മഴ പെയ്തു തോര്‍ന്ന പുലരിയില്‍ അവന്‍ അന്നും ആ പ്ലാറ്റുഫോമിലേക്ക് നടന്നു കയറി, തിരക്കൊഴിഞ്ഞ മൂലയിലെ പതിവ് സിമന്റ് ബെഞ്ചില്‍ ഇരുന്നു. തിരക്ക് പിടിച്ചു ഓടുന്ന ആള്‍ക്കാര്‍ക്കിടയില്‍ അവനു യാതൊരു തിരക്കുമില്ലായിരുന്നു. ട്രെയിനുകള്‍ വന്നും പോയുമിരുന്നു, ഓരോ ട്രെയിന്‍ നിര്‍ത്തുമ്പോഴും അവന്റെ കണ്ണില്‍ പ്രതീക്ഷ വിടര്‍ന്നിരുന്നു. രാവിലത്തെ അവസാന ട്രെയിനും പോയപ്പോള്‍ അവന്‍ പതുക്കെ എഴുന്നേറ്റ് പുറത്തേക്ക് നടന്നു.
മഴയില്‍ കുതിര്‍ന്നു ഗുല്‍മോഹര്‍ പൂക്കള്‍ വീണു കിടക്കുന്ന ആ പ്ലാറ്റ്ഫോമില്‍ വൈകിട്ടും അവനെത്തി, ആരെയും നോക്കാതെ ആരോടും ഒന്നും മിണ്ടാതെ രാവിലെയിരുന്ന അതേ സിമന്റ് ബെഞ്ചില്‍ ഇരിപ്പുറപ്പിച്ചു. ഇരുള്‍ പരക്കുന്നതിനോടൊപ്പം അവന്റെ കണ്ണില്‍ നിരാശയും പടര്‍ന്നു. അവസാന ട്രെയിനും ആ സ്റ്റേഷന്‍ വിട്ടപ്പോള്‍ അവനും ചാറ്റല്‍ മഴയോടൊപ്പം സ്റ്റേഷന്റെ പടിയിറങ്ങി.
ഇരുട്ട് പരന്ന വീഥിയില്‍ കൂടി നടക്കുമ്പോള്‍ അഞ്ച് വര്‍ഷം മുമ്പുള്ള ഒരു സന്ധ്യ അവന്റെ മനസ്സിലേക്ക് ഊളിയിട്ടിറങ്ങി. അന്നും ഇത് പോലെ ഒരു മഴ ദിവസമായിരുന്നു. ഒരു കുടക്കീഴില്‍ നിറമിഴിയോടെ നില്‍ക്കുന്ന അവളെ അവന്‍ ആശ്വസിപ്പിച്ചു. ഇന്ന് ഒരു രാത്രി കൂടിയല്ലേ, നാളെ രാവിലെയുള്ള ആദ്യത്തെ ട്രെയിനില്‍ തന്നെ നീ വരണം, നമുക്ക് ഇവിടുന്ന് എങ്ങോട്ടെങ്കിലും പോയി രക്ഷപ്പെടാം. ഞാന്‍ നിനക്കായി ഇവിടെ കാത്ത് നില്‍ക്കും. ഇന്നും അവന്‍ ദിവസവും ആ കാത്തിരിപ്പ് തുടരുന്നു. ഇവിടെ നിര്‍ത്തുന്ന ഏതെങ്കിലും ഒരു ട്രെയിനില്‍ അവള്‍ തനിക്കായി ഒരു ദിവസം വരുമെന്ന പ്രതീക്ഷയില്‍.
രാത്രിമഴക്ക് ശേഷം പൊന്‍പുലരിയില്‍ ഇളം വെയിലിനോടൊപ്പം ആദ്യ ട്രെയിനും എത്തി. അവസാനയാത്രക്കാരനും ഇറങ്ങിയപ്പോള്‍ നിരാശയോടെ അവന്‍ പിന്തിരിഞ്ഞു നടന്നു. അവന്റെ മനസ്സില്‍ ആരോ പറഞ്ഞു, ഇനിയും വയ്യ ഈ കാത്തിരിപ്പ്, ഇനി ഇങ്ങോട്ടില്ല. ഭാരിച്ച പാദങ്ങള്‍ വലിച്ചു അവന്‍ നടക്കാന്‍ തുടങ്ങിയപ്പോള്‍ പുറകില്‍ ഒരു പദനിസ്വനം, ഒരു കുപ്പിവളക്കിലുക്കം, അവന്റെ ചുമലില്‍ ഒരു മൃദുസ്പര്‍ശനം. വിറയ്‌ക്കുന്ന ഹൃദയത്തോടെ അവന്‍ പതുക്കെ തിരിഞ്ഞു നോക്കി.
















