സിനിമാ, രാഷ്‌ട്രീയ മേഖലയിലെ സമകാലിക സംഭവങ്ങളിൽ അഭിപ്രായങ്ങൾ തുറന്ന് പറയുന്ന വ്യക്തിയാണ് സംവിധായകൻ അലി അക്ബർ രാമസിംഹൻ. പലപ്പോഴും വിവാദങ്ങളിലും ഇദ്ദേഹം അകപ്പെട്ടിട്ടുണ്ട്. മലയാള സിനിമാ രംഗത്ത് മാഫിയകൾ ഉണ്ടെന്ന വാദവുമായി രംഗത്ത് വന്നിരിക്കുകയാണിപ്പോൾ അലി അക്ബർ രാമസിംഹൻ.യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.
ഞാൻ സിനിമ ചെയ്ത് കൊണ്ടിരുന്നത് 20-30 ലക്ഷം ബഡ്ജറ്റിലാണ്. അന്ന് വലിയ സിനിമകൾക്ക് മൂന്ന് കോടി രൂപയാണ് മാക്സിമം ബഡ്ജറ്റ്. ഏറി വന്നാൽ 300 തിയറ്ററുകളിൽ ഇവിടെ പടം ഓടും. മൾട്ടി റിലീസാണെങ്കിൽ കലക്ഷൻ കുറയും. നൂറ് രൂപയുടെ ടിക്കറ്റ് വിറ്റാൽ 28 രൂപയാണ് പ്രൊഡ്യൂസറുടെ കയ്യിലെത്തുക. 100 കോടി കലക്ട് ചെയ്താൽ 28 കോടി കിട്ടും. 100 കോടി മുടക്കുന്ന സിനിമ വിജയിക്കണമെങ്കിൽ 1000 കോടി രൂപ കലക്ട് ചെയ്യണം. അങ്ങനെ കലക്ട് ചെയ്യുന്നുണ്ടോ. പിന്നെ എങ്ങനെയാണ് ഇത്രയും കോടി കളയുന്നത്. വേറെന്തോ ട്രാൻസാക്ഷൻ ഉണ്ട്. പിന്നിൽ മാഫിയ ഉണ്ടെന്നും അലി അക്ബർ പറയുന്നു.
അടുത്ത മാഫിയ ഇസ്ലാമിക് മാഫിയ ആണ്. ഹലാൽ സിനിമ. അതാണ് ഒരു വഴിക്കാക്കിയത്. ഞാനൊക്കെ സിനിമ ചെയ്യുമ്പോൾ ഗണപതിക്ക് തേങ്ങയടിക്കും. ജാതിയും മതവുമില്ല. കുറച്ച് കുനിഷ്ടുള്ള ആൾക്കാരൊക്കെ ഉണ്ടായിരുന്നു. ജഗതിയെ ആശാരി എന്നൊക്കെ വിളിക്കുന്നവർ. പേരൊന്നും ഞാൻ പറയുന്നില്ല. പക്ഷെ കളിയാക്കലും ചെറിയ ജാതി വിഷയം മലയാള സിനിമയിൽ ഉണ്ടായിട്ടുണ്ടെങ്കിലും മുഴുവൻ മുസ്ലിങ്ങളെ വെച്ച് സിനിമയെടുത്ത ചരിത്രമില്ല. എന്റെയടുത്ത് ഈ ടീം വന്നിരുന്നു. രണ്ട് കോടി രൂപ മുടക്കാം എന്ന് പറഞ്ഞു. സബ്ജക്ട് കേട്ടപ്പോൾ സംഭവം ലൗ ജിഹാദ് ആണ്.
വലിയ പ്രശ്നങ്ങളൊക്കെ കഴിഞ്ഞ് ഹിന്ദു പെൺകുട്ടി വീട്ടിലേക്ക് വരുമ്പോൾ അസെെലാമും അലെെക്കും എന്ന് പറഞ്ഞ് മോളെ അകത്തോട്ട് കെെ പിടിച്ച് കയറ്റുന്നതാണ് സിനിമയുടെ അവസാനം. അവസാനം ഞാൻ മാറ്റും, മകൾ വീട്ടിലേക്ക് വരുമ്പോൾ ഉമ്മ പറയുന്നത് നീ ഇവനെ സ്നേഹിച്ച് വന്നതല്ലേ, അപ്പുറത്തൊരു മുറിയുണ്ട്, നിന്റെ ശിവനെയോ ഗണപതിയെയോ പ്രാർത്ഥിച്ച് അവിടെ കഴിയ് എന്ന് ഉമ്മ പറയും. അവസാനം ഇങ്ങനെയാണെങ്കിൽ നല്ല കയ്യടി കിട്ടും, പറ്റുമോ എന്ന് ഞാൻ ചോദിച്ചു. പിന്നെ അവനെ കണ്ടിട്ടില്ല. ആ സിനിമ ഇവിടെ മറ്റൊരാൾ ചെയ്തെന്നും അലി അക്ബർ പറയുന്നു.
2022 ജനുവരിയിൽ ഇസ്ലാം മതം വിട്ട് അലി അക്ബർ ഹെെന്ദവ മതം സ്ലീകരരിച്ചിരുന്നു. ജനറൽ ബിപിൻ റാവത്തിന്റെ മരണ വാർത്തയ്‌ക്ക് താഴെ ആളുകൾ ചിരിക്കുന്ന ഇമോജി ഇട്ടതിനെ തുടർന്നാണ് താൻ മതം മാറുന്നതെന്ന് ഇദ്ദേഹം പറഞ്ഞിരുന്നു. അങ്ങനെയാണ് രാമസിംഹൻ എന്ന പേര് സ്വീകരിച്ചത്.
















