വഌദിമർ പുടിൻ ന്യൂദൽഹിയിലെത്തിയിരിക്കുന്നത്. ഇന്ന് പുടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുകയും ദേശീയ തലസ്ഥാനത്തെ ഹൈദരാബാദ് ഹൗസിൽ ഭാരത-റഷ്യ ബിസിനസ് ഫോറത്തിൽ പങ്കെടുക്കുകയും തുടർന്ന് സംയുക്ത പത്രസമ്മേളനത്തിൽ സംസാരിക്കുകയും ചെയ്യും. അദ്ദേഹം ഇന്ന് കാലത്ത് മഹാത്മാഗാന്ധിയുടെ സമാധി സ്ഥാനമായ രാജ്ഘട്ടിൽ സന്ദർശനം നടത്തി ആദരം അർപ്പിക്കും. രാഷ്‌ട്രപതി ഭവനിൽ പ്രസിഡന്റ് ദ്രൗപദി മുർമുവിനെ കാണും. അവിടെ അത്താഴവിരുന്നിൽ പങ്കെടുക്കും, തുടർന്ന് മോസ്‌കോയിലേക്ക് മടങ്ങും.
വ്യാഴാഴ്ച ദൽഹിയിലെ പാലം വിമാനത്താവളത്തിൽ എത്തിയ പുടിനെ പ്രധാനമന്ത്രി മോദി സ്വാഗതം ചെയ്തു, അവിടെ ഇരു നേതാക്കളും അവരുടെ സൗഹൃദം പ്രകടിപ്പിച്ചു. പിന്നീട്, 7, ലോക് കല്യാൺ മാർഗിൽ പ്രധാനമന്ത്രി മോദിയോടൊപ്പം ഒരു അത്താഴവിരുന്നിൽ പുടിൻ പങ്കെടുത്തു, പ്രധാനമന്ത്രി മോദിക്ക് റഷ്യൻ ഭാഷയിലുള്ള ഭഗവദ്ഗീതയുടെ ഒരു പകർപ്പ് സമ്മാനിച്ചു.
















