ബ്രിട്ടീഷ് സാമ്രാജ്യത്വ വാഴ്‌ച്ചക്കാലത്തെ അടിമത്ത മനോഭാവത്തിന്റെ പദാവലികളും പ്രതീകങ്ങളും മാറ്റുന്നതിന്റെ ഭാഗമായി ഗവര്‍ണര്‍മാരുടെ ഔദ്യോഗിക വസതിയായ രാജ്ഭവനുകള്‍ ലോക്ഭവനുകളായി മാറുന്നതിനു തുടക്കം കുറിച്ചിരിക്കുന്നു. കേന്ദ്രഭരണ പ്രദേശങ്ങളുടെ ലഫ്റ്റനന്റ് ഗവര്‍ണര്‍മാരുടെ ഔദ്യോഗിക വസതി ഇനിമുതല്‍ ‘ലോക് നിവാസ്’ ആകും. പുനര്‍നാമകരണം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ആഗസ്റ്റില്‍ രാഷ്‌ട്രപതി ഭവനില്‍ നടന്ന ഗവര്‍ണര്‍മാരുടെ സമ്മേളനത്തിലുണ്ടായ ഒരു പ്രധാന ശുപാര്‍ശയെ തുടര്‍ന്നാണ് ഈ നിര്‍ദേശം എല്ലാ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്കും കൈമാറിയത്. തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവി അധ്യക്ഷനായ കമ്മിറ്റിയാണ് ഈ പ്രമേയം പരിശോധിച്ച് അന്തിമരൂപം നല്‍കിയത്. രാജ്ഭവന്‍ എന്ന പദം വ്യക്തമായ സാമ്രാജ്യത്വ മുദ്രകള്‍ ഉള്‍ക്കൊള്ളുന്നതാണെന്നും, കൂടുതല്‍ ജനാധിപത്യപരവും ജനകീയവുമായ പേരിലേക്കു മാറ്റണമെന്നും പ്രമേയത്തില്‍ പറഞ്ഞിരുന്നു. ഈ നിര്‍ദ്ദേശം ആഭ്യന്തരമന്ത്രാലയം പൂര്‍ണമായും അംഗീകരിക്കുകയായിരുന്നു.
പുതിയ നാമകരണങ്ങള്‍ എല്ലാ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും ഉടന്‍ പ്രാബല്യത്തില്‍ വരുത്തണമെന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശത്തില്‍ പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കൊല്‍ക്കത്തയിലെ രാജ്ഭവന്‍ ലോക് ഭവന്‍ എന്നാക്കി പുനര്‍നാമകരണം ചെയ്തതായി ഗവര്‍ണര്‍ സി. വി.ആനന്ദബോസ് വിജ്ഞാപനം പുറത്തിറക്കുകയും ചെയ്തു. പശ്ചിമ ബംഗാള്‍ രാജഭവനിലെ മാറ്റം ചരിത്രപരമാണ്. 1803 ല്‍ നിര്‍മ്മിച്ച ഈ രാജ്ഭവന്‍ ഗവണ്മെന്റ് ഹൗസ് എന്നാണ് അറിയപ്പെട്ടിരുന്നത്. ബ്രിട്ടീഷ് ഭരണത്തിന്റെ തലസ്ഥാനം ദല്‍ഹിയിലേക്ക് മാറ്റുന്നതുവരെ നിരവധി ഗവര്‍ണര്‍ ജനറല്‍മാരും വൈസ്രോയിമാരും അവിടെ താമസിച്ചിരുന്നു. തുടര്‍ന്ന് ബംഗാള്‍ ലഫ്റ്റനന്റ് ഗവര്‍ണറുടെ ഔദ്യോഗിക വസതിയായി. സ്വാതന്ത്ര്യം ലഭിച്ചതോട ഇത് പശ്ചിമ ബംഗാള്‍ ഗവര്‍ണറുടെ ഓഫീസും വസതിയുമായി മാറി. അസം ഗവര്‍ണര്‍ ലക്ഷ്മണ്‍ പ്രസാദ് ആചാര്യയും പുതിയ ഉത്തരവ് പുറപ്പെടുവിച്ച് മാറ്റം ഔദ്യോഗികമാക്കുകയുണ്ടായി.
