തിരുവനന്തപുരം: തിരുവനന്തപുരത്തെ ശുഖുമുഖത്ത് കടലിലും ആകാശത്തും നടക്കുന്ന സൈനികാഭ്യാസപ്രകടനങ്ങള്‍ തുടങ്ങി. കൊച്ചിയിലെ ദക്ഷിണനാവികകമാന്‍റിന്റെ നേതൃത്വത്തിലാണ് ഈ ‘ഓപ്പറേഷന്‍ ഡെമോ’ എന്ന സൈനികാഭ്യാസപ്രകടനങ്ങള്‍ നടക്കുന്നത്. ഇന്ത്യന്‍ സേനയുടെ കരുത്ത് നേരിട്ട് ബോധ്യപ്പെടുത്തുന്ന രീതിയിലാണ് ഈ സൈനികാഭ്യാസപ്രകടനങ്ങള്‍. പൊതുജനങ്ങള്‍ക്ക് നേരിട്ട് കണ്ടാസ്വദിക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സമാപനദിവസമായ ഡിസംബര്‍ മൂന്നിന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു പരിപാടിയില്‍ പങ്കെടുക്കും.
നവമ്പര്‍ 27 മുതല്‍ ഡിസംബര്‍ മൂന്ന് വരെ വൈകുന്നേരം രണ്ട് മണിക്കൂര്‍ ഫ്ലൈറ്റില്ല
നവമ്പര്‍ 27 മുതല്‍ ഡിസംബര്‍ 3 വരെയുള്ള ഈ ദിവസങ്ങളില്‍ നാവികസേനാദിനത്തോടനുബന്ധിച്ച് ശംഖുമുഖത്ത് സൈനികാഭ്യാസപ്രകടനങ്ങള്‍ നടക്കുന്നതിനാല്‍ വൈകുന്നേരം രണ്ട് മണിക്കൂര്‍ നേരം വിമാനസര്‍വ്വീസ് നിര്‍ത്തിവെയ്‌ക്കും.
പ്രധാനപരിപാടി ഡിസംബര്‍ മൂന്നിന്
ഡിസംബര്‍ 3ന് സമാപനദിവസത്തിലാണ് പ്രധാനപരിപാടി നടക്കുക. ഇത് രാഷ്‌ട്രപതി ദ്രൗപതി മുര്‍മു ഉദ്ഘാടനം ചെയ്യും. ഇന്ത്യാ-പാക് ബന്ധം ഏത് നിമിഷവും ഒരു യുദ്ധത്തിലേക്ക് പോകാവുന്ന നിലയിലായതിനാല്‍ ഇത്തരം സൈനികാഭ്യാസത്തിനുള്ള അവസരങ്ങള്‍ ഒരു യുദ്ധപരിശീലനമായിതന്നെയാണ് നാവകിസേന കാണുന്നത്.
ഒക്ടോബര്‍ 30 മുതല്‍ നവമ്പര്‍ പത്ത് വരെ ഇന്ത്യയുടെ മൂന്ന് സേനകളും ഗുജറാത്തിലും രാജസ്ഥാനിലുമായി ഓപ്പറേഷന്‍ ത്രിശൂല്‍ എന്ന പേരില്‍ സൈനികാഭ്യാസപ്രകടനങ്ങള്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ തിരുവനന്തപുരത്തെ ശംഖുമുഖത്ത് ദക്ഷിണ നാവികകമാന്‍റിന്റെ നേതൃത്വത്തില്‍ സൈനികാഭ്യാസപ്രകടനം നടക്കുന്നത്.
ഐഎന്‍എസ് വിക്രാന്ത് നയിക്കും
ശംഖുമുഖത്ത് കടലിലെ പ്രകടനത്തെ നയിക്കുന്നത് തന്നെ ഇന്ത്യയുടെ പ്രമുഖയുദ്ധക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് ആണെന്ന് പറഞ്ഞാല്‍ തന്നെ ഇതിന്റെ പ്രധാന്യം മനസ്സിലാകും. മറ്റു യുദ്ധക്കപ്പലുകളും ചെറുകപ്പലുകളും വിക്രാന്തിന് പിന്നില്‍ അണിനിരക്കും. മിഗ്-21, മിഗ്-29 എന്നിവ വ്യോമസേനയുടെ കരുത്ത് കാട്ടും. പ്രകടനത്തിനെത്തുന്ന വിമാനങ്ങളെയും കപ്പലുകളെയും നിയന്ത്രിക്കുന്നതിനുള്ള കമാന്‍റ് കണ്‍ട്രോള്‍ സെന്‍റര്‍ സജ്ജമായിക്കഴിഞ്ഞു. നവമ്പര്‍ 27ന് വൈകുന്നേരങ്ങളില്‍ സേനാഭ്യാസങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
ഹെലികോപ്റ്റര്‍ വിഭാഗത്തിലുള്ള ചേതക്, ധ്രുവ്, അഭ്യാസപ്രകടനങ്ങള്‍ നടത്തുന്ന കിരണ്‍ എന്ന യുദ്ധവിമാനം, കപ്പലിലേക്കും കരയിലേക്കും പറന്നിറങ്ങുന്ന പാരച്യൂട്ട് ട്രൂപ്പുകള്‍, മത്സ്യത്തൊഴിലാളികള്‍ കടലില്‍ അപകടത്തില്‍പ്പെടുമ്പോള്‍ വ്യോമസേന എങ്ങിനെയാണ് രക്ഷപ്പെടുത്തത് എന്നതിന്റെ പ്രകടനം, തുടങ്ങി ഒട്ടേറെ പ്രകടനങ്ങള്‍ നടക്കും. രാജ്യാന്തര സമുദ്രാതിര്‍ത്തി ഭേദിക്കുന്ന ശത്രുവിനെ എങ്ങിനെയാണ് ആകാശത്തും കടലിനും സൈന്യത്തിന്റെ വിമാനങ്ങളും കപ്പലുകളും തുരത്തിയോടിക്കുക എന്നതിന്റെ പ്രകടനവും കാണാം.
