ഹാപുർ: ഉത്തർപ്രദേശിലെ ഹാപുരിലെ ഒരു സ്വകാര്യ സ്കൂളിലെ പ്രിൻസിപ്പലിന്റെ ഞെട്ടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലാകുന്നു. ഏഴ് വയസ്സുള്ള ഒരു വിദ്യാർത്ഥിനിയെയും കുടുംബത്തെയും കൊല്ലുമെന്ന് അവർ പരസ്യമായി ഭീഷണിപ്പെടുത്തുന്നുണ്ട്. വീഡിയോയിൽ പ്രിൻസിപ്പൽ സ്കൂൾ ഓഫീസിൽ നിൽക്കുന്നു. പെൺകുട്ടിയുടെ അച്ഛൻ അടുത്തെത്തിയ ഉടനെ അവർ കോപാകുലയായി. കോപത്തിൽ അവർ വിദ്യാർത്ഥിയുടെ പിതാവിന്റെ കോളറിൽ പിടിച്ച് കുലുക്കി നവംബർ 20 നകം നിങ്ങളുടെ മകളെ സ്കൂളിൽ നിന്ന് പുറത്താക്കുക, അല്ലെങ്കിൽ ഞാൻ നിങ്ങളെയും നിങ്ങളുടെ മകളെയും കൊല്ലും എന്ന് ആവർത്തിച്ച് ആക്രോശിക്കുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്.
കുടുംബം പറയുന്നതനുസരിച്ച് മുഴുവൻ തർക്കവും ആരംഭിച്ചത് ഒരു നിസ്സാര കാര്യത്തിന്റെ പേരിലാണെന്നാണ്. പെൺകുട്ടി ക്ലാസ്സിൽ ഒരു ചെറിയ തെറ്റ് ചെയ്തിരുന്നു, അത് പ്രിൻസിപ്പലിനെ പ്രകോപിപ്പിച്ചിരുന്നു. തുടർന്ന് പിതാവ് മകളെ കൂട്ടിക്കൊണ്ടുപോകാൻ വന്നപ്പോൾ സ്ഥിതി കൂടുതൽ വഷളായി. പ്രിൻസിപ്പൽ ഭീഷണിപ്പെടുത്താൻ തുടങ്ങി. നിന്നെ ഞാൻ കൊല്ലും എന്ന് പ്രിൻസിപ്പൽ ആവർത്തിച്ച് പറഞ്ഞുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
വീഡിയോയിൽ പ്രിൻസിപ്പലിന്റെ സമീപത്ത് നിൽക്കുന്ന മറ്റ് മാതാപിതാക്കളും ജീവനക്കാരും സംസാരിക്കാൻ പാടുപെടുന്നതും കാണാനാകും. വീഡിയോ വൈറലായതിനെ തുടർന്ന് പ്രദേശത്ത് വലിയ പ്രതിഷേധമാണ് ഉയരുന്നത്. സ്‌കൂളിൽ അധ്യാപകന്റെ ക്രൂരതയാണിതെന്ന് ആളുകൾ ഇതിനെ വിശേഷിപ്പിക്കുന്നു. അതേ സമയം പെൺകുട്ടിയുടെ കുടുംബം പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്ക് പരാതി നൽകുകയും ചെയ്തിട്ടുണ്ട്.
ഇക്കാര്യത്തിൽ ജില്ലാ മജിസ്‌ട്രേറ്റ് അഭിഷേക് പാണ്ഡെ വിഷയം ഗൗരവമായി എടുക്കുകയും ജില്ലാ അടിസ്ഥാന വിദ്യാഭ്യാസ ഓഫീസറോട് വിഷയം ഉടൻ അന്വേഷിക്കാൻ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. പ്രിൻസിപ്പലിനെതിരെ കൊലപാതക ഭീഷണിക്ക് കേസ് രജിസ്റ്റർ ചെയ്യണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
















