കൊൽക്കത്ത : ബംഗാൾ ഉൾക്കടലിന്റെ വടക്കൻ ഭാഗത്തുള്ള ഇന്ത്യയുടെ എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിൽ (EEZ) അനധികൃതമായി പ്രവേശിച്ച ബംഗ്ലാദേശി മത്സ്യബന്ധന ബോട്ട് ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടിച്ചെടുത്തു . 28 ബംഗ്ലാദേശികളും അറസ്റ്റിലായി .അന്താരാഷ്‌ട്ര സമുദ്ര അതിർത്തിക്ക് സമീപം “സംശയാസ്പദ നീക്കങ്ങൾ” നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് ബോട്ട് തടഞ്ഞതെന്ന് കോസ്റ്റ് ഗാർഡ് പറഞ്ഞു.
മത്സ്യബന്ധനത്തിനായാണ് എത്തിയതെന്ന് പറഞ്ഞെങ്കിലും ആർക്കും സാധുവായ പെർമിറ്റുകൾ ഇല്ലെന്ന് കോസ്റ്റ് ഗാർഡ് കണ്ടെത്തി. ഇത് 1981 ലെ ഇന്ത്യയുടെ മാരിടൈം സോൺസ് (വിദേശ കപ്പലുകളുടെ മത്സ്യബന്ധന നിയന്ത്രണം) നിയമത്തിന്റെ ലംഘനമാണ്.ബോട്ട് നാംഖാന ഫിഷിംഗ് ഹാർബറിലേക്ക് കൊണ്ടുപോയി, കൂടുതൽ നിയമനടപടികൾക്കായി ക്രൂവിനെ മറൈൻ പോലീസിന് കൈമാറി.
28 പേരെ പിന്നീട് നാരായൺപൂർ തുറമുഖത്ത് എത്തിച്ച് ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് പറഞ്ഞു.“അവർ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടോ കടൽമാർഗം നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ചോ എന്ന് ഞങ്ങൾ പരിശോധിച്ചുവരികയാണ്,” കോസ്റ്റ് ഗാർഡ് അറിയിച്ചു. ഇതോടെ ഈ മേഖലയിൽ അറസ്റ്റിലായ ബംഗ്ലാദേശി മത്സ്യത്തൊഴിലാളികളുടെ എണ്ണം 107 ആയി ഉയർന്നു.
ഈ ആഴ്ച ആദ്യം, കോസ്റ്റ് ഗാർഡ് മൂന്ന് ബംഗ്ലാദേശി ബോട്ടുകൾ കസ്റ്റഡിയിലെടുക്കുകയും ഇന്ത്യൻ സമുദ്രാതിർത്തിക്കുള്ളിൽ നിന്ന് 79 ബംഗ്ലാദേശികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.















