മലപ്പുറംകാരനായ ഹരിദാസന് സ്‌കൂള്‍പഠനം ആവശ്യത്തിനു മാത്രം. ആദ്യം കണ്ട കല ഓട്ടന്‍തുള്ളലാണ്. അതിനെ ഇഷ്ടപ്പെട്ടു. അതിനൊപ്പം പഠിക്കാനും തുടങ്ങി. കഥകളി എന്ന വിശ്വവിഖ്യാത കലയെ കണ്‍കുളിര്‍ക്കെ കണ്ടു. അത് വഴിത്തിരിവായി, അരങ്ങിലേക്ക് ഒരുങ്ങി ഇറങ്ങി.
ദാരിദ്ര്യത്തിന്റെ വലുപ്പം എത്രയെന്ന് അറിയുവാന്‍ കഴിയാത്തകാലത്ത് പിറന്ന ഒരു ബാലന്‍. തലയിലെഴുത്ത് അല്‍പ്പം ഭേദമായതിന്റെ അനുഭവമാണീ ലേഖനം. 1960 കള്‍ അച്ഛനൊപ്പം പലയിടത്തും ജോലിക്ക് പുറപ്പെട്ടു. നാലുവയസുകാരനെ അച്ഛന്‍ കൂടെകൂട്ടി. തൊഴില്‍ അമ്പലത്തിലെ കഴകം. വിശപ്പു മാറും. സമ്പാദ്യമില്ല. അങ്ങിനെ കാലം കഴിഞ്ഞു. മലപ്പുറത്ത് പന്തല്ലൂര്‍കാരന്‍ കുട്ടി തൃശൂരും കോട്ടക്കലും മാറിമാറി പത്തു പതിനൊന്നുവയസുവരെ അലഞ്ഞു. ചിലര്‍ ഒരു കുട്ടി സ്‌കൂളില്‍ പോവാതെ നില്‍ക്കുന്നത് കണ്ട് സ്‌കൂളില്‍ ചേര്‍ത്തു. തൃശൂര്‍ നഗരത്തിലായിരുന്നു തുടക്കം. നാലു ക്ലാസുമാത്രം. അതും നേരെ ചൊവ്വെ തരായില്ല എന്നത് സത്യം. തച്ചന്റെ അമ്പലത്തില്‍ വച്ച് ഓട്ടന്‍തുള്ളല്‍ കണ്ടു. കുട്ടി ആയതിനാല്‍ ആ കല ഏറെ ഇഷ്ടമായി. അത് പഠിക്കുവാന്‍ കമ്പം തോന്നി. അച്ഛനോട് പറഞ്ഞു. വയസനായ ഗുരു അപ്പോഴേക്കും അന്ധനായിരുന്നു. ഒരു സഹായിയായി കൂടെ കൂടി. ഒഴിവുസമയത്ത് തുള്ളല്‍ കുട്ടിയെ പഠിപ്പിച്ചു. ആ കുട്ടി തുള്ളല്‍ക്കാരനായി. പല അമ്പലമുറ്റത്തും കല്‍ച്ചു. ഭക്ഷണം കിട്ടും അതായിരുന്നു കലയുടെ പണം ലക്ഷ്യവും അതായിരുന്നു എന്നതാണ് വലിയ വാസ്തവം. തൃശൂര്‍ നഗരത്തിലെ ഒരു ഉത്സവത്തിന് കഥകളിയെ നന്നായി കണ്ടു. അത് ഈ ബാലന്റെ മനസ് മറ്റൊന്നാക്കിത്തീര്‍ത്തു. കഥകളിയെ അത്രക്കിഷ്ടമായി.
