തിരുവനന്തപുരം: പീഡന പരാതിയിൽ ഒളിവിൽ കഴിയുന്ന പാലക്കാട് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി നാളെ. ജാമ്യാപേക്ഷയില്‍ വ്യാഴാഴ്ച തുടര്‍വാദം നടക്കും. എന്നാൽ രാഹുലിനെ അറസ്റ്റ് ചെയ്യുന്ന കാര്യത്തിൽ കോടതി സ്റ്റേ നൽകിയിട്ടില്ല. ജാമ്യാപേക്ഷയില്‍ സെഷന്‍സ് കോടതിയിലെ അടച്ചിട്ട കോടതി മുറിയില്‍ ഒന്നര മണിക്കൂറാണ് വാദം നടന്നത്.
സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങളുളളതിനാൽ, വാദം അടച്ചിട്ട മുറിയിൽ വേണമെന്ന് മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടിരുന്നു. ഗൂഢാലോചനയുടെ ഇരയാണ് താനെന്നാണ് രാഹുൽ കോടതിയിൽ അറിയിച്ചത്. ഉഭയ സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമായിരുന്നെന്നും യുവതി ഗർഭഛിദ്രത്തിന് മരുന്നു കഴിച്ചത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും പ്രതിഭാഗം വാദിച്ചു.
യുവ നേതാവിനെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സിപിഎം-ബിജെപി ഗൂഢലോചനയുണ്ടെന്നും പരാതിക്കാരിയുടെ സ്ഥാപനത്തിലെ ഉടമ നിർബന്ധിച്ചെന്നുമടക്കമുള്ള കാര്യങ്ങളാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്. യുവതിക്കെതിരായ തെളിവുകളായി പെൻഡ്രൈവുകളും വീഡിയോകളും സമർപ്പിച്ചിട്ടുണ്ട്. അഡ്വ. ശാസ്തമംഗലം അജിത് കുമാറാണ് രാഹുൽ മാങ്കൂട്ടത്തിലിനുവേണ്ടി കോടതിയിൽ ഹാജരായിരിക്കുന്നത്.
ജാമ്യം അനുവദിക്കുന്നത് തെളിവുകൾ നശിപ്പിക്കാൻ കാരണമായേക്കാം എന്നും, കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കേണ്ടതുണ്ടെന്നും, രാഹുൽ സ്ഥിരം കുറ്റവാളിയെന്നും പ്രോസിക്യൂഷൻ വാദിച്ചു.
















