തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും കുരുങ്ങി. കടകംപള്ളിയെ പ്രത്യേക അന്വേഷണ സംഘം വൈകാതെ ചോദ്യം ചെയ്യും. അറസ്റ്റിലായ എ. പത്മകുമാറിന്റെ മൊഴിയാണ് മുന്‍ ദേവസ്വം മന്ത്രിയെ കുരുക്കിയത്.
സ്വര്‍ണപ്പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറണമെന്ന് സര്‍ക്കാരും ആവശ്യപ്പെട്ടെന്നാണ് എ. പത്മകുമാര്‍ മൊഴി നല്കിയത്. പോറ്റി ആദ്യം അപേക്ഷ നല്കിയത് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനായിരുന്നു. ഇത് പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ട് കടകംപള്ളി ബോര്‍ഡിന് കത്ത് കൈമാറി. എന്‍. വാസു പ്രത്യേക താത്പര്യമെടുത്ത് അപേക്ഷ വാങ്ങിയ ശേഷം അനുമതി നല്കാന്‍ ബോര്‍ഡിനോട് നിര്‍ദേശിച്ചു. തുടര്‍ന്ന് വാസുവിന്റെ നിര്‍ദേശ പ്രകാരം സ്വര്‍ണപ്പാളിയെ ചെമ്പാക്കി മിനിട്‌സില്‍ രേഖപ്പെടുത്തി. ചെമ്പു മാറ്റി പകരം സ്വര്‍ണപ്പാളി പതിപ്പിക്കുന്നെന്ന് വരുത്തിത്തീര്‍ത്ത് അപേക്ഷ പരിഗണിച്ചു. കടകംപള്ളി അറിഞ്ഞുതന്നെയാണ് ഇത് നടന്നത്. സര്‍ക്കാരിനു കീഴില്‍ ദേവസ്വം സെക്രട്ടറിയുണ്ട്. സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡില്‍ നിയമിക്കുന്നതാണ് ദേവസ്വം കമ്മിഷണര്‍. ദേവസ്വം മന്ത്രിയുടെ നിര്‍ദേശം അനുസരിച്ചാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ സ്വര്‍ണം മാറ്റി ചെമ്പാക്കിയത് മന്ത്രിയുടെ അറിവോടെ തന്നെയെന്ന് പത്മകുമാറിന്റെ മൊഴികളിലൂടെ വ്യക്തമാകുന്നു.
സ്വര്‍ണക്കൊള്ള കേസിന്റെ തുടക്കത്തില്‍ ‘നമ്മള്‍ ദൈവതുല്യരായി കരുതുന്ന പലരും ഇതിലൊക്കെയുണ്ടെങ്കില്‍ എന്ത് ചെയ്യാന്‍ പറ്റും’ എന്ന് പത്മകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
കടകംപള്ളിയുടെ നോമിനിയായ ദേവസ്വം ബോര്‍ഡ് മെംബര്‍ കെ. രാഘവനാണ് സ്വര്‍ണം പൂശാന്‍ ആദ്യം മുന്‍കൈയെടുത്തതെന്ന് പത്മകുമാര്‍ വ്യക്തമാക്കി. കടകംപള്ളിയുടെ വിശ്വസ്തനാണ് കെ. രാഘവന്‍. 2016ല്‍ പിണറായി സര്‍ക്കാരിന്റെ കാലത്ത് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രസിഡന്റായിരുന്ന ബോര്‍ഡിലേക്ക് ഒഴിവുവന്നപ്പോള്‍ കെ. രാഘവനെ നിര്‍ദേശിച്ചതും കടകംപള്ളിയാണ്. പോറ്റിക്ക് പാളികള്‍ കൈമാറാന്‍ ദേവസ്വം മിനിട്‌സില്‍ സ്വന്തം കൈപ്പടയില്‍ ചെമ്പുപാളികളെന്ന് എഴുതിച്ചേര്‍ത്തെന്നാണ് പത്മകുമാറിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍. ആ ബോര്‍ഡില്‍ കെ. രാഘവനും അംഗമായിരുന്നു.
കടകംപള്ളിയും പോറ്റിയും തമ്മിലുള്ള ബന്ധത്തിന്റെ ചിത്രങ്ങള്‍ നേരത്തേ തന്നെ പുറത്തുവന്നിരുന്നു. കടകംപള്ളിയുടെ മണ്ഡലമായ കഴക്കൂട്ടത്ത് പോറ്റി ചില സ്‌പോണ്‍സേര്‍ഡ് സഹായങ്ങള്‍ നല്കിയിരുന്നു.
















