കേരളത്തിലെ സ്‌കൂള്‍ കലോത്സവം വിദ്യാലയ പഠനപ്രവര്‍ത്തനത്തിന്റെ ഭാഗം എന്നതിലുപരി പൊതുജീവിതത്തിന്റെ ഭാഗമായിരിക്കയാണിന്ന്. സംസ്ഥാന രൂപീകരണത്തോളം തന്നെ സ്‌കൂള്‍ യുവജനോത്സവത്തിനും ചരിത്രമുണ്ട്. ഗാനഗന്ധര്‍വന്‍മാരായ യേശുദാസിനെയും ജയചന്ദ്രനെയും കണ്ടെത്തിയതും നടന വിസ്മയങ്ങളായ പല കലാപ്രതിഭകളെയും പൊതുസമൂഹത്തിനു മുന്നില്‍ അവതരിപ്പിച്ചതും യുവജനോത്സവങ്ങളാണ്. കേരളീയ കലാവൈവിധ്യത്തേയും പാരമ്പര്യത്തേയും നിലനിര്‍ത്തി പോരുന്നതിലും പോഷിപ്പിക്കുന്നതിലും സ്‌കൂള്‍ കലോത്സവം നല്‍കിയ സംഭാവന ഇതില്‍ മാത്രം ഒതുങ്ങുന്നില്ല. കലകളുടെ തനിമ നിലനിര്‍ത്തുന്നതിലും മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിലും കലകളെ ശാസ്ത്രീയമായി സമീപിക്കുന്നതിലും സാമാന്യ ജനതയില്‍ താല്‍പര്യം ജനിപ്പിക്കുന്നതിലും ജാതി- മത ഭേദമെന്യേ അത് പഠിക്കാന്‍ ഔത്സുക്യം ഉണ്ടാക്കിയതിലും കലോത്സവം വലിയ സംഭാവന നല്‍കിയിട്ടുണ്ട്. പ്രാദേശികതയിലും ജാതി – മത സംമ്പ്രദായങ്ങളിലും ആരാധന- അനുഷ്ഠാനങ്ങളിലും മാത്രം ഒതുങ്ങി നിന്നിരുന്ന സംഗീത ശാഖകളേയും കലകളേയും പൊതുധാരയില്‍ എത്തിച്ചു എന്നതാണ് ഏറേ ശ്രദ്ധേയം. കലോത്സവ മനുവലിന്റെ ആമുഖത്തില്‍ പറയുന്ന പോലെ ”വിദ്യാലയങ്ങളെ കലാനിലയങ്ങള്‍ ആയി വിഭാവനം ചെയ്യുന്ന പുതിയ പാഠ്യ പദ്ധതിയില്‍ കലാ പഠനത്തിന് സവിശേഷമായ സ്ഥാനമാണ് ഉള്ളത്. ഓരോ കുട്ടിയുടെയും നൈസര്‍ഗിക വാസനകളെ പരിപോഷിപ്പിക്കാനും അവയുടെ അവതരണത്തിനു വേണ്ട വേദിയൊരുക്കാനും പാഠ്യപദ്ധതി നിര്‍ദ്ദേശിക്കുന്നു. കുട്ടികളുടെ കലാവിഷ്‌കാരങ്ങള്‍ക്ക് പര്യാപ്തമായ പിന്തുണയും പരിശീലനവും നല്‍കണമെന്ന് വിദ്യാഭ്യാസ അവകാശ നിയമവും അനുശാസിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് കലോത്സവങ്ങളെ കൂടുതല്‍ ശാസ്ത്രീയവും വ്യവസ്ഥാപിതവും ആക്കാനുള്ള പരിശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്.
