തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറിസ്റ്റിലായ എൻ.വാസു തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റായി സത്യപ്രതിജ്ഞയ്‌ക്ക് ഒരുക്കിയ ചടങ്ങിൽ തന്നെ ദുർ നിമിത്തങ്ങൾ കണ്ടിരുന്നു. എൻ.വാസു സത്യപ്രതിജ്ഞയ്‌ക്ക് ശേഷം തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റായി സ്ഥാനമേറ്റ് രജിസ്റ്ററിൽ ഒപ്പിടുമ്പോൾ അയ്യപ്പ വിഗ്രഹത്തിന് മുന്നിൽ തെളിയിച്ച നിലവിളക്ക് കരിന്തിരി കത്തി അണഞ്ഞിരുന്നു.
2019 നവംബർ 15 നാണ് എൻ.വാസു ദേവസ്വം പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏൽക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകൾ. അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനായിരുന്നു ഉദ്ഘാടകൻ. വേദിയിൽ സജ്ജീകരിച്ച അയ്യപ്പ വിഗ്രഹത്തിനു മുന്നിലെ നിലവിളക്കിൽ രണ്ട് തിരികൾ തെളിച്ചായിരുന്നു ഉദ്ഘാടന ചടങ്ങ്. അതിനുശേഷം സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞ സമയത്ത് തന്നെ ഒരു തിരി കെട്ടു. രജിസ്റ്ററിൽ ഒപ്പിടുമ്പോൾ രണ്ടാമത്തെ തിരിയിലെ ദീപവും അണഞ്ഞു.
2018 ൽ സ്വർണക്കൊള്ള നടക്കുമ്പോൾ എൻ.വാസുവായിരുന്നു ദേവസ്വം കമ്മീഷണർ. മാത്രമല്ല ശബരിമലയിലെ യുവതീ പ്രവേശന സമയത്തും വാസുവിനായിരുന്നു ചുമതല. അതിനുശേഷമാണ് വാസു ദേവസ്വം പ്രസിഡന്റായി എത്തുന്നത്. ചടങ്ങിൽ മുൻ ദേവസ്വംബോർഡ് പ്രസിഡന്റ് എ. പത്മകുമാറും ഇപ്പോൾ റിമാൻഡിലുള്ള സുധീഷും പങ്കെടുത്തിരുന്നു.
സത്കർമ്മങ്ങൾക്കിടെ കരിന്തിരകത്തുന്നത് ദുർനിമിത്തവും വരാനിരിക്കുന്ന അപകടങ്ങളുടെ സൂചനയുമായാണ് കണക്കാക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങിൽ തിരികെട്ടത് കരിന്തിരി കത്തി എന്ന വാചകത്തിൽ ജന്മഭൂമി അന്നുതന്നെ പ്രസിദ്ധീകരിച്ചിരുന്നു.
2019 നവംബർ 16ന് ജന്മഭൂമി പ്രസിദ്ധീകരിച്ച ചിത്രം

















