മണ്ഡലകാല വ്രതശുദ്ധിയുടെയും ശബരീശ പുണ്യദര്‍ശനത്തിന്റേയും മഹിമ തകര്‍ക്കുന്ന ‘ആസൂത്രണ’മാണ് കഴിഞ്ഞ ദിവസം സന്നിധാനത്തുണ്ടായ ‘ഭീതിജനക’മായ അവസ്ഥയ്‌ക്കു കാരണം. അയ്യപ്പന്റെ പുണ്യപൂങ്കാവനത്തില്‍ ഒരിക്കലും സംഭവിച്ചുകൂടാത്തതാണ് സംഭവിച്ചത്. പോലീസിന്റെ സര്‍വ്വ നിയന്ത്രണങ്ങളും പാളിയതോടെ ഭക്തസഹസ്രങ്ങള്‍ നരകതുല്യമായ ദുരിതങ്ങള്‍ ഏറ്റുവാങ്ങി. പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തിലെത്തി നെയ്യാടി, അവര്‍ മാല ഊരി. ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കപ്പെട്ടുകൂടാ. കൃത്യമായ ക്രമീകരണങ്ങള്‍ ശബരിമലയില്‍ നടത്തിയേ പറ്റൂ. കോടതി ഇടപെടല്‍ ഏറെ ആശ്വാസകരം തന്നെ. പുതിയ പ്രസിഡന്റ് കെ. ജയകുമാറിന് ഉത്തരവാദിത്തം നിറവേറ്റാന്‍ കഴിയണം. അവിശ്വാസികളുടെ പമ്പാസംഗമത്തിന് പിണറായി സര്‍ക്കാര്‍ ചെലവഴിച്ച കോടികള്‍, മണ്ഡലകാല മുന്നൊരുക്കങ്ങള്‍ക്കു ചെലവിട്ടിരുന്നെങ്കില്‍ ഭീതിജനകമായ സാഹചര്യം മലമുകളില്‍ അരങ്ങേറുമായിരുന്നില്ല. ഭഗവാന്റെ മുതല്‍ കക്കുന്ന തിരുട്ടുസംഘങ്ങളെ ദേവസ്വം ഭരണത്തിലും സന്നിധാനത്തും പൂര്‍ണമായി ഒഴിവാക്കണം. ഭക്തരുടെ കാണിക്കപ്പണം ഭക്തര്‍ക്കു സൗകര്യമൊരുക്കാനാണ് ഉപയോഗിക്കേണ്ടത്.
സന്നിധാനത്തു നടന്നത്
പ്രതിദിനം 90,000-ല്‍ പരം ഭക്തര്‍ക്കാണ് ശബരിമലയില്‍ ദര്‍ശന സൗകര്യം ഒരുക്കിയിരുന്നത്. 70,000 പേര്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിലൂടെയും 20,000 പേര്‍ സ്‌പോട് ബുക്കിങ്ങിലൂടെയും ദര്‍ശനം നടത്തുന്നു. അധികമായി എത്തുന്ന 5000 പേര്‍ക്കു കൂടി അവസരം കണക്കാക്കി ദര്‍ശനം ഉറപ്പാക്കുന്നുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. അനുവദനീയമായ എണ്ണം ഭക്തര്‍ മാത്രമേ സന്നിധാനത്ത് എത്തിയിരുന്നുള്ളു എന്നും, വെര്‍ച്വല്‍ ക്യു ബുക്കിങ്ങില്‍ അനുവദിച്ച സമയക്രമം പാലിക്കാതെ എല്ലാ ഭക്തരും ഒരുമിച്ചു മലകയറി എത്തിയതാണ് പ്രശ്‌നമായതെന്നുമാണ് പോലീസ് പറയുന്നത്. ഈ വാദം ശരിയാണെങ്കില്‍ ഒന്നാം പ്രതി പോലീസ് തന്നെയെന്നു പറയേണ്ടിവരും. സമയക്രമം പാലിച്ചാണ് ഭക്തര്‍ മലകയറുന്നതെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം പോലീസിനു തന്നെയാണ്. കൃത്യമായ ആസൂത്രണത്തിലൂടെ നിലയ്‌ക്കല്‍ മുതല്‍ സന്നിധാനംവരെ പോലീസിനു ശരിയായി പ്രവര്‍ത്തിക്കാന്‍ സൗകര്യമൊരുക്കാതിരുന്ന ബോര്‍ഡും സര്‍ക്കാരുമാണ് രണ്ടും മൂന്നും പ്രതികള്‍.
