തിരുവനന്തപുരം: കിഫ്ബിയുടെ മസാലാ ബോണ്ട് കേസിൽ സിപിഎം നേതാക്കളും കേസിൽ കുറ്റക്കാരാകാൻ സാധ്യതയുള്ളവരും നൽകുന്ന വിശദീകരണങ്ങൾ ഫലിക്കുന്നില്ല. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ക്ഷുഭിതനാകുന്നതും വികാരാധീനനാകുന്നതും കാര്യങ്ങൾ കൈവിട്ടുപോകുന്നതിന്റെ തെളിവായാണ് രാഷ്‌ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്.
കിഫ്ബിയുടെ മസാലാ ബോണ്ടുവഴി കേരള സർക്കാർ വിദേശത്തുനിന്ന് പണം സ്വരൂപിച്ച്ത് കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെയായിരുന്നു. അവിടെനിന്ന് സമാഹരിച്ച പണം ഇവിടെ വകമാറി ചെലവഴിച്ചു. ഈ വിഷയത്തിൽ ഇഡി നടത്തിയ വിശദമായ അന്വേഷണത്തിന് ഒടുവിൽ നവംബർ 12 ന് ഏജൻസി, ഉന്നതരും സർക്കാർതന്നെയും ആരോപിതരാകുന്ന ഈ വിഷയത്തിൽ കേസെടുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ദൽഹി ആസ്ഥാനമായ ഇഡിയുടെ അഡ്ജുഡിക്കേറ്റിങ് അതോറിറ്റിക്ക് റിപ്പോർട്ട് നൽകി. അതിന്റെ ഭാഗമായി പ്രതികളാകാൻ സാധ്യതയുള്ളവരിൽനിന്ന് വിശദീകരണം തേടിക്കൊണ്ട് ഇഡി നോട്ടീസ് അയച്ചു. വിശദീകരണം കൊടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയനോ മുൻ ധനമന്ത്രി തോമസ് ഐസക്കോ, അന്നത്തെ ചീഫ് സെക്രട്ടറി കെ.എം. അബ്രഹാമോ നേരിട്ട് ഹാജരാകേണ്ടതില്ല. കേസിന്റെ തുടക്കമായതിനാൽ അഭിഭാഷകരെ ചുമതലപ്പെടുത്തുകയോ ഔദ്യോഗിക മറുപടി നൽകുകയോ ചെയ്താൽ മതി.
എന്നാൽ സിപിഎം നേതാക്കൾ പൊട്ടിത്തെറിച്ചപോലെ പ്രതികരിക്കുന്നു, പ്രതിയായേക്കാവുന്ന തോമസ് ഐസക് കേസിനെ തെറ്റായി വ്യാഖ്യാനിച്ച് ലഘൂകരിക്കാൻ നോക്കുന്നു, സിപിഎം സൈബർ പോരാളികൾ കേന്ദ്ര സർക്കാരിനും നരേന്ദ്രമോദിക്കും ബിജെപിക്കുമെതിരായി നുണയും അശ്ലീലവും പ്രചരിപ്പിക്കുന്നു.
എന്നാൽ ഈ ഒച്ചപ്പാടൊന്നും യഥാർത്ഥ വിഷയത്തിൽ എത്തുന്നില്ല.
മുഖ്യമന്ത്രി പിണറായി വിജയന് ഞാൻ കുറ്റക്കാരനല്ല എന്ന് തെളിയിക്കാനുള്ള അവസരമാണ്. തോമസ് ഐസക്കിനും ഇതിൽ തെറ്റില്ല എന്ന് തെളിയിച്ചാൽ വീണ്ടും പാർട്ടിയിലും സർക്കാരിലുമൊക്കെ പിടിച്ചുകയറാൻ അവസരമാണ്. പക്ഷേ അതിനൊന്നും അവർ തയാറാകുന്നില്ല. പകരം ശബ്ദമുണ്ടാക്കി നിയമത്തെ തോൽപ്പിക്കാൻ ശ്രമിക്കുകയാണെന്നാണ് നിരീക്ഷകർ പറയുന്നത്.
