ശബരിമല: മണ്ഡലകാലം 15 ദിവസം പിന്നിടുമ്പോൾ ശബരിമല നടവരവിൽ റെക്കോർഡ് വർധന. 92 കോടി രൂപയാണ് കിട്ടിയത്. നവംബർ 16 മുതൽ 30 വരെയുള്ള കണക്കാണിത്. കഴിഞ്ഞ സീസണിൽ ഇതേ കാലയളവിൽ ലഭിച്ചതിനെക്കാൾ 33.33 ശതമാനം കൂടുതലാണിത്. നവംബർ 30 വരെ 13 ലക്ഷത്തോളം തീർത്ഥാടകർ ദർശനം നടത്തുകയും ചെയ്തു.
69 കോടിയായിരുന്നു കഴിഞ്ഞ മണ്ഡലകാലത്ത് ഈ കാലയളവിലെ വരവ്. അരവണ നൽകിയതിൽമാത്രം ഇത്തവണ 47 കോടി രൂപ ലഭിച്ചു. കഴിഞ്ഞവർഷം ആദ്യത്തെ 15 ദിവസം ലഭിച്ചത് 32 കോടിയായിരുന്നു. 46.86 ശതമാനമാണ് വർധന. അപ്പം കൊടുത്തതിൽനിന്ന് ഇതുവരെ 3.5 കോടി രൂപ ലഭിച്ചു. കഴിഞ്ഞ വർഷവും ഏകദേശം ഇതേ തുക തന്നെയായിരുന്നു. കാണിക്കയിലെ വരവ് 2024-ൽ ഇതേസമയം 22 കോടി ആയിരുന്നപ്പോൾ ഈ സീസണിൽ അത് 26 കോടിയായി. 18.18 ശതമാനം വർധന. ഈ സീസണിൽ 15 ദിവസംകൊണ്ട് 12.47 ലക്ഷം പേരാണ് മലകയറിയത്. കഴിഞ്ഞ സീസണിലേതിനെക്കാൾ ഒരുലക്ഷത്തിലേറെ പേരുടെ വർധന.
ഈ മണ്ഡല സീസൺ തുടങ്ങുമ്പോൾ 46 ലക്ഷം ടിൻ അരവണയുടെ കരുതൽ ശേഖരം ഉണ്ടായിരുന്നു. ഇനി കരുതൽ ശേഖരമായി 27 ലക്ഷമാണുള്ളത്.
തിരക്ക് കുറഞ്ഞ് ദർശനം സുഗമമാവുമ്പോൾ ഭക്തർ കൂടുതൽ അരവണ വാങ്ങുന്നതാണ് ശബരിമലയിലെ പതിവ്. സുരക്ഷിതമായ കരുതൽശേഖരം ഉറപ്പുവരുത്തണമെങ്കിൽ പ്രതിദിന ഉത്പാദനം മൂന്നുലക്ഷമെങ്കിലും ആക്കണം. ഇപ്പോഴിത് രണ്ടരലക്ഷമേയുള്ളൂ. വേണ്ടത്ര ശീതീകരണസംവിധാനം ഇല്ലാത്തതാണ് കരുതൽശേഖരം കൂട്ടുന്നതിലെ പ്രധാനതടസ്സം. മൂന്ന് കൂളിങ് ചേംബറുകൾകൂടി ഉണ്ടായാലേ കൂടുതൽ അരവണ കേടാകാതെ സൂക്ഷിക്കാൻ കഴിയൂ.
സന്നിധാനത്തെ ആഴിക്ക് സമീപത്തുള്ള 10 കൗണ്ടറുകളിലൂടെയും മാളികപ്പുറത്തുള്ള എട്ട് കൗണ്ടറുകളിലൂടെയുമാണ് അപ്പം, അരവണ എന്നിവ കൊടുക്കുന്നത്. അയ്യപ്പഭക്തർക്ക് പോസ്റ്റലായി അപ്പവും അരവണയും വാങ്ങാനുള്ള സംവിധാനവും ദേവസ്വം ബോർഡ് ഒരുക്കിയിട്ടുണ്ട്.
















