തിരുവനന്തപുരം: പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യഹര്‍ജിയിലെ വാദം ഇന്നലെ പൂര്‍ത്തിയായി. വിധി ഇന്ന് പറയും. അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടിരുന്നു. പബ്ലിക് പ്രോസിക്യൂട്ടറും ഇത് അംഗികരിച്ചു. ഇതോടെ കോടതി മറ്റുള്ളവരെ പുറത്തിറക്കി ഒന്നര മണിക്കൂറോളം വാദം കേട്ടു.
ഗര്‍ഭച്ഛിദ്രം നടത്തിയത് യുവതിയാണ്. ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും രാഹുലിന്റെ അഭിഭാഷകന്‍ വാദിച്ചു. യുവതി സ്വമേധയാ ഗര്‍ഭച്ഛിദ്രത്തിനുള്ള ഗുളിക കഴിക്കുകയായിരുന്നു. പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നു.
യുവതി വിവാഹിതയാണ്. ഗര്‍ഭിണിയായതിന്റെ ഉത്തരവാദിത്തം ഭര്‍ത്താവിനാണെന്നും രാഹുലിന്റെ അഭിഭാഷകന്‍ വാദിച്ചു. താന്‍ നിരപരാധിയെന്ന് കാണിച്ച് രാഹുല്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കൂടുതലായി മൂന്നു പ്രാമാണിക തെളിവുകള്‍ ഹാജരാക്കിയിരുന്നു. പീഡനം ആരോപിക്കുന്ന കാലയളവില്‍ ഭര്‍തൃമതിയായ യുവതി ഭര്‍ത്താവുമായി ഒരുമിച്ച് ഉണ്ടായിരുന്നതായി തെളിയിക്കുന്ന ഫോട്ടോ, ഉഭയസമ്മതപ്രകാരമാണ് ലൈംഗിക ബന്ധം നടന്നതെന്ന് തെളിയിക്കുന്ന വാട്‌സ് ആപ്പ് ചാറ്റ്, ശബ്ദരേഖ അടങ്ങുന്ന പെന്‍ഡ്രൈവ്, ഡിജിറ്റല്‍ തെളിവുകളുടെ ഹാഷ് വാല്യു സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് അഡീ. ഡോക്യുമെന്റ് ആയി ഹാജരാക്കിയത്. വഞ്ചിയൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ജസീറയാണ് കേസ് പരിഗണിച്ചത്.
ഇതിനിടെ ബെംഗളൂരുവിലെ യുവതി കെപിസിസിക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് രാഹുലിനെതിരെ വീണ്ടും ബലാത്സംഗ കേസെടുക്കും. പരാതിക്കാരിയെ കണ്ടെത്തി മൊഴിയെടുക്കാനാണ് നീക്കം. ഈ കേസുകൂടി രജിസ്റ്റര്‍ ചെയ്യുന്നതോടെ രാഹുല്‍ കൂടുതല്‍ കുരുക്കിലാകും. ഇന്ന് ജാമ്യ ഹര്‍ജി തള്ളിയാല്‍ രാഹുല്‍ ഹൈക്കോടതിയെ സമീപിക്കും. അങ്ങനെ വന്നാല്‍ ഈ കേസ്‌കൂടി കോടതിയെ ധരിപ്പിക്കാനുള്ള നീക്കത്തിലാണ് പോലീസ്.
എന്നാല്‍ ഒളിവില്‍ കഴിയുന്ന രാഹുലിനെ കണ്ടെത്താന്‍ പോലീസിന് ആയില്ല. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുന്നുണ്ടെങ്കിലും വാഹനങ്ങള്‍ മാറി സഞ്ചരിക്കുകയാണെന്നാണ് പോലീസ് പറയുന്നത്. രാഹുലുമായി അടുപ്പമുള്ളവരോട് എംഎല്‍എ എവിടെയാണെന്ന് ചോദിച്ചു നടക്കുകയാണ് പോലീസ്. കര്‍ണാടകയിലേക്ക് കടന്നിരിക്കാം എന്ന് സംശയിക്കന്നുണ്ടെങ്കിലും കേരളം വിട്ട് പോകാന്‍ സാധ്യതയില്ലെന്നാണ് നിഗമനം. ജാമ്യഹര്‍ജിയില്‍ തീരുമാനം വന്നിട്ട് അടുത്ത നടപടികള്‍ കൈക്കൊള്ളാമെന്ന തീരുമാനത്തിലാണ് പോലീസ്.