ഉടനടി ചെയ്യേണ്ടത്
പ്രധാന ഇടത്താവളങ്ങളായ ഏറ്റുമാനൂര്‍, തിരുനക്കര, ചെങ്ങന്നൂര്‍, ആറന്മുള, പന്തളം, പത്തനംതിട്ട, എരുമേലി, നിലയ്‌ക്കല്‍ എന്നിവിടങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് വിരിവച്ച് വിശ്രമിക്കാന്‍ വേണ്ട സംവിധാനം അടിയന്തരമായി ഉറപ്പാക്കണം. സന്നിധാനത്തെ തിരക്ക് കുറയുന്നതനുസരിച്ച് മാത്രം ഓരോ ഇടത്താവളങ്ങളില്‍ നിന്നും ഭക്തസംഘങ്ങള്‍ക്കു പുറപ്പെടാന്‍ ക്രമീകരണം വേണം. നിലയ്‌ക്കല്‍ ബേസ് ക്യാമ്പില്‍ വിപുലമായ സംവിധാങ്ങള്‍ ഏര്‍പ്പെടുത്തണം. സംസ്ഥാന അടിസ്ഥാനത്തില്‍ സെക്ടറുകള്‍ തിരിച്ച് 10,000 സ്‌ക്വയര്‍ ഫീറ്റ് വീതം വിസ്തൃതിയുള്ള അടച്ചുറപ്പോടു കൂടിയ പന്തല്‍, ഓരോ സെക്ടറിലും ആവശ്യത്തിന് ശൗചാലയ ബ്ലോക്കുകള്‍, കുടിവെള്ള വിതരണ സംവിധാനം, അന്നദാന ക്രമീകരണം, വിപുലമായ പാര്‍ക്കിങ് സൗകര്യം എന്നിവ ഉറപ്പാക്കണം. സന്നിധാനത്ത് തിരക്ക് കുറയുന്നത് അനുസരിച്ച് വേണം നിലയ്‌ക്കലില്‍ നിന്നു പമ്പയിലേക്ക് ഭക്തരെ കടത്തിവിടാന്‍്. ഇതിന് ഇന്റര്‍നെറ്റ് കമ്മ്യൂണിക്കേഷന്‍ സംവിധാനം വിപുലവും ശക്തവുമാക്കണം.
ക്യൂ കോംപ്ലക്‌സുകള്‍
പമ്പ-സന്നിധാനം ശരണപാതയില്‍ ശബരിപീഠം മുതലാണ് ക്യൂ കോംപ്ലക്‌സുകള്‍ ഉള്ളത്. യാതൊരു അടിസ്ഥാന സൗകര്യവും ക്യൂ കോംപ്ലക്‌സുകളില്‍ ഇല്ല. ഇവ വിശാലമാക്കണം. ഭക്തര്‍ക്ക് വിശ്രമിച്ച് യാത്ര തുടരാനുള്ള സംവിധാനം വേണം. കുടിവെള്ളം, ലഘുഭക്ഷണ വിതരണം എന്നിവയും ക്രമീകരിക്കണം. ഓരോ ക്യൂ കോംപ്ലക്‌സിനും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തില്‍ ബോര്‍ഡ് നേരിട്ട് സേവനസൗകര്യങ്ങള്‍ ഉറപ്പാക്കണം. 24 മണിക്കൂറും ടോയ്‌ലറ്റ് ബ്ലോക്കുകള്‍ ശുചിയാക്കി വയ്‌ക്കാനും ക്രമീകരണം വേണം. വലിയ നടപ്പന്തലില്‍ തിക്കും തിരക്കും ഒഴിവാക്കി ഭക്തര്‍ക്ക് നില്‍ക്കാനും അംഗപരിമിതര്‍ക്കും രോഗാവശതകളുള്ളവര്‍ക്കം ഇരിക്കാനും സൗകര്യമൊരുക്കണം. കുടിവെള്ള വിതരണം മുടക്കമില്ലാതെ നടത്തണം.
