ബാഗ്ദാദ്: ഇറാഖില്‍ റഷ്യയുടെ പ്രധാന എണ്ണക്കമ്പനികളുടെ ഉടമസ്ഥതയിലുള്ള എണ്ണക്കിണറുകള്‍ അമേരിക്ക ഏറ്റെടുക്കുന്നു. റഷ്യയുടെ ഈ എണ്ണക്കിണറുകള്‍ ഏറ്റെടുക്കാന്‍ ലേലത്തിന് അമേരിക്കന്‍ കമ്പനികളെ ഇറാഖ് സര്‍ക്കാര്‍ ക്ഷണിച്ചിരിക്കുകയാണ്. ഇറാഖില്‍ 1993ല്‍ സദ്ദാം ഹുസൈനെ അട്ടിമറിച്ച ശേഷം അധികാരത്തില്‍ വന്ന സര്‍ക്കാര്‍ അമേരിക്കയുടെ പാവ സര്‍ക്കാരായാണ് അറിയപ്പെടുന്നത്.
ഉക്രൈനുമായി നീണ്ടുനില്‍ക്കുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്ക റഷ്യയിലെ രണ്ട് പ്രധാന എണ്ണക്കമ്പനികള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. റഷ്യയില്‍ ഏറ്റവുമധികം എണ്ണ കുഴിച്ചെടുക്കുന്ന ലൂക്കോയില്‍, റോസ് നെഫ്റ്റ് എന്നീ കമ്പനികള്‍ പുറം രാജ്യങ്ങള്‍ക്കോ പുറം രാജ്യങ്ങളിലെ കമ്പനികള്‍ക്കോ എണ്ണ വില്‍ക്കാന്‍ പാടില്ലെന്ന കര്‍ശനമായ ഉപരോധമാണ് ഏര്‍പ്പെടുത്തിയത്. ഈ ഉപരോധം നവമ്പര്‍ 21ന് നിലവില്‍ വരികയും ചെയ്തു. എണ്ണ വിറ്റുകിട്ടുന്ന പണം ഉപയോഗിച്ചാണ് ഉക്രൈനും നേറ്റോ രാജ്യങ്ങള്‍ക്കും എതിരായ യുദ്ധത്തില്‍ റഷ്യ ഇതുവരെയും പരിക്കേല്‍ക്കാതെ പിടിച്ചുനിന്നിരുന്നത്.. റഷ്യയുടെ ഈ വരുമാനസ്രോതസ്സ് അടച്ച് റഷ്യയെ ദുര്‍ബലപ്പെടുത്തുകയാണ് ട്രംപിന്റെ ലക്ഷ്യം.
ലൂക്കോയില്‍, റോസ് നെഫ്റ്റ് എന്നീ കമ്പനികള്‍ ആഗോളഭീമന്‍ കമ്പനികളാണ്. ഇവര്‍ക്ക് ഇറാഖിലും എണ്ണക്കിണറുകളുണ്ട്. ഇപ്പോള്‍ ലൂക്കോയിലിന്റെ ഉടമസ്ഥതയിലുള്ളഎണ്ണക്കിണറുകള്‍ ഉപരോധത്തെ തുടര്‍ന്ന് ഇറാഖ് സര്‍ക്കാര്‍ തിരിച്ചുപിടിച്ചിരിക്കുകയാണ്. ഇതാണ് യുഎസിലെ എണ്ണക്കമ്പനികള്‍ക്ക് വില്‍ക്കുന്നത്. ഉക്രൈന്‍-റഷ്യ യുദ്ധത്തിന്റെ മറവില്‍ അമേരിക്ക റഷ്യയുടെ സ്വത്ത് കൊള്ളയടിക്കുകയാണെന്ന് ചില രാഷ്‌ട്രീയ നിരീക്ഷകര്‍ പറയുന്നു.
















