മനുഷ്യരാശിയെ എക്കാലത്തും കുഴക്കിയ ഒരു ചോദ്യമുണ്ട്, എന്താണ് ജീവിതം എന്നതാണത്. ജീവിതം സമ്മാനിക്കുന്ന വേദനകള്‍, വേര്‍പെടലുകള്‍, എല്ലാം ഓര്‍മിപ്പിക്കുന്നത് ‘എന്താണ് ജീവിതം?’ എന്നത് തന്നെയാണ്. വിഖ്യാത എഴുത്തുകാരന്‍ ടോള്‍സ്റ്റോയ് പറഞ്ഞതുപോലെ, ”മരണത്തെ മനസ്സിലാക്കുമ്പോള്‍ മാത്രമേ ജീവിതം സത്യമായി ആരംഭിക്കുന്നുള്ളു’. എന്നാല്‍ മരണത്തെ മാത്രമല്ല, ജീവിതത്തെയും മനസിലാക്കാനുള്ള കല സംഭാവന ചെയ്തതാകട്ടെ ഭാരതമാണ് എന്നതും വാസ്തവം. ആ കലയിലെ സമഗ്രമായൊരന്വേഷണമാണ് ശ്രീമദ് ഭഗവദ്ഗീത.
ആദിശങ്കരാചാര്യരും, രാമാനുജാചാര്യരും, മധ്വാചാര്യരും തുടങ്ങി ആധുനിക കാലത്ത് ബാലഗംഗാധര തിലകനും ഡോ. എസ്. രാധാകൃഷ്ണനും വരെ ഗീതക്ക് വിവിധ ഭാഷ്യങ്ങള്‍ രചിച്ചിട്ടുണ്ട്. ഭാരതീയ തത്വചിന്താ പാരമ്പര്യത്തില്‍, ഒരു പ്രധാന ഗ്രന്ഥത്തിന് വിവിധ വ്യാഖ്യാനങ്ങള്‍ ഉണ്ടാകുന്നത് സാധാരണമാണെങ്കിലും, ഗീതയോളം ഭാഷ്യങ്ങള്‍ രചിക്കപ്പെട്ട മറ്റൊന്നുണ്ടാകില്ല. ഗീതയുടെ ഗാംഭീര്യത്തിന്റെയും സാര്‍വത്രികതയുടെയും തെളിവാണത്.
ഭഗവദ്ഗീത ഉറന്നൊഴുകിയത് തന്നെ മരണവും ജീവിതവും തമ്മിലുള്ള ഒരേറ്റുമുട്ടലിന്റെ വേദിയിലാണ്. ക്ഷുഭിതമായലറുന്ന കടലുകള്‍ പോലെ ഇരുസൈന്യങ്ങള്‍ മുഖാമുഖം നില്‍ക്കുന്ന ജീവിതത്തിന്റെയും മരണത്തിന്റെയും രംഗഭൂമിയിലാണ് ഗീതയുടെ പിറവി. മനുഷ്യന്റെ എക്കാലത്തെയും ഉദ്വേഗഭരിതമായ ചോദ്യങ്ങള്‍ക്ക് അത് സ്പഷ്ടമായ ഒരുത്തരം നല്‍കുന്നു. ആത്മാവ് അവസാനിക്കുന്നില്ല, അത് രൂപം മാറുക മാത്രമേ ചെയ്യുന്നുള്ളു എന്നതാണതില്‍ പ്രധാനമായ ഒന്ന്. ഭയത്തിന്റെ ഉത്ഭവം മനുഷ്യന്റെ അജ്ഞാനത്തില്‍ നിന്നാണ്. അറിവുദിക്കുമ്പോള്‍, ആ വെളിച്ചത്തില്‍ ഭയം അപ്രത്യക്ഷമാകുമെന്ന് ആ ദര്‍ശനം ഉറപ്പു നല്‍കുന്നു.
”ന ജായതേ മ്രിയതേ വാ കദാചിത്” ആത്മാവ് ജനിക്കുന്നുമില്ല, മരിക്കുന്നുമില്ല എന്ന ഗീതാ സാക്ഷ്യം തന്നെ മുഴുവന്‍ മിഥ്യകളെയും കെടുത്താന്‍ കെല്‍പ്പുള്ളതത്രെ. ജീവിതമെന്നത് നിത്യതയുടെ നദിയാണ്. ആ നദിക്ക് ആരംഭമോ, അവസാനമോ ഇല്ല. ഈ ആത്മാവ് ഒരിക്കലും ജനിക്കുന്നില്ല. മരിക്കുന്നുമില്ല. ജനിച്ചിട്ട് വീണ്ടും ജനിക്കാതിരിക്കുന്നുമില്ല. ജന്മമില്ലാത്തവനും നിത്യനും സ്ഥിരനും പണ്ടേ ഉള്ളവനുമായ ഇവന്‍ ശരീരം ഹതമാകുമ്പോള്‍ ഹനിക്കപ്പെടുന്നുമില്ല.