”വിദ്യാഭ്യാസം എന്നത് കേവലം അറിവുല്പാദന പ്രക്രിയ മാത്രമല്ലെന്നും കുട്ടികളില്‍ അന്തര്‍ലീനമായിരിക്കുന്ന സര്‍ഗ്ഗവാസനകളുടെ പരിപോഷണത്തിലൂടെ മാത്രമേ വിദ്യാഭ്യാസം എന്ന മഹത്തായ ദൗത്യം പൂര്‍ത്തീകരിക്കപ്പെടുകയുള്ളൂ” എന്നും ഉള്ള തിരിച്ചറിവ് കൂടി ഈ കലോത്സവ നടത്തിപ്പിന് പിന്നിലുണ്ട് എന്ന് മാനുവല്‍ വ്യക്തമാക്കുന്നു. മാത്രമല്ല, ”അറിവ് ഉല്‍പാദകരോ വിവര സംമ്പാദകരോ മാത്രമാകാതെ, പാഠപുസ്തക പഠനത്തോടൊപ്പം കലാധിഷ്ഠിതമായ നൈതിക ജീവിതത്തിന്റെ മാതൃകാ മാര്‍ഗ്ഗങ്ങളെയും വിദ്യാലയങ്ങള്‍ കുട്ടികള്‍ക്ക് പ്രദാനം ചെയ്യണം” എന്ന് മാനുവല്‍ അര്‍ത്ഥശങ്കക്ക് ഇടനല്‍കാതെ പ്രഖ്യാപിക്കുന്നുണ്ട്. ”കലോത്സവങ്ങള്‍ ആരോഗ്യകരമായ ചര്‍ച്ചകള്‍ക്കും വിശകലനങ്ങള്‍ക്കും ഉള്ള വേദി കൂടിയായി” ആണ് നാം കാണുന്നത്” എന്ന കാഴ്ചപാടില്‍ തന്നെയാണോ ഇന്ന് കലോത്സവങ്ങള്‍ നടക്കുന്നത്?
ചിത്രരചന മുതല്‍ ചവിട്ടുനാടകം വരെ പൊതുയിനത്തില്‍ 54 ഇനങ്ങളിലും സംസ്‌കൃതോത്സവത്തില്‍ പതിനെട്ടും അറബിക്കലാമേളയില്‍ 24 ഉം ഇനങ്ങളിലുമാണ് മത്സരങ്ങള്‍ നടക്കുന്നത്. എല്‍പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി മത്സരങ്ങള്‍ നടക്കുന്നു. വിദ്യാലയ തലത്തില്‍ ആരംഭിച്ച ഉപജില്ല, റവന്യൂ ജില്ല, സംസ്ഥാന തലങ്ങളിലാണ് മത്സരങ്ങള്‍. ഓരോ വര്‍ഷവും പത്ത് ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് നേരിട്ട് ഈ കലാമാമാങ്കത്തില്‍ പങ്കാളികളാകുന്നത്. ആസ്വാദകരായും സംഘാടകരായും പ്രചാരകരായും പരിശീലകരായും ഈ മേളകളുമായി ബന്ധപ്പെടുന്നത് നോക്കിയാല്‍ ഒരുപക്ഷേ കേരളത്തിലെ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ പങ്കാളികളാവുന്ന സാമൂഹ്യമേളനമാണ് സ്‌കൂള്‍ കലോത്സവങ്ങള്‍. ആധുനിക കാലത്തെ മാമാങ്കം! പരോക്ഷമായി പങ്കാളിയാകുന്ന സംഖ്യ അചിന്ത്യമാണ്. അതുകൊണ്ടുതന്നെ എല്ലാവര്‍ഷവും അതിന്റെ മാറ്റിന് മങ്ങലേല്‍പ്പിക്കാനായി വിവാദങ്ങള്‍ സൃഷ്ടിക്കാനുള്ള ആസൂത്രിത നീക്കങ്ങള്‍ നടക്കുന്നുണ്ടെന്ന് നാം മനസ്സിലാക്കണം. ഭക്ഷണശാല തൊട്ട് വിധികര്‍ത്താക്കളുടെ വിശ്രമവേദികള്‍ വരെ വിവാദങ്ങളുടെ വിളഭൂമിയാണ്.
