ശബരിമലയില്‍ നടന്ന സ്വര്‍ണ്ണക്കൊള്ള സിപിഎമ്മിന്റെയും പിണറായി സര്‍ക്കാരിന്റെയും അറിവോടെയും ഒത്താശയോടെയും ആണെന്ന് അധികാധികം വ്യക്തമായി വരികയാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍. പത്മകുമാറിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തതോടെ സിപിഎമ്മും സര്‍ക്കാരും പൂര്‍ണ്ണമായും പ്രതിക്കൂട്ടിലായിരിക്കുകയാണ്. സ്വര്‍ണ്ണപ്പാളി ചെമ്പാണെന്നു രേഖപ്പെടുത്തി കളവു നടത്തിയത് പത്മകുമാര്‍ പ്രസിഡന്റായിരുന്ന കാലത്താണെന്ന് നേരത്തെ അറസ്റ്റിലായവര്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നു. ഇത് സം ബന്ധിച്ച രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പത്മകുമാറിനെ അറസ്റ്റ് ചെയ്തത്. പത്മകുമാര്‍ എന്തൊക്കെ വിവരങ്ങളാണ് വെളിപ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമല്ല.
ശബരിമലയില്‍ തുടര്‍ച്ചയായി സ്വര്‍ണ്ണക്കൊള്ളയ്‌ക്ക് നേതൃത്വം നല്‍കിയതായി കണ്ടെത്തിയ ഉണ്ണികൃഷ്ണന്‍ പോറ്റി മുതല്‍ മുന്‍ ദേവസ്വം കമ്മീഷണറും പ്രസിഡന്റുമായ എന്‍. വാസുവും പത്മകുമാറും വരെയുള്ളവര്‍ക്ക് സിപിഎമ്മുമായി അഭേദ്യമായ ബന്ധമാണുള്ളത്. വാസുവും പത്മകുമാറും സിപിഎമ്മിന്റെ പ്രതിനിധികളായാണ് ദേവസ്വം ബോര്‍ഡിന്റെ പ്രസിഡന്റ് പദവിയില്‍ എത്തിയത്. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ നിന്ന് ഇവരെ സംരക്ഷിക്കാന്‍ സിപിഎമ്മും സര്‍ക്കാരും പരമാവധി ശ്രമിച്ചു. ഇവര്‍ ദേവസ്വം ബോര്‍ഡ് ഭരിക്കുമ്പോഴാണ് കൊള്ള നടന്നതെന്ന് നേരത്തെ വ്യക്തമായതാണല്ലോ. എന്നിട്ടും ഇവരെ തള്ളിപ്പറയാനോ സ്വന്തം നിലയ്‌ക്ക് കേസെടുക്കാനോ പിണറായി സര്‍ക്കാര്‍ തയ്യാറായില്ല. ഇപ്പോള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനരോഷം ശമിപ്പിക്കാന്‍ പത്മകുമാറിനെ തല്‍ക്കാലം വിട്ടു കൊടുത്തിരിക്കുകയാണ് എന്നുവേണം കരുതാന്‍. അന്വേഷണത്തിന് കോടതിയുടെ മേല്‍നോട്ടം ഉണ്ടായിട്ടും എന്തുകൊണ്ടാണ് ഇതുവരെ പത്മകുമാറിനെ ചോദ്യം ചെയ്യാനും അറസ്റ്റു ചെയ്യാനും തയ്യാറാവാതിരുന്നത് എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കേണ്ടതുണ്ട്.
പത്മകുമാര്‍ പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി പൂര്‍ണമായും പുറത്തുവരുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. കാരണം താന്‍ ഒറ്റയ്‌ക്കല്ല എല്ലാം ചെയ്തിട്ടുള്ളതെന്നും, ദൈവതുല്യരായ ആളുകള്‍ ഇതില്‍ ഉണ്ടെന്നും, ശബരിമലയില്‍ മാത്രമല്ല മറ്റിടങ്ങളിലും ഇത്തരം കാര്യങ്ങള്‍ നടന്നിട്ടുണ്ടെന്നും പത്മകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞിട്ടുള്ളതാണ്. പത്മകുമാര്‍ ഇങ്ങനെ പറഞ്ഞത് ബോധപൂര്‍വ്വമാണ്. തന്നെ രക്ഷിച്ചില്ലെങ്കില്‍ എനിക്ക് ഇക്കാര്യത്തില്‍ മറ്റുള്ളവരുടെ പങ്കും വെളിപ്പെടുത്തേണ്ടിവരും എന്ന മുന്നറിയിപ്പാണിത്. പത്മകുമാറിന്റെ ചോദ്യം ചെയ്യലും അറസ്റ്റും വൈകിയതിനു പിന്നില്‍ ഇതും ഒരു കാരണമാണ്. തെളിവുകള്‍ നശിപ്പിക്കാനും, അന്വേഷണസംഘത്തോട് എന്തൊക്കെ പറയണമെന്നു തീരുമാനിക്കാനുള്ള സാവകാശമാണ് ഇയാള്‍ക്ക് ലഭിച്ചത്. ഇതുകൊണ്ടാണ് യാതൊരു കൂസലുമില്ലാതെ പത്മകുമാര്‍ ചോദ്യംചെയ്യലിനും അറസ്റ്റിനും വഴങ്ങിയത് എന്നുവേണം കരുതാന്‍.