എന്താണ് ഭഗവദ്ഗീതയുടെ സന്ദേശം എന്നതിന് മറുപടികള്‍ അനേകമുണ്ടാകാം. ആന്തരികാര്‍ത്ഥത്തില്‍, മനുഷ്യനെ എക്കാലത്തും കുഴക്കിയ പ്രശ്‌നങ്ങള്‍ക്കുള്ള ശാശ്വതമായ സമാധാനമാണ് ഗീതയുടെ കാതല്‍. ‘ധര്‍മ്മം’ അഥവാ കടമ എന്ന ആശയത്തെയാണ് അത് ആധാരമാക്കുന്നത്. യുദ്ധക്കളത്തില്‍ ധാര്‍മ്മിക പ്രതിസന്ധി നേരിട്ട് വിവശനായിരുന്ന അര്‍ജുനനോട്, ഒരു യോദ്ധാവെന്ന നിലയിലുള്ള തന്റെ കടമ നിറവേറ്റാണ് ഭഗവാന്‍ ഉപദേശിക്കുന്നത്. ആധുനിക കാലത്ത് നമ്മുടെ വ്യക്തിഗത ഉത്തരവാദിത്തങ്ങള്‍ മനസ്സിലാക്കുകയും സ്വീകരിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെ ഇത് എടുത്തുകാണിക്കുന്നു. ആത്മാര്‍ത്ഥതയോടെ, സമര്‍പ്പണത്തോടെ കടമകള്‍ നിര്‍വഹിക്കുന്നതിലൂടെ, ജീവിതത്തില്‍ ലക്ഷ്യബോധം വളര്‍ത്തിയെടുക്കാമെന്നു ഗീത പഠിപ്പിക്കുന്നു.
ഫലേഛയില്‍ നിന്ന് അകന്നു നില്‍ക്കേണ്ടതിന്റെ ആവശ്യകതയും ഭഗവദ്ഗീത ഊന്നിപ്പറയുന്നുണ്ട്. ആത്മീയ വളര്‍ച്ചയെന്നത് ഫലാസക്തി കൂടാതെ കടമകള്‍ നിര്‍വഹിക്കുന്നതിലൂടെയാണെന്ന് ഗീത പഠിപ്പിക്കുന്നു. സമചിത്തത വളര്‍ത്തിയെടുക്കുന്നതിലൂടെയും ഫലേച്ഛ ഉപേക്ഷിക്കുന്നതിലൂടെയും, ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളെ സമചിത്തതയോടെ മറികടക്കാന്‍ കഴിയും.
അര്‍ജുനന്‍ നേരിട്ട മാനസിക വ്യഥ നമ്മില്‍ പലരും നേരിടുന്ന ആന്തരിക സംഘര്‍ഷങ്ങളെ പ്രതിഫലിപ്പിക്കുന്നുണ്ട്. ആന്തരിക ശക്തിയെ പ്രയോജനപ്പെടുത്തുന്നതിലൂടെ ഭയത്തെ മറികടക്കുന്നതിനുള്ള മാര്‍ശനിര്‍ദ്ദേശം ഭഗവദ്ഗീത നല്‍കുന്നതും കാണാം. ജനനത്തിനും മരണത്തിനുമതീതമായ ആത്മതത്വത്തെ തിരിച്ചറിയാനും, ധൈര്യത്തോടെയും പൂര്‍ണ ബോധ്യത്തോടെയും വെല്ലുവിളികളെ സമീപിക്കാനും ഗീത പ്രചോദിപ്പിക്കുന്നു. ഈശ്വരീയമായ പ്രചോദനത്താല്‍ തടസ്സങ്ങളെ മറികടന്ന് ആത്മവിശ്വാസത്തോടെയും നിര്‍ഭയത്വത്തോടെയും ജീവിക്കാന്‍ കഴിയുമെന്ന് ഗീത പഠിപ്പിക്കുന്നു. ആത്മാവിന്റെ ശാശ്വത സ്വഭാവം തിരിച്ചറിയുക എന്നതാണ് യഥാര്‍ത്ഥ ജ്ഞാനം. ജനനമരണ ചക്രത്തെ മറികടന്ന് ആത്മീയ വിമോചനം നേടാനുള്ള മാര്‍ഗ്ഗമാണത്.