അച്ഛന്‍ അപ്പോള്‍ കോട്ടക്കലായിരുന്നു. കലാധരനായ വിശ്വംഭര ക്ഷേത്രത്തിലെ കഴകക്കാരന്‍. കുട്ടി മലപ്പുറത്ത് വീട്ടില്‍. സ്‌കൂളില്‍ പോകുന്നില്ല. ഒരു ദിവസം കോട്ടക്കല്‍ നാട്യസംഘത്തില്‍ വിദ്യാര്‍ത്ഥികളെ എടുക്കുന്നു. പത്രം തപ്പിപ്പിടിച്ച് അത് വായിച്ചു. ഏതോ കടയില്‍വച്ച്. നേരെ അച്ഛനെ കണ്ടു. അതൊന്നുംനമുക്കു പറ്റില്ല. കഠിനമായ പലതും കടന്ന് വേണം പഠനത്തിന്. അതു ഒട്ടും സമ്മതിച്ചില്ല. അമ്പലത്തില്‍ വരുന്ന പലരോടും കുട്ടി പറഞ്ഞിരുന്നു. കഥകളി വേഷം പഠിക്കണമെന്ന്. ഇന്റര്‍വ്യൂ സമയത്ത്കുട്ടി ചെന്നതുമില്ല. അച്ഛന്‍ അവനെ നാട്ടിലേക്ക് തിരിച്ചയച്ചു. ദൈവങ്ങളെ ചുറ്റിപ്പറ്റി ജീവിച്ച് വളര്‍ന്നകുട്ടിയുടെ മോഹം കരുണാമയന്‍ സ്വീകരിക്കാതിരിക്കില്ല. അത്തരം ഒരു അത്ഭുതം നടന്നു. അച്ഛന്‍ ഓടിവന്ന് നാട്ടില്‍നിന്ന് കുട്ടിയെ നാട്യസംഘത്തിന്റെ കളരിയില്‍ എത്തിച്ചു. ഇന്റര്‍വ്യുവില്‍ കിരാതം കഥ തുള്ളല്‍ നടത്തി. അവിടെ അന്നത്തെ ആശാന്മാര്‍ എല്ലാവരും വായപൊത്തിച്ചിരിച്ചു. ഇതാണോ തുള്ളല്‍എന്നായിരുന്നു ആ ചിരിയെന്ന് ബാലന് അറിയില്ല. എന്താണെങ്കിലും പഠിപ്പിച്ച ഗുരു അന്ധനായിരുന്നു ശിഷ്യന്‍ ചെയ്യുന്നതിലെ പിഴവ് അദ്ദേഹവും അറിയുന്നില്ല. അത് വെളുത്ത് സുമുഖനായ ഒരു ആള്‍ പറഞ്ഞു. ഇനി നീയ് തുള്ളല്‍ എന്നത് നടത്തരുതട്ടോ എന്ന താക്കീതായിരുന്നു അവിടെനിന്നും ലഭിച്ചത്. വീട്ടിലേക്ക് പോന്നു. ഒരു കത്ത് വീട്ടില്‍ വന്നു കുട്ടിയെ വിശ്വോത്തര കലയുടെ ശ്രീകോവില്‍ തുറന്ന് ആ ദൈവം വിളിച്ചിരിക്കുന്നു. അതായിരുന്നു അവന്റെ പഠനക്ലാസ്. അടികൊണ്ട് പഠിച്ചു. ഓരോ കാല്‍വയ്‌പും തുള്ളല്‍ നടത്തിയതിന്റെ അപകടമായിരുന്നു. ബാലപാഠം നന്നായി പഠിച്ചതിനാല്‍ വലിയ ആശാന്റെ അടികിട്ടിയിട്ടേയില്ല. ജൂനിയര്‍ അധ്യാപകര്‍ ചന്ദ്രശേഖര വാരിയര്‍ എന്ന ഗുരുവിന്റെ അടി ചൂടോടെ ഏറ്റിരുന്നതിന്റെ ഗുണം മികച്ച അധ്യാപകനാക്കിത്തീര്‍ത്തു. കൃഷ്ണന്‍കുട്ടി നായരാശാനായിരുന്നു പ്രധാന ചൊല്ലിയാട്ടങ്ങള്‍ നടത്തിയത്. അദ്ദേഹത്തിന്റെ അടി ഈ വിദ്യാര്‍ത്ഥിക്ക് കിട്ടിയിട്ടേയില്ല.