ഇത്രയൊക്കെയായിട്ടും എന്‍. വാസുവും പത്മകുമാറുമൊന്നും കുറ്റക്കാരലെല്ലെന്ന് സിപിഎം നേതാക്കള്‍ പറഞ്ഞുകൊണ്ടിരിക്കുകയാണ്. എല്ലാ കാര്യങ്ങളും പുറത്തു വരട്ടെ, കുറ്റക്കാര്‍ ശിക്ഷിക്കപ്പെടട്ടെ എന്നൊക്കെ ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ടെങ്കിലും അത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് വന്നില്ലായിരുന്നുവെങ്കില്‍ ഇതായിരിക്കില്ല സിപിഎമ്മിന്റെ നിലപാട്. സാഹചര്യം ഇപ്പോള്‍ പ്രതികൂലമാണെന്നും കുറച്ചുകാലത്തേക്ക് സഹകരിക്കണമെന്നും വേണ്ടപ്പെട്ടവര്‍ പത്മകുമാറിനെ പോലുള്ളവരോട് പറഞ്ഞിട്ടുണ്ടാവും. കോടതിയുടെ നിരീക്ഷണം ഉള്ളതിനാലും, തെരഞ്ഞെടുപ്പില്‍ വോട്ട് നഷ്ടപ്പെടുന്നതിനാലും നാടകം കളിക്കാന്‍ സിപിഎമ്മും സര്‍ക്കാരും നിര്‍ബന്ധിതരാണ്. തെറ്റ് ചെയ്തവര്‍ ആരായാലും തൂക്കിയെടുത്ത് അകത്തിടാന്‍ മുഖ്യമന്ത്രി പിണറായി പറഞ്ഞിട്ടുണ്ടെന്ന് സൈബര്‍ സഖാക്കള്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്നത് ഈ നാടകത്തിന്റെ ഭാഗമാണ്.
ശബരിമലയുമായി ബന്ധപ്പെട്ട ഏതു കാര്യത്തിലും സിപിഎമ്മിന്റെയും പിണറായി സര്‍ക്കാരിന്റെയും കാപട്യം ജനങ്ങള്‍ക്ക് അറിയാവുന്നതാണ്. സ്വര്‍ണ്ണക്കൊള്ളക്കാരെ പിടികൂടുന്നതില്‍ സര്‍ക്കാരിനെയല്ല, കോടതിയെയാണ് ജനങ്ങള്‍ക്ക് വിശ്വാസം. പക്ഷേ പത്മകുമാറിനെ പോലുള്ളവര്‍ പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കിയ മൊഴികള്‍ പൂര്‍ണ്ണമായും കോടതിക്കു മുമ്പില്‍ എത്തുമോ എന്ന കാര്യം സംശയമാണ്. അന്വേഷണ സംഘത്തില്‍ ഉള്ളതും പിണറായിയുടെ പോലീസാണല്ലോ. മുഖ്യമന്ത്രിയും കുടുംബവും ആരോപണ വിധേയരായ അഴിമതി കേസുകളില്‍ പോലീസ് എന്താണ് ചെയ്തതെന്ന് ജനങ്ങള്‍ കണ്ടിട്ടുള്ളതാണ്. ഈ പശ്ചാത്തലമൊക്കെ കോടതി മനസ്സിലാക്കുമെന്ന പ്രതീക്ഷ ജനങ്ങള്‍ക്കുണ്ട്. അവര്‍ കാത്തിരിക്കുകയാണ്.
