വസ്തുതകൾ ഇങ്ങനെ:
1. കിഫ്ബി 2019 ൽ അടിസ്ഥാന സൗകര്യ വികസനത്തിന് ഫണ്ടുണ്ടാക്കാൻ മാസാലാ ബോണ്ടുവഴി വിദേശങ്ങളിൽനിന്ന് പണം സ്വരൂപിക്കാൻ ലണ്ടൻ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുവഴി പ്രവർത്തനം നടത്തി. അരലക്ഷം കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിട്ടത്. കിട്ടിയത് വെറും 2150 കോടി രൂപ!
2. ഈ നടപടിക്ക് കേന്ദ്ര സർക്കാരിന്റെ ധനമന്ത്രാലയത്തിൽനിന്ന് മുൻകൂർ അനുമതി വാങ്ങണമായിരുന്നു. എനഎന്നാൽ നടപടിക്രമത്തിലെ പല അപാകങ്ങളും കണ്ട് അനുമതി നൽകിയില്ല. പക്ഷേ, അനുമതി ആവശ്യമില്ല എന്നും പിന്നീട് കിട്ടിയാൽ മതിയെന്നും ന്യായം പറഞ്ഞ് മന്ത്രി തോമസ് ഐസക്ക് മുന്നോട്ടുപോയി.
3. അക്കാലത്ത് സാമ്പത്തിക വിദഗ്ധർ മൂന്നുകാര്യങ്ങൾ ചൂണ്ടിക്കാട്ടി. കിഫ്ബിയുടെ വിശ്വാസ്യതയും സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പിന്നാക്കാവസ്ഥയും കണക്കിലെടുക്കുമ്പോൾ ഈ ശ്രമം പരാജയമാകും. രണ്ട്: ക്രേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ മുന്നോട്ടുപോയാൽ ഭാവിയിൽ നിയമ നടപടി നേരിടേണ്ടിവരും. മൂന്ന്: സർക്കാരിന്റെയും കേരളത്തിന്റെയും ആകെ വിശ്വാസ്യത പോകും, കടക്കെണിയിലേക്ക് സംസ്ഥാനം കൂപ്പുകുത്തും. എന്നാൽ തെരഞ്ഞെടുപ്പുവർഷത്തിൽ മസാലാ ബോണ്ട് ‘തെരഞ്ഞെടുപ്പുഫണ്ട്” ഉണ്ടാക്കാനുള്ള അടവു മാത്രമായിരുന്നു.
4. മസാലാ ബോണ്ട് പുതിയ സാമ്പത്തിക ശാസ്ത്രമോ സാങ്കേതിക സംവിധാനമോ ആയിരുന്നില്ല. എന്നാൽ തോമസ് ഐസക്കിന് മാത്രമേ അതെക്കുറിച്ച് സർക്കാരിൽ എന്തെങ്കിലുമറിയാവുന്ന നേതാക്കൾ ഉണ്ടായലിരുന്നു. വിദേശത്തുനിന്ന് പണം സ്വീകരിക്കാനും ആ പണം വിനിയോഗിക്കാനുമുള്ള എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചാണ് ഈനടപടിയെല്ലാം ഉണ്ടായിരിക്കുന്നത്. അതാണ് ഇപ്പോൾ കേസായിരിക്കുന്നത്.