വിക്ഷോഭങ്ങളുടെ അന്ധകാരത്തില്‍ നിന്ന് വികാരങ്ങളുടെ ജ്വാല എങ്ങനെ പുറപ്പെടുന്നു? ക്ഷോഭത്തിന്റെ ചുട്ടുപൊള്ളുന്ന നിമിഷങ്ങളില്‍, ബുദ്ധിയുടെ, വിവേകത്തിന്റെ ശാന്തഗംഭീര സ്വരം എങ്ങനെ മറഞ്ഞു പോകുന്നു? ഭഗവദ്ഗീതയില്‍ സദാ മുഴങ്ങുന്ന ഈ ചോദ്യത്തിന് ഭഗവാന്‍ നല്‍കുന്ന മറുപടി മനുഷ്യസ്വഭാവത്തിന്റെ അടിസ്ഥാന ചോദനകളിലേക്ക് വെളിച്ചം വീശുന്നുണ്ട്.
അത് ‘രജോഗുണം’ തന്നെയാണ്. ജീവിതനദിയിലെ അസ്വസ്ഥമായ പ്രവാഹം. ഈ ചഞ്ചലത്വം തന്നെയാണ് ‘കാമം’, ‘ക്രോധം’ എന്നീ രണ്ട് ആസുരിക ശക്തികളെ സൃഷ്ടിക്കുന്നത്. അത് തന്നെയാണ്, മനുഷ്യനെ അറിവിന്റെ കരയില്‍ നിന്ന് വികാരങ്ങളുടെ കൊടുങ്കാറ്റിലേക്കെറിയുന്നത്.
ഭഗവദ്ഗീതയില്‍ മരണം അര്‍ത്ഥശൂന്യതയുടെ നിമിഷമല്ല പരിവര്‍ത്തനത്തിലൂടെയുള്ള കടന്നുപോകലത്രെ. ജീര്‍ണ്ണിച്ച വസ്ത്രമുപേക്ഷിച്ച് പുതിയവ ധരിക്കുന്നതുപോലെ ആത്മാവ്, ജീര്‍ണ്ണിച്ച ശരീരത്തെ ഉപേക്ഷിച്ച് മറ്റൊന്നിലേക്ക് പ്രവേശിക്കുകയാണവിടെ. ജീവിതത്തിന്റെയും മരണത്തിന്റെയും ആ യുദ്ധക്കളത്തില്‍ ഭഗവാന്‍ അര്‍ജുനനോട് പറയുന്നു, മരണം പര്യവസാനമേയല്ല എന്ന്. തുടക്കമോ ഒടുക്കമോ അറിയാത്ത ആത്മാവിന്റെ, സ്വത്വത്തിന്റെ നിത്യനൃത്തത്തിലെ മനോഹരമായ നിമിഷമാണത്.
ഭാരതീയ സാഹിത്യത്തില്‍ മോചനത്തിനുള്ള താക്കോല്‍ അവബോധമാണല്ലോ? ഉറ്റവരുടെ രക്തച്ചൊരിച്ചിലിനെ, മരണമെന്ന വിപര്യയത്തെ ചൂണ്ടി അര്‍ജുനന്‍ യുദ്ധം ചെയ്യാന്‍ മടിക്കുമ്പോള്‍ ഭഗവാന്‍ ആ ഭീകരതയെ നിഷേധിക്കുന്നില്ല, പകരം ആത്മാവിനെ കൊല്ലാനോ കത്തിക്കാനോ നനക്കാനോ പോലും കഴിയില്ല എന്ന ദര്‍ശനത്തിലതിനെ പ്രതിഷ്ഠിക്കുകയാണ് ചെയ്യുന്നത്. മാറ്റമില്ലാത്തതാണത്. ഈ തിരിച്ചറിവ് അര്‍ജുനനെ കലാപത്തിലേക്കല്ല, മറിച്ച് അനിവാര്യമായ കടമയിലേക്കുണര്‍ത്തുന്നു.
