കൊച്ചി: ശബരിമലയില്‍ മരണമുണ്ടായാല്‍ മൃതദേഹം പമ്പയില്‍ എത്തിക്കാന്‍ ആംബുലന്‍സുകള്‍ ഉപയോഗിക്കണമെന്ന് ഹൈക്കോടതി. മൃതദേഹങ്ങള്‍ സ്ട്രച്ചറില്‍ കൊണ്ടുപോകരുതെന്നും ദേവസ്വം ബെഞ്ച് നിര്‍ദ്ദേശിച്ചു. സ്പെഷ്യല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
ഈ നടപടി ഉടൻ നിർത്തലാക്കാനും പകരം ആംബുലൻസ് ഉപയോഗിക്കാനും കോടതി ദേവസ്വം ബോർഡിന് നിർദ്ദേശം നൽകി. മറ്റ് തീർഥാടകർക്ക് കഷ്ടപ്പാടും ബുദ്ധിമുട്ടും ഒഴിവാക്കാനും മരിച്ചവരോടുള്ള അന്തസും ആദരവും എല്ലാ ഘട്ടങ്ങളിലും ഉറപ്പാക്കാനുമാണ് ആംബുലൻസ് ഉപയോഗിക്കേണ്ടതെന്ന് ജസ്റ്റിസുമാരായ രാജാ വിജയരാഘവൻ വി, കെ.വി. ജയകുമാർ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.
ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഈ ഇടപെടൽ. നിലവിൽ തീര്‍ഥാടനത്തിനിടെ മരിക്കുന്ന ഭക്തരുടെ മൃതദേഹങ്ങൾ സ്ട്രെച്ചറുകളിലാണ് കൊണ്ടുപോകുന്നത്. ഈ രീതി ബന്ധുക്കൾക്കും മറ്റ് തീർഥാടകർക്കും ദുരിതമുണ്ടാക്കുന്നതായി സ്പെഷ്യൽ കമ്മീഷണർ കോടതിയെ അറിയിച്ചു.
മൃതദേഹങ്ങൾ കൊണ്ടുപോകാനായി പമ്പയിൽ ലഭ്യമായ പഴയ ആംബുലൻസ് ഉപയോഗിക്കാൻ ദേവസ്വം ബോർഡിന് കോടതി അനുമതി നൽകിയിട്ടുണ്ട്. കൂടുതൽ അനുയോജ്യമായ വാഹനം ലഭ്യമാകുന്നത് വരെ ഈ ക്രമീകരണം തുടരണം എന്നും ആംബുലൻസ് ഈ ആവശ്യത്തിന് മാത്രം ഉപയോഗിക്കണം എന്നും കോടതി വ്യക്തമാക്കി.
കൂടാതെ, തീർഥാടന സമയത്ത് റിപ്പോർട്ട് ചെയ്യുന്ന ഹൃദയാഘാത കേസുകളുടെ എണ്ണം കണക്കിലെടുത്ത്, ഭക്തരുടെ ആരോഗ്യം, സുരക്ഷ, ചിട്ടയായ നീക്കം എന്നിവ ഉറപ്പാക്കുന്നതിനായി സമഗ്രമായ ഒരു പ്രോട്ടോക്കോൾ തയാറാക്കാനും കോടതി ദേവസ്വം ബോർഡിന് നിർദ്ദേശം നൽകി.
രണ്ട് മാസം നീണ്ടുനിൽക്കുന്ന മണ്ഡലം-മകരവിളക്ക് സീസണിൽ ഏകദേശം 150 ഹൃദയാഘാത സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും അതിൽ 40 മുതൽ 42 വരെ മരണങ്ങളിൽ കലാശിക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
ഈ സീസണിൽ ആദ്യ എട്ട് ദിവസത്തിനുള്ളിൽ എട്ട് ഹൃദയാഘാത മരണങ്ങൾ രേഖപ്പെടുത്തിയിരുന്നു. കഠിനമായ കായിക അധ്വാനം കാർഡിയാക് പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും, നീലിമല-അപ്പാച്ചിമേട് പോലുള്ള ദുർഘടമായ പാതകളിൽ ഭക്തർ മതിയായ വിശ്രമം എടുക്കേണ്ടത് അത്യാവശ്യമാണെന്നും കോടതി നിരീക്ഷിച്ചു.
ഈ പ്രോട്ടോക്കോളിൽ വിശദമായ ആരോഗ്യ ഉപദേശങ്ങൾ, തിരക്ക് നിയന്ത്രണത്തിനുള്ള നടപടികൾ, വെർച്വൽ ക്യൂ സംവിധാനത്തെക്കുറിച്ചുള്ള വ്യക്തമായ നിർദ്ദേശങ്ങൾ എന്നിവ ഉൾപ്പെടുത്തണം.
പ്ലാസ്റ്റിക് സാഷേകളിലുള്ള കുങ്കുമം, ഷാംപൂ സാഷെകൾ തുടങ്ങിയ നിരോധിത വസ്തുക്കളുടെ പട്ടികയും വ്യക്തമാക്കണം. കൂടാതെ, പമ്പാ നദിയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത് ശബരിമല ദർശനവുമായി ബന്ധപ്പെട്ട ആചാരമല്ലെന്നും നദിയുടെ പരിശുദ്ധിയെയും പരിസ്ഥിതിയെയും പ്രതികൂലമായി ബാധിക്കുമെന്നും ഭക്തരെ ബോധവത്കരിക്കാൻ പ്രോട്ടോക്കോൾ ഉപയോഗിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
ഈ മാർഗനിർദ്ദേശങ്ങൾ ഏഴ് ദിവസത്തിനകം വെബ്സൈറ്റ് വഴിയും മറ്റ് മാധ്യമങ്ങൾ വഴിയും വിപുലമായി പ്രചരിപ്പിക്കാനും ഹൈക്കോടതി ഉത്തരവിട്ടു.
