മത്സര ഇനങ്ങള്‍ക്കുള്ള പൊതു നിര്‍ദ്ദേശങ്ങളും മൂല്യനിര്‍ണയം നടത്തുന്നതിനുള്ള സൂചകങ്ങളും കലോത്സവ മാനുവലില്‍ വിദഗ്ധ അഭിപ്രായത്തോടെ വിവരിക്കുന്നതിനാല്‍ പൊതുവില്‍ എല്ലാ മത്സരങ്ങള്‍ക്കും അതിന്റേതായ കര്‍ക്കശ്യം കാണാം. എന്നാല്‍ നാടകം, മൈം, സ്‌കിറ്റ് തുടങ്ങിയ സ്റ്റേജ് ഐറ്റങ്ങളും ചിത്രരചന, കഥാരചന, ഉപന്യാസം, കവിത, തുടങ്ങിയ ഓഫ് സ്റ്റേജ് ഇനങ്ങളിലും പലതരത്തിലുള്ള ഇടപെടല്‍ കാരണം ഉദ്ദേശശുദ്ധിയില്‍ നിന്നു പലപ്പോഴും വ്യതിചലിച്ച് പോകാറുണ്ട്. കുട്ടികളുടെ പ്രതിഭാ വിലാസം സ്വതന്ത്രമായി പ്രകടിപ്പിക്കപ്പെടുന്ന മേഖലകളില്‍, അതായത് ചിത്രരചന, കഥാ-കവിത രചനകള്‍, ഉപന്യാസം, പ്രസംഗം എന്നിവിടങ്ങളില്‍ സംഘാടകര്‍ അവരുടെ രാഷ്‌ട്രീയ കാഴ്ചപാടുകള്‍ മത്സരവിഷയങ്ങളായി കുത്തികയറ്റാന്‍ ശ്രമിക്കാറുണ്ടെങ്കിലും കുട്ടികളുടെ ശുദ്ധമനസ്സിനാല്‍ അവിടങ്ങളില്‍ ഇന്ന് വരെ അനാവശ്യ വിവാദങ്ങള്‍ ഉണ്ടായിട്ടില്ല. എന്നാല്‍ ബാഹ്യ ഇടപെടലുകള്‍ക്ക് അവസരം കൂടുതലുള്ള നാടകം സ്‌കിറ്റ്, നാടോടി നൃത്തം തുടങ്ങിയ മത്സര ഇനങ്ങള്‍ ഇന്ന് പ്രത്യേക രാഷ്‌ട്രീയ വീക്ഷണത്തെ തിരുകി കയറ്റാനുള്ള ഗുഢശ്രമത്താല്‍ സ്ഥിരം വിവാദങ്ങള്‍ക്ക് വിഷയമാകുന്നു.
2022ല്‍ കോഴിക്കോട് ജില്ലാ യുവജനോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ നാടകം ‘ബൗണ്ടറി’യിലെ സംഭാഷണങ്ങള്‍ ആണ് അടുത്ത കാലത്ത് ഏറെ ചര്‍ച്ചാവിഷയമായത്. ”ബ്രസീല്‍ കളി ജയിക്കുമ്പോള്‍ നമ്മള്‍ കയ്യടിക്കാറില്ലേ, അര്‍ജന്റീന ജയിക്കുമ്പോള്‍ നമ്മള്‍ ആര്‍ത്തു വിളിക്കാറില്ലേ, ന്യൂസിലന്‍ഡും ഇംഗ്ലണ്ടും ജയിക്കുമ്പോള്‍ നമ്മള്‍ കൈയടിക്കാറില്ലേ, പിന്നെന്താ പാക്കിസ്ഥാന്‍ ജയിക്കുമ്പോള്‍ കയ്യടിച്ചാല്‍ ഇത്ര പ്രശ്‌നം, എന്റെ ഉമ്മ?” എന്നാണ് ഒരു കുട്ടിയെക്കൊണ്ട് ചോദിപ്പിക്കുന്നത്. ‘അതിര്‍ത്തികള്‍ കടന്നുള്ള മാനവികത’ എന്ന വികാരത്തെ വളര്‍ത്താനാണത്രെ നാടകരചയിതാവ് ലക്ഷ്യം വച്ചത്. ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന മന്ത്രം വൈദിക കാലം മുതല്‍ ഉരുവിടുന്ന സൂഹത്തെ നോക്കിയാണ് ഉമ്മ മോള്‍ക്ക് ഇങ്ങനെ മറുപടി കൊടുക്കുന്നത്. ”മോളെ, എന്റെ കുട്ടി ചിന്തിക്കുന്ന പോലെ ചിന്തിക്കാന്‍ ഈ സമൂഹം വളര്‍ന്നിട്ടില്ല.”
ഈ നാടകകൃത്തിന്, അദ്ദേഹത്തേയും നാടകത്തേയും വിലയ്‌ക്ക് എടുത്ത വിദ്യാലയത്തിന് ഈ നാടിന്റെ വിശ്വദര്‍ശനം, ജീവിത കാഴ്ചപാട് കുട്ടികള്‍ക്ക് നല്‍കാന്‍ കഴിഞ്ഞിരുന്നെങ്കില്‍, ഉറിയും ബാലാകോട്ടും നടന്ന പശ്ചാത്തലത്തില്‍ കാര്‍ഗില്‍ വീരബലിദാനി ക്യാപ്റ്റന്‍ വിക്രമിന്റെ പേരിലുള്ള മൈതാനിയില്‍ ഈ നാടകം അരങ്ങേറുവാന്‍ തിരഞ്ഞെടുക്കുമായിരുന്നോ എന്നുകൂടി നാം വിലയിരുത്തണം.
(ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ് ദേശീയ സംയോജകനാണ് ലേഖകന്‍)
നാളെ : പൊളിച്ചെഴുതണം കലോത്സവ മാനുവല്‍
