ഭഗവദ്ഗീത മരണത്തെ അനന്തതയിലെ ക്ഷണിക നിമിഷം മാത്രമായെണ്ണുന്നു. അതവസാനമല്ല, പരിവര്‍ത്തനം മാത്രം. പാശ്ചാത്യചിന്ത, നിരര്‍ത്ഥകത കാണുന്നിടത്ത്, വൈദിക തത്ത്വചിന്ത തുടര്‍ച്ചകാണുന്നു. കലാപം കണ്ടെത്തുന്നിടത്ത്, വേദങ്ങള്‍ ഐക്യം കണ്ടെത്തുന്നു. പാശ്ചാത്യചിന്ത മനുഷ്യാസ്തിത്വത്തെ അര്‍ത്ഥശൂന്യതയുടെ കള്ളിയില്‍ വരക്കുകയും അത് വകവയ്‌ക്കാതെ ജീവിക്കാന്‍ ക്ഷണിക്കുകയും ചെയ്യുന്നിടത്ത്, വൈദിക തത്ത്വചിന്ത അതേ അര്‍ത്ഥശൂന്യതയുടെ യാഥാര്‍ത്ഥ്യത്തെ അന്വേഷിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. അതിന്റെ ഉത്തമ സാക്ഷ്യമാണ് ഗീത.
പാശ്ചാത്യ അസ്തിത്വവാദത്തിലെ ജീവിതവീക്ഷണത്തില്‍ നിന്ന് വ്യത്യസ്തമായി, ഗീതയിലെ തത്ത്വചിന്ത അസ്തിത്വത്തെ ചാക്രികമായാണ് കാണുന്നത്. മരണം ഒരവസാനമല്ല, പരിവര്‍ത്തനമാണ്. ‘ പഴയ വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് പുതിയവ ധരിക്കുന്നതുപോലെ ആത്മാവ്, പഴയ ശരീരങ്ങളെ ഉപേക്ഷിച്ച് പുതിയവയിലേക്ക് പ്രവേശിക്കുന്നു എന്നും, ജ്ഞാനികള്‍, ജീവിച്ചിരിക്കുന്നവരെയോ മരിച്ചവരെയോ കുറിച്ച് ദുഃഖിക്കുന്നില്ല എന്നും ഗീത പറയുന്നു. ബൃഹദാരണ്യകോപനിഷത്ത് പറയുന്നു, ‘ഒരു പുഴു ഒരിലയില്‍ നിന്നും മറ്റൊരിലയിലേക്ക് സഞ്ചരിക്കുന്നത് പോലെ ആത്മാവ് പഴയ ശരീരത്തില്‍ നിന്നും പുതിയ ശരീരത്തിലേക്ക് കടക്കുന്നു.”
അത് വിവേകത്തെയാണ് ഊന്നിപ്പറയുന്നത്. യഥാര്‍ത്ഥവും അയഥാര്‍ത്ഥവും, ശാശ്വതവും ക്ഷണികവും തമ്മില്‍ വേര്‍തിരിച്ചറിയുക എന്നതത്രെ വിമോചനത്തിനായുള്ള യോഗമാര്‍ഗം. ഭാരതീയ തത്ത്വചിന്ത സാക്ഷാത്കാരത്തിലേക്ക് വ്യാപിക്കുന്നത് ഗീതയില്‍ കാണാം.
യുദ്ധത്തില്‍ ആയുധമെടുക്കാത്ത ഭഗവാന്‍ നിരായുധീകരണത്തിന്റെ ആദ്യ മാതൃകയാണ് എന്നും പറയാം. യുദ്ധക്കളത്തെ പോലും ആദ്ധ്യാത്മികോപദേശത്തിനായി ഉപയോഗപ്പെടുത്തുന്ന മാതൃക. തനിക്കും തന്റെ പക്ഷത്തിനും ലഭിക്കേണ്ട ഒരു സാമ്രാജ്യത്തിനു വേണ്ടിയല്ല യുദ്ധം ചെയേണ്ടതെന്നും ഫലം എന്തുതന്നെയായാലും ദുഷ്ടതയോട് എതിരുടുന്നതാണ് യുദ്ധത്തിന്റെ ഉദ്ദേശ്യമെന്നും ഭഗവന്‍ പറയുന്നുണ്ട്.
ആദ്ധ്യാത്മികചിന്ത പല വഴികളിലേക്ക് തിരിഞ്ഞ സന്ദിഗ്ധമായ കാലത്ത് ആ അഭിപ്രായഭിന്നത വീണ്ടും അധികരിപ്പിക്കാതെ അവ തമ്മിലുള്ള വ്യത്യാസങ്ങളെ നീക്കി ദാര്‍ശനികരഞ്ജനം സാധിപ്പിക്കാന്‍ ഗീതക്ക് കഴിഞ്ഞു. എല്ലാ സിദ്ധാന്തങ്ങളുടെയും കാതല്‍ അതിലുണ്ട് എന്നതാണ് പ്രധാനം.
















