ആലപ്പുഴ : ദേവസ്വം ബോർഡ് പ്രസിഡൻറ് കെ ജയകുമാറിന്റെ പേഴ്സണൽ സ്റ്റാഫിലെ ആരോപണ വിധേയരെ തുടരാൻ അനുവദിക്കുന്നത് ശബരിമല സ്വർണ്ണക്കൊള്ളയിലെ അന്വേഷണം അട്ടിമറിക്കാനാണെന്ന് ബിജെപി നേതാവ് എൻ. ഹരി ആരോപിച്ചു. സഖാവ് പിണറായി വിജയനും സഖാവ് വി എൻ വാസവനും ചേർന്ന് ഐഎഎസ് ഉദ്യോഗസ്ഥനായ പ്രസിഡൻ്റിനെ വെറും നോക്കുകുത്തിയാക്കി മാറ്റുകയാണ്. ഹരിപ്പാട് കരുവാറ്റയിൽ ബിജെപിയുടെ വികസിത സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എൻ. ഹരി
ദേവസ്വം ഉദ്യോഗസ്ഥരായ ബിനുവിനെയും സുധീഷിനെയും മാറ്റാത്തത് ഫയൽ പൂഴ്‌ത്തൽ ഉൾപ്പെടെ ലക്ഷ്യമിട്ടാണ്. ഇതിന് മുഖ്യമന്ത്രിയുടെയും ദേവസം മന്ത്രി വി എൻ വാസവന്റെയും ഒത്താശ ഉണ്ടെന്ന് സംശയിക്കുന്നു. ശബരിമലയിൽ അറസ്റ്റിലായ ഉദ്യോഗസ്ഥരുമായി വർഷങ്ങളായി ബന്ധം പുലർത്തുന്നവരാണ് ഇരുവരും. അവിടുത്തെ പലഇടപാടുകളെക്കുറിച്ചും വ്യക്തമായ ധാരണ ഇരുവർക്കും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിൽ സംശുദ്ധീകരണത്തിന്റെ ഭാഗമാണ് കെ ജയകുമാർ ഐഎസിനെ പ്രസിഡണ്ടായി നിയമിച്ചതെങ്കിൽ ഇത്തരം അവതാരങ്ങളെ തുടരാൻ അനുവദിക്കുന്നത് എന്തിനാണ്. അതിനാൽ എസ് ഐ ടി അന്വേഷണം സുതാര്യമായി പൂർത്തിയാക്കാൻ ഇത്തരത്തിലുള്ള ഉദ്യോഗസ്ഥരെ കൂടി മാറ്റേണ്ടത് അനിവാര്യമാണ്.
കെ .ജയകുമാറിനെപ്പോലെ ഒരു മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ദേവസ്വം ബോർഡ് തലപ്പത്ത് വന്നപ്പോൾ പൊതുവേ സ്വാഗതം ചെയ്യപ്പെടുകയുണ്ടായി. എന്നാൽ അതു മറയാക്കി തങ്ങളുടെ അജണ്ട നടപ്പാക്കാൻ ആണ് പിണറായിയും വാസവനും ശ്രമിക്കുന്നത്. ജയകുമാറിനൊപ്പം ഉള്ള സ്റ്റാഫുകളെ കുറിച്ച് ഇതിനകം തന്നെ പൊതുസമൂഹത്തിന് ബോധ്യപ്പെട്ടിട്ടുള്ളതാണ്. എന്നിട്ടും തുടരാൻ അനുവദിക്കുന്നത് അത്യന്തം ദുരൂഹമാണെന്ന് അദ്ദേഹം വ്യക്തമാക്കി.















