ഭാരതീയ മനസ്സുകളില്‍ ധര്‍മ്മത്തിന്റെ വിഗ്രഹമായി ജീവിക്കുന്ന മര്യാദാപുരുഷോത്തമന്‍ ശ്രീരാമചന്ദ്രന്റെ അയോധ്യയില്‍ രാമജന്മഭൂമി ക്ഷേത്രത്തിന്റെ മകുടത്തിനു മുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കാവി പതാക ഉയര്‍ത്തിയത് പുതിയൊരു യുഗപ്പിറവിയാണ്. ലോകം മുഴുവന്‍ ഉറ്റുനോക്കിയ ഈ സംഭവം ഒരു മത ചടങ്ങായിരുന്നില്ല.
ഹൈന്ദവമായ നാഗരികതയില്‍ അഭിമാനംകൊള്ളുന്ന പ്രാചീന രാഷ്‌ട്രത്തിന്റെ സാംസ്‌കാരിക പ്രഖ്യാപനമാണ്. ഭാരതത്തിന്റെ പ്രധാനമന്ത്രി പദവിയിലേക്ക് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരി വിശ്വവിഖ്യാതമായ ഒരു സംസ്‌കാരത്തിന്റെ, സനാതനധര്‍മ്മത്തിന്റെ ആത്മീയജീവിതത്തില്‍ പൂര്‍ണ്ണ മനസ്സോടെ പങ്കെടുക്കുന്നത് ഇനിയൊരിക്കലും വിവാദമാവില്ല. ഇതൊരു രാഷ്‌ട്രീയ മാറ്റമല്ല, മാനസികമായ മാറ്റമാണ്. കക്ഷിരാഷ്‌ട്രീയത്തിനും, തെരഞ്ഞെടുപ്പുകളിലെ ജയപരാജയത്തിനും അപ്പുറം നില്‍ക്കുന്ന മഹത്തായ മുന്നേറ്റത്തിന്റെ മാസ്മരികമായ ദൃശ്യമാണ്. അതോടൊപ്പം നരേന്ദ്ര മോദി എന്ന രാഷ്‌ട്രനായകന്റെ ജീവിതത്തില്‍ ആര്‍ക്കും മായ്ച്ചുകളയാനാവാത്ത അഭിമാനത്തിന്റെ മുദ്ര ചാര്‍ത്തുകയും ചെയ്തിരിക്കുന്നു.
സ്വതന്ത്രഭാരതം ഇങ്ങനെയൊരു മുഹൂര്‍ത്തത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു. സ്വാതന്ത്ര്യം നേടി നിരവധി ദശാബ്ദങ്ങള്‍ ഭരണഘടനാപദവികളില്‍ എത്തിച്ചേര്‍ന്നവര്‍ സംസ്‌കാരപരമായി അനാഥരെപ്പോലെ പെരുമാറാന്‍ നിര്‍ബന്ധിക്കപ്പെട്ടിരുന്നു. അടിച്ചമര്‍ത്തലിന്റെയും അക്രമത്തിന്റെയും അപകര്‍ഷതാബോധത്തിന്റെയും അനന്തരഫലമെന്നോണം സൂക്ഷ്മമായി നിര്‍മ്മിക്കപ്പെട്ട വിലക്കുകള്‍ക്കുള്ളിലാണ് ഭാരതത്തിന്റെ രാഷ്‌ട്രീയവര്‍ഗം ജീവിച്ചത്. അവര്‍ ജീവിച്ചത് ഇന്ത്യയിലാണ്, ഭാരതത്തിലല്ല. അതിനാല്‍ പ്രധാനമന്ത്രിമാര്‍ ക്ഷേത്രങ്ങളെക്കുറിച്ച് ലജ്ജിക്കപ്പെടേണ്ടിയിരുന്നു. സംസ്‌കാരത്തില്‍ അലിഞ്ഞുചേര്‍ന്ന ആചാരങ്ങളെ രാഷ്‌ട്രീയ ബുദ്ധിമുട്ടുകളായി കാണാന്‍ രാഷ്‌ട്രപതിമാര്‍ക്ക് ഉപദേശം ലഭിച്ചുപോന്നു. ഈ വിലക്ക് ലംഘിച്ചവര്‍ അവഗണിക്കപ്പെട്ടു. ഗുജറാത്തിലെ സോമനാഥ ക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നതില്‍ നിന്ന് രാഷ്‌ട്രപതി രാജേന്ദ്രപ്രസാദിനെ പ്രധാനമന്ത്രി നെഹ്‌റു വിലക്കിയതും, ആ വിലക്ക് ധീരമായി ലംഘിക്കപ്പെട്ടതും ആധുനിക കാലത്തെ സാംസ്‌കാരിക ഭാരതം ഒരിക്കലും വിസ്മരിക്കില്ല. ഭാരതത്തിന്റെ തീര്‍ഥാടന കേന്ദ്രങ്ങള്‍ ഇനിമുതല്‍ അണക്കെട്ടുകളാണെന്ന പ്രധാനമന്ത്രി നെഹ്‌റുവിന്റെ പ്രഖ്യാപനം വികസനത്തോടുള്ള ആഭിമുഖ്യമായി ചിത്രീകരിക്കപ്പെടാറുണ്ടെങ്കിലും അത് യഥാര്‍ത്ഥത്തില്‍ ഹൈന്ദവ ധര്‍മ്മത്തോടുള്ള വിദ്വേഷം ഊറിക്കൂടിയ മനസ്സിന്റെ വികാരവിക്ഷുബ്ധതയായിരുന്നു. പിന്നീടിങ്ങോട്ട് നിയമനിര്‍മ്മാതാക്കള്‍ ഭാരതത്തിന്റെ സംസ്‌കാരപരമായ തിരിച്ചറിവിനെ മറയ്‌ക്കേണ്ടവരും, അതിനെ നിന്ദിക്കേണ്ടവരുമാണെന്ന ധാരണ പ്രബലമായി. രാഷ്‌ട്രീയാധികാരം നേടി പതിറ്റാണ്ടുകളായിട്ടും നിലനിന്ന ഈ മാനസിക അടിമത്തത്തിന്റെ കളങ്കമാണ് അയോധ്യയില്‍ ഉയര്‍ന്നുവന്ന രാമ ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴുകിക്കളഞ്ഞത്.
