കൊച്ചി: എറണാകുളം എച്ച്എംടിയ്‌ക്ക് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. കുവൈറ്റിൽ നിന്ന് നാടുകടത്തിയ ബംഗാൾ സ്വദേശി സൂരജ് ലാമയുടേതാണോ മൃതദേഹം എന്നാണ് സംശയം. സൂരജ് ലാമയുടെ മകനോട് കൊച്ചിയിലെത്താൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
രണ്ട് മാസം പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്. പോലീസിന്റെ പരിശോധനയിലാണ് ശരീരവാശിഷ്ടം കണ്ടെത്തിയത്. ഈ പ്രദേശം കേന്ദ്രീകരിച്ച് രാവിലെ മുതൽ പരിശോധന നടത്തിയിരുന്നു. സൂരജ് ലാമയുടേതാണെന്ന് ഉറപ്പിക്കണമെങ്കിൽ ശാസ്ത്രീയ പരിശോധന വേണം. ഇതിനായി ലാമയുടെ മകൻ ഉടൻ എത്തും. തുടർനടപടികൾ കളമശ്ശേരി പോലീസ് സ്വീകരിക്കും.
29 അംഗ ടീം 2 പേരായി തിരിഞ്ഞായിരുന്നു തിരച്ചിൽ നടത്തിയിരുന്നു. ഹൈക്കോടതിയുടെ നിർദേശപ്രകാരം വിശദമായ പരിശോധന ഈ മേഖലയിൽ നടത്തിയിരുന്നു. ഇതിനിടയിൽ ആണ് മൃതദേഹം കണ്ടെത്തുന്നത്. 95 ശതമാനം സൂരജ് ലാമയുടേത് എന്ന് പോലീസ് ഉറപ്പിച്ചു. നീല നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചിട്ടുണ്ട്. അവസാനമായി ലഭിച്ച സിസിടിവി ദൃശ്യങ്ങളിലേതിന് സമാനമായ വസ്ത്രമാണിത്. വസ്ത്രത്തിലെ നിറം കണ്ടാണ് തിരിച്ചറിഞ്ഞത്.
കൊൽക്കത്തയിൽ വേരുകളുള്ള ലാമ വർഷങ്ങൾക്കു മുൻപ് ബെംഗളൂരുവിലെത്തിയതാണ്. അതിനിടയിലാണ് കുവൈത്തിലേക്ക് ബിസിനസിനായി പോയത്. കുവൈത്തിൽ നാല് റസ്റ്ററന്റുകളുടെ ഉടമയാണ് സൂരജ്. സെപ്റ്റംബർ അഞ്ചിന് കുവൈത്തിൽ വെച്ച് കുഴഞ്ഞുവീണു. പത്തുദിവസത്തെ ചികിത്സയ്‌ക്കുശേഷം ജീവൻ തിരിച്ചു കിട്ടിയെങ്കിലും ഓർമ്മ പൂർണമായും മറഞ്ഞു. ഇതിനിടെ വിസ കാലാവധി കഴിഞ്ഞെന്നു ചൂണ്ടിക്കാട്ടി കുവൈത്തിൽനിന്ന് ഒക്ടോബർ നാലിന് നാടുകടത്തുകയായിരുന്നു. ബെംഗളൂരുവിന് പകരം കൊച്ചിയിലേക്കാണ് കയറ്റിവിട്ടത്. ഓർമ്മയില്ലാത്തയാളെ അയക്കുന്നത് കുടുംബത്തെയോ സുഹൃത്തുക്കളെയോ അറിയിച്ചിരുന്നില്ല.
തുടർന്ന് മകൻ സാന്റോൺ ലാമ കേരളത്തിലെത്തുകയും പിതാവിനായി തിരച്ചിൽ നടത്തുന്നതും വാർത്തകളായിരുന്നു. കളമശ്ശേരി ഭാഗത്ത് സൂരജ് ലാമ എത്തിയിരുന്നതായി സാന്റോൺ ലാമ കണ്ടെത്തിയിരുന്നു. ഇതേ ഭാഗത്ത് നിന്നാണ് ഇപ്പോൾ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.
സൂരജ് ലാമയാണോ എന്ന കാര്യം ഉറപ്പിച്ചിട്ടില്ല. ചില സംശയത്തിന്റെ പശ്ചാത്തലത്തിലാണ് മകൻ സാന്റോൺ ലാമയെ വിളിപ്പിച്ചിരിക്കുന്നത്.