സേനയുടെ പോരാട്ടവീര്യവും ശക്തിയും തെളിയിക്കുന്ന കടലിലെ പ്രകടനത്തിന് ഉദ്ഘാടനദിവസമായ ഡിസംബര്‍ മൂന്ന് സാക്ഷ്യം വഹിക്കും. രാഷ്‌ട്രപതി ദ്രൗപദി മുര്‍മു മുഖ്യാതിഥിയായെത്തും. നാവികസേനാമേധാവി അഡ്മിറല്‍ ദിനേശ് കെ ത്രിപാഠിയാണ് പരിപാടിക്ക് ആതിഥേയത്വം വഹിക്കുക.
എന്തായിരുന്നു ഓപ്പറേഷന്‍ ത്രിശൂല്‍?
ഓപ്പറേഷന്‍ ത്രിശൂലിന്റെ പേരില്‍ രാജസ്ഥാനിലെ ഥാര്‍ മരുഭൂമിയിൽ ദക്ഷിണ കമാൻഡ് നേരത്തെ മാരുജ്വാല, അഖണ്ഡ് പ്രഹാർ എന്നീ പേരുകളില്‍ നടന്ന സൈനികാഭ്യാസപ്രകടനങ്ങളില്‍ . യുദ്ധസമാനമായ സാഹചര്യങ്ങളില്‍ ചെയ്യേണ്ട ആയുധ പ്രവർത്തനങ്ങള്‍ എന്തൊക്കെയെന്ന് കാണിച്ചു തരികയായിരുന്നു. ഏത് സമയത്തും പാകിസ്ഥാനുമായി ഉണ്ടായേക്കാവുന്ന യുദ്ധത്തിന് ഇന്ത്യന്‍ സേന ഒരുങ്ങുന്നു എന്ന് തന്നെയാണ് ഓപ്പറേഷന്‍ ത്രിശൂലിന്റെ ഭാഗമായുള്ള മാരുജ്വാലയും അഖണ്ഡ് പ്രഹാറും കാണിച്ചുതന്നത്. കരസേന, നാവികസേന, വ്യോമസേന എന്നിവയ്‌ക്ക് പുറമെ ഇന്ത്യൻ കോസ്റ്റ് ഗാർഡ്, ബിഎസ്എഫ് എന്നീ സേനാവിഭാഗങ്ങൾ സംയോജിച്ചാണ് അഭ്യാസ പ്രകടനം നടത്തിയത്.
ഗുജറാത്ത് സംസ്ഥാനത്തിനും പാകിസ്ഥാന്റെ സിന്ധ് പ്രവിശ്യയ്‌ക്കും ഇടയില്‍ ഉള്ള പ്രദേശമാണ് സര്‍ ക്രീക്ക് എന്ന കടലിടുക്ക്. ഇവിടെയും 12 ദിവസത്തോളം കര,നാവിക, വ്യോമസേനകള്‍ യുദ്ധാഭ്യാസപ്രകടനം നടത്തിയിരുന്നു. ബ്രഹ്മശിര എന്ന പേരില്‍ ഇന്ത്യയുടെ മൂന്ന് സേനാവിഭാഗങ്ങള്‍ സര്‍ ക്രീക്കില്‍ നടത്തിയ ശക്തിപ്രകടനം ഭീതിജനകമാണെന്നാണ് പാകിസ്ഥാനിലെ വാര്‍ത്താമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ലക്ട്രോണിക് യുദ്ധം, സൈബർ, ഡ്രോൺ, കൗണ്ടർ-ഡ്രോൺ പ്രവർത്തനങ്ങൾ, ഇൻ്റലിജൻസ്, സർവൈലൻസ്, റെക്കണൈസൻസ്, എയർ ഡിഫൻസ് കൺട്രോൾ, റിപ്പോർട്ടിങ് എന്നീ യുദ്ധത്തിലെ വിവിധ മേഖലകളില്‍ എങ്ങിനെ ഇന്ത്യയുടെ ത്രിസേനകള്‍ പ്രവര്‍ത്തിക്കുന്നു എന്നത് ബഹ്മ ശിര കാട്ടിക്കൊടുത്തു. സര്‍ ക്രീക്ക് കേന്ദ്രീകരിച്ച് കുറച്ചുനാളുകളായി പാകിസ്ഥാന്‍ ചില ഗൂഢ സൈനികനീക്കങ്ങള്‍ നടത്തിയിരുന്നു. അത് വേണ്ട എന്നും ഇനിയും തുടര്‍ന്നാല്‍ ബ്രഹ്മോസുകള്‍ കണക്കുതീര്‍ക്കുമെന്നും പറയാതെ പറയുകയാണ് ത്രിശൂല്‍ എന്ന സൈനിക നീക്കത്തിന് പിന്നിലുള്ള ഇന്ത്യയുടെ ലക്ഷ്യം.
