കോട്ടക്കല്‍ ഹരിദാസ് എന്ന കഥകളി വേഷക്കാരനെക്കുറിച്ചാണീ ലേഖനം. 1974 ജൂണിലാണ് കോട്ടക്കല്‍ പിഎസ്വി നാട്യസംഘത്തില്‍ ചേര്‍ന്നത്. പതിനൊന്നാം വയസില്‍. ഇപ്പോള്‍ 51 വര്‍ഷമായി. കഥകളി അറിയാത്ത കുട്ടി അതു പഠനം നന്നായി ആരംഭിച്ചു. അപ്പോഴാണ് ഹരിദാസന് എഴുത്തും വായനയും പരുങ്ങലാണെന്നറിയുന്നത്. അക്കാലം അതുതന്നെയാണ്. സ്‌കൂളില്‍ ചേരുന്നവര്‍ കുറവ്. ദാരിദ്ര്യം ഇല്ലാതായെന്ന് ഗവണ്‍മെന്റ് പറയുന്നത് ഈയടുത്താണ്. പഠിപ്പിക്കാന്‍ കാശില്ല. എന്തെങ്കിലും പണിക്കിറങ്ങും. വയറ് ഒഴിച്ചിടാതിരിക്കാന്‍. മാതാപിതാക്കള്‍ ഇതൊന്നും അന്വേഷിക്കാറില്ല. ചുട്ടി കലാകാരനായ ബാലേട്ടനാണ് ഹരിയെ വായിക്കാനും എഴുതാനുംകണക്കുകൂട്ടാനും പഠിപ്പിച്ചത്. സ്ലേറ്റും കോപ്പിബുക്കും നന്നായി ഉപയോഗിച്ചു. പഠനം ആവശ്യത്തിനായതിനാല്‍ നന്നായി എഴുതാന്‍ തുടങ്ങി. അച്ഛനാണെങ്കില്‍ എഴുത്തച്ഛന്മാര്‍ പഠിപ്പിച്ച സംസ്‌കൃതമാണ് എഴുത്തുഭാഷ. മലയാളം അദ്ദേഹത്തിനും കഷ്ടി. പക്ഷേ നാലാം വയസുമുതല്‍ അച്ഛനായിരുന്നു എല്ലാം. അതിനാല്‍ പുരാണകഥകള്‍ ഹൃദിസ്ഥം. കഥകല്‍ക്കും വേണ്ടത് ഇതുതന്നെ. പത്ത് വര്‍ഷത്തിനുശേഷം 1984 ല്‍ കോട്ടക്കല്‍ നാട്യസംഘത്തിലെ ഉദ്യോഗസ്ഥനായി. 58 വയസില്‍ പിരിഞ്ഞു. അവിടെനിന്നും പറഞ്ഞതിന്‍പ്രകാരം ഒരുവര്‍ഷംകൂടിഅവിടെ തുടര്‍ന്നു. മഞ്ചേരിക്കടുത്ത് തിരുവാലിയില്‍ താമസമാക്കി.
നാട്യസംഘത്തിന്റെ പ്രധാന ഉത്സവം കോട്ടക്കല്‍വിശ്വംഭര ക്ഷേത്രത്തിലേതാണ്.പ്രശസ്തര്‍ മുഴുവന്‍ എത്തും. കലാമണ്ഡലം കൃഷ്ണന്‍നായരാശാന്‍ റെയില്‍വേസ്റ്റേഷനില്‍ എത്തിയാല്‍ മുതല്‍ ഹരിദാസനും കേശവന്‍ കുഞ്ഞുലായരുമാണ് സഹായികള്‍.എല്ലാം കഴിഞ്ഞ് തിരിച്ചു തീവണ്ടിയില്‍ കയറുംവരെ ഇവരുടെ ചുമതലയാണ്. അതുപോലെ വാസുപിഷാരടിയെവരെ പരിചരിച്ചിരുന്നവര്‍ ഇവര്‍തന്നെയാണ്.ഇത് കോട്ടയ്‌ക്കലെ ചിട്ടയാണ്. സകലരേയും ബഹുമാനിക്കാന്‍ അവിടുത്തെ വിദ്യാര്‍ത്ഥികള്‍ക്ക് നല്ല വശമാണ്. ഇന്നും.
ഹരിദാസന് ശരീരപ്രകൃതിക്കു പാകത്തിന് ചില വേഷങ്ങള്‍ നന്നായി ഇണങ്ങും. കുചേലന്‍, സന്താനഗോപാലനായ ബ്രാഹ്‌മണന്‍, സുദേവന്‍ തുടങ്ങിയ പലതും ശ്രദ്ധേയമാണ്. കുചേലന്‍ നമ്മള്‍ കണ്ടു ശീലിച്ചതൊന്നുമല്ല ഹരിദാസന്റെ വഴി. അതിഭാവമില്ലാതെ തികഞ്ഞ ഒതുക്കമാണ് ഈ നടന്‍ അവതരിപ്പിക്കുമ്പോള്‍. സന്താനഗോപാലവും ഇതുതന്നെ. എട്ടു ബാലന്മാര്‍ ഈവണ്ണം എന്നത് ഒരേതവണ മാത്രമേ കാണിക്കൂ. പുത്രദുഃഖത്തില്‍ തകര്‍ന്ന ആ പിതാവ് ചെമ്പതാളം മാത്രം തെറ്റാതെ അഞ്ചാറുതവണ വിവിധ രൂപത്തില്‍ എണ്ണുകയാണ് പതിവ്. ആ അവസ്ഥയിലെ ഒരച്ഛനും ഇതുപോലെ നടിക്കവയ്യ എന്നാണ് ഹരിദാസ് പറയുന്നത്. കാട്ടാളന്മാര്‍, ഹനുമാന്മാര്‍ തുടങ്ങി നിരവധി വേഷങ്ങള്‍ നല്ല അനുഭവം തരുന്നു. ഒന്നാം ദിവസത്തിലെ ഹംസവും ഒന്നാന്തരമാണ്. ഒതുക്കം പ്രകടിപ്പിക്കുന്നതിനാല്‍ അരങ്ങത്ത്അവസരം കുറയും. ഒരാളോടും സേവയ്‌ക്ക് ശ്രമിക്കില്ല. അതിനാല്‍ ഒരു വിദേശത്തും ഈ കഥകല്‍ക്കാരന്‍ പോയിട്ടില്ല. വിമാനയാത്രയും അനുഭവിച്ചിട്ടില്ല.