കേരളത്തിലെ ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവന്‍ ഇന്നു ലോക് ഭവനായി മാറും. സംസ്ഥാന ഭരണനാമാവലിയില്‍ പ്രതീകാത്മകമായ വലിയ മാറ്റത്തിനാണ് ഇത് വഴിതെളിക്കുക. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലെക്കര്‍ ഇന്ന് പുറപ്പെടുവിക്കുമെന്നാണ് വിവരം. കേരളത്തെ സംബന്ധിച്ചിടത്തോളം ഈ മാറ്റം പ്രത്യേകം അഭിനന്ദനാര്‍ഹമാണ്. കാരണം ഗവര്‍ണര്‍മാരുടെ സമ്മേളനത്തില്‍ ഗവര്‍ണര്‍ ആര്‍ലെക്കറായിരുന്നു ഈ ആശയം ആദ്യമായി നിര്‍ദേശിച്ചത്. പുനര്‍നാമകരണത്തിലൂടെ ഗവര്‍ണറുടെ സ്ഥാപനം ജനങ്ങളോട് കൂടുതല്‍ അടുക്കുമെന്നും, ഈ മാറ്റം കൂടുതല്‍ ജനാധിപത്യ പങ്കാളിത്തം ഉറപ്പുവരുത്തുമെന്നും ആര്‍ലെക്കര്‍ അഭിപ്രായപ്പെടുകയുണ്ടായി. കേരളത്തില്‍ രാജ്ഭവന്‍ എന്ന് ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് ഏഴ് ദശാബ്ദത്തോളമായി. അതിനാണ് ഇപ്പോള്‍ മാറ്റം വരുന്നത്.
രാജ്യത്തെ ഭരണപരമായ സ്ഥാപനങ്ങള്‍ കൂടുതല്‍ ജനകേന്ദ്രിതമാക്കുക എന്ന ലക്ഷ്യത്തോടെ വികസിത ഭാരതം എന്ന ആശയത്തെ ബലപ്പെടുത്താനുള്ള ദേശീയ ശ്രമത്തിന്റെ ഭാഗമാണ് രാജ്ഭവനുകളുടെ പുനര്‍നാമകരണമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഭരണഘടനാ സ്ഥാപനങ്ങള്‍ പൊതുജനങ്ങള്‍ക്ക് കൂടുതല്‍ ആശ്രയിക്കാവുന്നതാക്കുകയാണ് ലക്ഷ്യം. ആധുനിക ജനാധിപത്യ മൂല്യങ്ങളെ പ്രതിനിധീകരിക്കുന്ന വാക്കാണ് ലോക് ഭവന്‍ എന്നത്. ജനങ്ങളുടെ വീട് എന്നര്‍ത്ഥം.
രാജ്യത്തിന്റെ ഭരണപദാവലിയില്‍ നിന്ന് സാമ്രാജ്യത്വ കാലഘട്ടത്തിലെ പദങ്ങള്‍ ഒഴിവാക്കാനുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമാണ് ഈ പുനര്‍നാമകരണവും. റിപ്പബ്ലിക് ദിന പരേഡ് നടക്കുന്ന ദല്‍ഹിയിലെ രാജ്പഥിനെ മോദി സര്‍ക്കാര്‍ കര്‍ത്തവ്യ പഥ് എന്ന് പുനര്‍നാമകരണം ചെയ്തിരുന്നു. ഇന്ത്യ ഗേറ്റിലെ ജോര്‍ജ്ജ് അഞ്ചാമന്റെ പ്രതിമ മാറ്റി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ സ്ഥാപിക്കുകയും ചെയ്തു.
ഈ പുതിയ മാറ്റത്തെയും എതിര്‍ക്കാന്‍ ചിലരുണ്ടാവും ദേശീയ ധാരയുമായി ചേരുന്ന ഏതു നീക്കത്തെയും എതിര്‍ക്കാന്‍ ‘ഇത് കേരളമാണ്’ എന്ന് പറയുന്നവരുണ്ടല്ലോ. രാജ്ഭവന്‍ ലോക് ഭവന്‍ ആകുന്നതിനെയും ഇക്കൂട്ടര്‍ എതിര്‍ക്കാതിരിക്കില്ല. കൊളോണിയല്‍ കാലഘട്ടത്തിലെ അവശിഷ്ടങ്ങള്‍ തുടച്ചുനീക്കണമെന്ന് കഴിഞ്ഞ ദിവസവും പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ ഇതിന്റെ ആവശ്യമില്ലെന്നു കരുതുന്ന മെക്കാളെയുടെ മാനസപുത്രന്മാര്‍ ഇപ്പോഴും സജീവമാണ്. കറുത്ത സായിപ്പന്മാരെ സൃഷ്ടിക്കുന്നതില്‍ സാമ്രാജ്യത്വ ഭരണകൂടം വലിയതോതില്‍ വിജയിച്ചു എന്നാണ് ഈ എതിര്‍പ്പില്‍ നിന്ന് മനസ്സിലാക്കേണ്ടത്. എന്നാല്‍ പുതിയ ഭാരതം, അമൃത ഭാരതം ഇത്തരം എതിര്‍പ്പിനെ കാര്യമാക്കുന്നില്ല. അത് മുന്നോട്ടാണ് സഞ്ചരിക്കുന്നത്. അടിമത്വത്തിന്റെയും ആധിപത്യത്തിന്റെയും പ്രതീകങ്ങള്‍ ഈ യാത്രയ്‌ക്ക് തടസ്സമായിരിക്കും. അവയൊക്കെ നീക്കം ചെയ്യപ്പെടും.











