കേസ് ഒതുക്കാന്‍ രണ്ടു കോടി രൂപ ഇ.ഡി ഓഫീസര്‍ ആവശ്യപ്പെട്ടെന്ന് പരാതി നല്‍കിയ കശുവണ്ടി തട്ടിപ്പുകേസ് പ്രതിയും കൊട്ടാരക്കര സ്വദേശിയുമായ അനീഷ് ബാബുവിന് കുരുക്കായി സുപ്രീം കോടതി വിധി. മുന്‍കൂര്‍ ജാമ്യഹര്‍ജി സുപ്രീംകോടതിയും തള്ളിയതോടെ അനീഷ് ബാബു രാജ്യം വിടുന്നത് തടയാന്‍ വിമാനത്താവളങ്ങളില്‍ ഇ.ഡി കൊച്ചി ഓഫീസ് ജാഗ്രതാനിര്‍ദ്ദേശം നല്‍കി. അനീഷ് ബാബുവിന്റെ ഭാര്യ അടക്കം ഇനി കേസില്‍ അറസ്റ്റിലാകാന്‍ സാധ്യതയുണ്ട്. അറസ്റ്റു ചെയ്യാന്‍ ഇ.ഡി നീക്കം സജീവമാണ്.
ഇഡിക്കെതിരെ സിപിഎമ്മും പിണറായി സര്‍ക്കാരും രാഷ്‌ട്രീയ ആയുധമാക്കിയ വിവാദമാണ് ഇത്. അനീഷ് ബാബുവിന്റെ വെളിപ്പെടുത്തലുകള്‍ വലിയ തോതില്‍ കേന്ദ്ര ഏജന്‍സിക്കെതിരെ ആയുധമാക്കി. എന്നാല്‍ ഹൈക്കോടതിയും സുപ്രീംകോടതിയും പ്രതിക്കെതിരെ തെളിവുണ്ടെന്ന നിഗമനത്തില്‍ എത്തിയതോടെയാണ് ഇയാൾ കുടുങ്ങിയത്. കള്ളപ്പണ ഇടപാട് കേസില്‍നിന്നു രക്ഷപ്പെടാനായാണ് അനീഷ് ബാബു ആരോപണം ഉന്നയിക്കുന്നത് എന്നായിരുന്നു ഇ.ഡി സുപ്രീം കോടതിയിൽ വാദിച്ചത്. ഇത് ശരിയാണെന്ന കണ്ടെത്തൽ മൂലമാണ് സുപ്രീം കോടതി ജാമ്യം നിഷേധിച്ചത്.
വാഴവിള കാഷ്യൂസ് സ്ഥാപനം വഴി കശുഅണ്ടി ഇറക്കുമതി ചെയ്തുനല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പില്‍ 24.73 കോടിയുടെ കള്ളപ്പണയിടപാട് നടന്നെന്നാണ് കേസ്. പോലീസ് അന്വേഷണത്തില്‍ അനീഷ് ബാബുവിന് വിദേശ ബാങ്കുകളില്‍ ഉള്‍പ്പടെ പത്തിലധികം അക്കൗണ്ടുകളുണ്ടെന്ന് വ്യക്തമായതായും റിപ്പോര്‍ട്ടുണ്ട്. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം കൊണ്ട് പ്രതി ആഡംബര ജീവതമാണ് നയിച്ചിരുന്നതെന്നായിരുന്നു ആരോപണം. ഈ കേസാണ് ഇഡി അന്വേഷണത്തിന് കാരണമായത്. അറസ്റ്റിലാകുമ്പോള്‍ ഒരു കോടിയിലധികം വിലയുള്ളത് ഉള്‍പ്പടെ 14 കാറുകളാണ് അനീഷിന് ഉണ്ടായിരുന്നത്.
അനീഷിന്റെ പിതാവ് ബാബു ജോര്‍ജ്, മാതാവ് അനിത എന്നിവരും പ്രതികളാണ്. പലതവണ നോട്ടീസ് നല്‍കിയ ശേഷം 2024 ഒക്ടോബര്‍ 28ന് ഹാജരായ അനീഷ് ഉച്ചഭക്ഷണം കഴിക്കാനിറങ്ങി പിന്നീട് തിരിച്ചെത്തിയില്ലെന്നും തുടർന്ന് ഇ ഡിക്കെതിരെ കോഴ ആരോപണം ഉന്നയിക്കുകയുമായിരുന്നു എന്ന് ഇ.ഡി പറയുന്നു. കൈക്കൂലി പരാതികേസൊതുക്കാന്‍ ഇ.ഡി കൊച്ചി മുന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍കുമാര്‍ രണ്ട് കോടി കൈക്കൂലി ആവശ്യപ്പെട്ടെന്ന് അനീഷ് ബാബു വിജിലന്‍സിന് പരാതി നല്‍കിയിരുന്നു. സമന്‍സ് നല്‍കിയശേഷം ഇടനിലക്കാര്‍ വഴി കൈക്കൂലി ചോദിച്ചെന്നാണ് പരാതി.കൈക്കൂലി ആരോപണത്തില്‍ സംസ്ഥാന വിജിലന്‍സ് കേസെടുക്കുകയും 3 പേരെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.
