സ്വതന്ത്ര ഭാരതം ബ്രിട്ടീഷ് ഭരണ സമ്പ്രദായം മാത്രമല്ല പാരമ്പര്യമായി എടുത്തത്. സ്വദേശീയമായ എല്ലാറ്റിനോടുമുള്ള ആഴത്തിലുള്ള കൊളോണിയല്‍ അവജ്ഞയുമാണ്. പാശ്ചാത്യ ഇടതുപക്ഷലിബറല്‍ ചട്ടക്കൂടുകളും മാര്‍ക്‌സിസ്റ്റ് ചരിത്രരചനയും സ്വാധീനിച്ച രാഷ്‌ട്രീയ വരേണ്യവര്‍ഗക്കാര്‍ ‘മതനിരപേക്ഷത’യെ ഭാരതത്തിന്റെ ആത്മാവിനോട് വൈരുദ്ധ്യമുള്ളതായി നിര്‍വ്വചിച്ചു. ഫലത്തില്‍ ഇത് ഹിന്ദു ചിഹ്നങ്ങളെ രാഷ്‌ട്രീയ ഭൂമികയില്‍ അപകടകരമായി കാണുകയും, ഹൈന്ദവ സംസ്‌കാര സവിശേഷതകളെ പ്രതിലോമപരമായി ചിത്രീകരിക്കുകയും ചെയ്തു. പൊതുജീവിതത്തില്‍ ഹൈന്ദവമായ അസ്മിതകളെ താഴ്‌ത്തിക്കാട്ടുകയോ ഇല്ലാതാക്കുകയോ ചെയ്തു. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ ഹൈന്ദവമായ ആഭിമുഖ്യം പുലര്‍ത്തുന്നത് വര്‍ഗീയതയായി മുദ്രകുത്തപ്പെട്ടു. സഹിഷ്ണുത കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച ഒരു ജനതയെ സ്വന്തം നിലനില്‍പ്പിനു വേണ്ടി സംഘടിക്കുന്നതിനാല്‍ ഫാസിസ്റ്റുകളെന്ന് അധിക്ഷേപിക്കാനും തുടങ്ങി.
സമ്പൂര്‍ണ്ണമായ രാമജന്മഭൂമി ക്ഷേത്രത്തിന്റെ മകുടത്തില്‍ പ്രധാനമന്ത്രി മോദി ഭഗവപതാക ഉയര്‍ത്തിയതോടെ ഹൈന്ദവമായ നാഗരികത അതിന്റെ ഗാംഭീര്യം പൂര്‍ണ്ണമായി വീണ്ടെടുത്തിരിക്കുകയാണ്.ഇവിടെനിന്ന് ഇനിയൊരു തിരിച്ചുപോക്ക് ഉണ്ടാവില്ല, അത് സാധ്യവുമല്ല. സ്വതന്ത്ര ഭാരതത്തിന്റെ ഒരു പ്രധാനമന്ത്രി ആദ്യമായാണ് സ്വന്തം സംസ്‌കാരത്തിലുള്ള വിശ്വാസം ഔദ്യോഗികമായും ആധികാരികമായും പ്രഖ്യാപിച്ചിരിക്കുന്നത്. ഹിന്ദു ധര്‍മ്മത്തിലുള്ള വിശ്വാസം ഇനിമുതല്‍ ഒരു പ്രധാനമന്ത്രിക്കും ഭരണം നടത്താനുള്ള വിലക്കാവില്ല. പതിറ്റാണ്ടുകളായിഹിന്ദുക്കളെ നിശ്ശബ്ദരാക്കാന്‍ ശ്രമിച്ച ഇടതുപക്ഷ ‘മതനിരപേക്ഷ പുരോഗമനവാദികളുടെ’ അംഗീകാരം തേടാത്ത പ്രധാനമന്ത്രിയാണല്ലോ മോദി.
ഹൈന്ദവ സംസ്‌കാരവും ഭരണഘടനാപരമായ കടമയും തമ്മിലുള്ള ‘വൈരുദ്ധ്യത്തില്‍’ ജീവിക്കേണ്ട ഗതികേട് ഒരു പ്രധാനമന്ത്രിക്ക് ഇനിയുണ്ടാവില്ല.