രാഷ്‌ട്രപതിഭവനില്‍ കൃത്യം ഒരു മണിക്കൂര്‍ മാത്രം കഥകളിക്കു കിട്ടി. രണ്ടാം മാസത്തിലെ കാട്ടാളന്‍ പാകത്തില്‍ ചെയ്തു. അബ്ദുള്‍ കലാം എന്ന രാഷ്‌ട്രത്തലവന്‍ വാരിപ്പുണര്‍ന്നു. ഒരു പത്മശ്രീക്കു തുല്യം. അടുത്തത് അരങ്ങിലെ കലാമണ്ഡലം രാമന്‍കുട്ടി ആശാന്റെ നാമത്തിലുള്ള പുരസ്‌കാരം ദശമുഖം എന്നത് വാങ്ങുമ്പോഴും താനിതിനര്‍ഹനല്ലെന്ന് ഹരിദാസ് പറയുന്നുണ്ടായിരുന്നു.
ഒരു സ്ഥലത്ത് കളിക്കു വിളിക്കുമ്പോള്‍ അദ്ദേഹം പറയും. കൂടെ രംഗത്ത് ആരുവന്നാലും വിരോധമില്ല. അയാള്‍ക്കു പാകത്തിന് ഞാന്‍ മനസ്സിരുത്തി ആടാം. മറിച്ച് കൂടെയുള്ളയാള്‍ക്ക് ഞാന്‍ മതിയാവുമോ എന്നറിയണമെന്നുമാത്രം. മനസ്സില്‍ ഓരോ കഥാപാത്രത്തിനേയും പഠിക്കുവാന്‍ ശ്രദ്ധവച്ചിരിക്കുന്ന ഈ ആശാന്‍ ആര്‍ക്കും എന്ത് സംശയവും തീര്‍ക്കുവാന്‍ പാകത്തിനുള്ളയാളാണ്. അതിനദ്ദേഹം ഒരുക്കവുമാണ്.
കോട്ടക്കല്‍ നാട്യസംഘത്തിലെ ശംഭു എമ്പ്രാന്തിരി, ഗോപിനാഥന്‍ തുടങ്ങി ഏറെ സീനിയര്‍ കലാകാരന്മാരെല്ലാം ഹരിദാസിന്റെ ആശാന്മാരാണ്. ശിഷ്യന്മാരുടെ ഉയര്‍ച്ച ആസ്വദിക്കുവാന്‍ തക്ക മനസ്ഥിതിയുള്ള വലിയ നടന്‍തന്നെയാണ് ഹരിദാസ്. നിരവധി ശിഷ്യന്മാരെ അഭ്യസിപ്പിക്കുന്നതിനും സമയം കണ്ടെത്തുന്ന ഇദ്ദേഹം ആശാന്‍ ചന്ദ്രശേഖരവാരിയരുടെ മകളേയും പേരക്കുട്ടിയേയും ഇദ്ദേഹം പഠിപ്പിക്കുന്നുണ്ട്. കുചേലനെ നടിക്കുന്നത് കുബേരനായിട്ടാണ്.ദുഃഖം പലവിധത്തില്‍ തുളച്ചുകയറും വിധത്തില്‍ അരങ്ങില്‍ അനുഭവിപ്പിക്കും. ഭക്തിയുടെ ഏഴാംനിലയില്‍ എത്തുമ്പോള്‍ അതിരുവിട്ടൊന്നും ചോദിച്ചുവാങ്ങാറില്ല. അതാണ് ഹരിദാസന്റെ കുചേലന്‍.
















