ന്യൂദല്‍ഹി: ഇന്നലെയും ഇന്നുമായി ഇൻഡിഗോ, എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കിയതിൽ അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ. 150 സർവ്വീസുകളാണ് ഇൻഡിഗോ മാത്രം റദ്ദാക്കിയത്. സാങ്കേതിക വിഷയങ്ങൾ കാരണമെന്നാണ് വിശദീകരണം.
അതേസമയം ജീവനക്കാരുടെ കുറവ് കാരണമെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ചെക്കിൻ സോഫ്റ്റ്‍വെയർ തകരാർ ഇന്നലെ രാത്രി എയർ ഇന്ത്യ വിമാന സർവ്വീസുകളെ ബാധിച്ചിരുന്നു. ദല്‍ഹിയിൽ മാത്രം ഇൻഡിഗോയുടെ 67 വിമാനങ്ങളാണ് റദ്ദാക്കിയത്. ബാംഗ്ലൂരിൽ നിന്നുള്ള 32 വിമാനങ്ങളും മുംബൈയിൽ നിന്നുള്ള 22 വിമാനങ്ങളും റദ്ദാക്കിയിരുന്നു.
എയര്‍ ഇന്ത്യയുടെ വിമാനങ്ങളും വൈകി സര്‍വീസ് നടത്തുകയും റദ്ദാക്കുകയും ചെയ്തിരുന്നു. ഇൻഡിഗോയെ ബാധിച്ചത് സാങ്കേതിക പ്രശ്നങ്ങളാണെന്നാണ് കമ്പനി വ്യക്തമാക്കിയത്. പെട്ടെന്ന് പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയാണെന്നും അറിയിച്ചിരുന്നു. ഏത് തരത്തിലുള്ള സാങ്കേതിക പ്രശ്നമാണ് ഉണ്ടായത് എന്നാണ് ഡിജിസിഎ അന്വേഷണത്തിലൂടെ കണ്ടെത്താൻ ശ്രമിക്കുന്നത്.
യാത്രക്കാർക്ക് ബദൽ വിമാന ഓപ്ഷനുകൾ അല്ലെങ്കിൽ റീഫണ്ട് ഉറപ്പാക്കുമെന്നും തടസങ്ങൾ കാരണം ഞങ്ങളുടെ വിലപ്പെട്ട ഉപഭോക്താക്കൾക്കുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നുവെന്നും ഇൻഡിഗോ അറിയിച്ചു. വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് https://www.goindigo.in/check-flight-status.html എന്ന വെബ്സൈറ്റിൽ ഏറ്റവും പുതിയ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉപഭോക്താക്കളോട് എയർലൈൻ അഭ്യർഥിച്ചു.
