വിദേശ നാണ്യ വിനിമയ ചട്ടം (ഫെമ) ലംഘനം വലിയ കുറ്റമാണ്. ഭീകരപ്രവർത്തനത്തിൽ പങ്കാളികളായിട്ടുള്ള ചില സംഘടനകൾക്ക് നിരോധനം പോലുമേർപ്പെടുത്തിയതിന് ഈ ചട്ടവും ബാധകമാണ്. വിദേശത്തുനിന്ന് നിക്ഷേപം സ്വീകരിച്ച് ഈ രാജ്യത്ത് ഭൂമി സ്വന്തമാക്കുക, വിലയ്‌ക്ക് വാങ്ങുകയോ പാട്ടത്തിനെടുക്കയോ കൈവശമാക്കുകയോ ചെയ്യുന്നത് ആ ചട്ടത്തിന്റെ ലംഘനമാണ്. റോഡ് നിർമ്മാണത്തിനോ റെയിൽപാത നിർമ്മാണത്തിനോ അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കാനോ വ്യക്തികളിൽനിന്ന് ‘പൊന്നുംവില’ കൊടുത്ത് ഏറ്റെടുക്കുന്നതുപോലും സൂക്ഷ്മമായി ചട്ടലംഘനംതന്നെയാണ്. അനുമതിയില്ലാതെ വിദേശത്ത് ധനശേഖരണം, ആ പണംകൊണ്ട് ഇവിടെ വസ്തുവാങ്ങൽ എന്നിങ്ങനെ രണ്ട് കുറ്റം കണ്ടെത്തിയാണ് ഇഡി നിയമനടപടിക്ക് ശുപാർശ ചോദിച്ചിരിക്കുന്നത്. ഇതിന്റെ നടപടികൾ തുടങ്ങിയിട്ട് നാളേറെയായി.
തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെ തോൽപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ രാഷ്‌ട്രീയ കളിയാണിത്, ഇത് കേരളത്തെ തകർക്കാനാണ് എന്നിങ്ങനെയാണ് സിപിഎം സെക്രട്ടറി എം.വി. ഗോവിന്ദന്റെ വിശദീകരണം. എന്നാൽ വസ്തുത ഇങ്ങനെയാണ്:
1. നവംബർ 12 നാണ് ഇ ഡി ഈ റിപ്പോർട്ട് അഡ്ജുഡിക്കേറ്റിങ് അതോറിറ്റിക്ക് കൊടുത്തത്. അപ്പോൾത്തന്നെ് നോട്ടീസയക്കാൻ നടപടിയുമായി. സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് നവംബർ 14 നാണ്.
2. മാസാലാ ബോണ്ട് വിഷയത്തിൽ ഇ ഡി സംസ്ഥാന സർക്കാരിനോട് വിവരങ്ങൾ തേടാൻ തുടങ്ങിയിട്ട്് അഞ്ചുവർഷമാകുന്നു. യഥാ സമയം ആവശ്യമായ വിവരങ്ങൾ നൽകാതെ നടപടികൾ നീട്ടിയലത് പിണറായി സർക്കാരാണ്.
3. ഫെമ നിയമ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയവരെ പുച്ഛിച്ചും വിമർശിച്ചും വായടപ്പിക്കാൻ പരിശ്രമിച്ചത് തോമസ് ഐസക്കാണ്.
രാഹുൽ മാങ്കൂട്ടത്തിന്റെ കേസ് ഒതുക്കാനും വാർത്തയിൽനിന്ന് മാറ്റാനുമാണ് ഈ ഇ ഡി നോട്ടീസ് എന്നും സിപിഎം സൈബർ പ്രചരണക്കാർ പറയുന്നുണ്ട്. അത് കോൺഗ്രസിനെ സഹായിക്കാനുള്ള ബിജെപിയുടെ പരിപാടിയാണെന്നും. അതേ വായിൽത്തന്നെ് ഇ ഡി- കേന്ദ്ര സർക്കാർ നീക്കം ഇടതുപക്ഷത്തിനും പിണറായതി വിജയനും തെരഞ്ഞെടുപ്പിൽ വിജയിക്കാൻ സഹായകമാണെന്നും അവർതന്നെ പറയുന്നു. കോൺഗ്രസിനെ സഹായിക്കാൻ ബിജെപി ചെയ്യുന്നുവെന്ന് പറയുന്നത് സിപിഎമ്മിന് വിജയം കൊടുക്കുമൊന്നൊക്കെ യുക്തിയില്ലാതെ നേതാക്കളും പ്രവർത്തകരും പറയുമ്പോൾ സിപിഎം അണികൾതന്നെ പറയുന്നു: പാർട്ടിയും നേതാക്കളും പേടിച്ചു, പരാജയഭീതി വ്യക്തമാകുന്നു എന്ന്.
