സന്നദ്ധ സംഘടനകള്‍
നിലയ്‌ക്കല്‍, പമ്പ, വലിയാനവട്ടം, എരുമേലി, സന്നിധാനം എന്നിവിടങ്ങളില്‍ നിസ്വാര്‍ത്ഥ സേവനം നടത്തിവന്ന അയ്യപ്പ സേവാ സംഘം, അയ്യപ്പ ധര്‍മ്മ പരിഷത്ത്, ശബരിമല അയ്യപ്പ സേവാ സമാജം തുടങ്ങിയ സംഘടനകളെ ഇടതു സര്‍ക്കാര്‍ വിലക്കിയത് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണമാണ്. മണ്ഡല സീസണില്‍ ഔഷധ കുടിവെള്ള വിതരണം, അന്നദാനം, സ്ട്രെച്ചര്‍ സര്‍വീസ് എന്നിവ നടത്തി വന്നത് ഈ സംഘടനകളാണ്. ശബരിമല കൊള്ളയ്‌ക്ക് വഴിയൊരുക്കാനാണ് ഈ സംഘടനകളുടെ പ്രവര്‍ത്തനം തടഞ്ഞതെന്ന ആരോപണം ശക്തമാണ്.
ആറ്റുതീര പാത അനിവാര്യം
നിലയ്‌ക്കല്‍ – പമ്പ റൂട്ടില്‍ തിരക്ക് നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. ഇതിനായി പമ്പ – ഇലവുങ്കല്‍ അറ്റുതീര പാത നിര്‍മ്മിക്കണമെന്ന ആവശ്യത്തിന് ദശകങ്ങളുടെ പഴക്കമുണ്ട്. പമ്പാ ഹില്‍ടോപ്പിന് താഴെ നിന്ന് ആരംഭിക്കുന്ന പാത നദിക്ക് സമാന്തരമായി അട്ടത്തോടു വഴി ഇലവുങ്കലിന് താഴെ തുലാപ്പള്ളിക്ക് മുകളിലായി നിലവിലുള്ള പാതയില്‍ സംഗമിക്കുന്ന വിധത്തിലാവണം നിര്‍മ്മാണം. ഇലവുങ്കല്‍ – നിലയ്‌ക്കല്‍ – അട്ടത്തോട് പാതയ്‌ക്ക് താഴെ നദിക്ക് സമാന്തരമായി നിര്‍മ്മിക്കുന്ന പാതയിലൂടെ 17 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ നിലയ്‌ക്കലില്‍ എത്താം. അയ്യപ്പന്മാരുമായി എത്തുന്ന വാഹനങ്ങള്‍ പമ്പയില്‍ എത്തി ഭക്തരെ ഇരക്കിയ ശേഷം വീണ്ടും ആ പാതയിലൂടെ തിരികെ നിലയ്‌ക്കലിലേക്ക് പോകുന്നതിന് പകരം നേരെ ആറ്റുതീര പാതയിലൂടെ അട്ടത്തോടും കടന്ന് ഇലവുങ്കല്‍ വഴി നിലയ്‌ക്കല്‍ പാര്‍ക്കിങ് ഗ്രൗണ്ടിലേക്കു പ്രവേശിക്കാം. ഫലത്തില്‍ ഒരു വണ്‍വേ സംവിധാനമായി ഇതു മാറും. ഇതിലൂടെ അട്ടത്തോടിന്റെ വികസനവും സാധ്യമാകും.
പമ്പാ ശുചീകരണം
പമ്പയിലെ ജലനിരപ്പ് ക്രമീകരിച്ച് ശുദ്ധജലം ഉറപ്പാക്കി ആചാരാനുഷ്ഠാനങ്ങള്‍ സുഗമമായി നടത്താന്‍ പദ്ധതി വേണം. ഇതിനായി 1964-ല്‍ ‘സ്വാമിശരണം പദ്ധതി ‘ വൈദ്യുതി ബോര്‍ഡ് ആവിഷ്‌ക്കരിച്ചിരുന്നു. പമ്പാ ഡാമിനു താഴെ വിയര്‍ നിര്‍മ്മിക്കുകയും ചെയ്തു. പക്ഷേ തുടര്‍നടപടികള്‍ ഉണ്ടായില്ല. ജലനിരപ്പ് കുറയുമ്പോള്‍ വിയര്‍ തുറന്ന് നദിയില്‍ ശുദ്ധജല പ്രവാഹം ഉറപ്പാക്കുന്ന പദ്ധതിയായിരുന്നു ഇത്. പരിസ്ഥിതി പ്രശ്‌നം തടസമാകുമെങ്കില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുതിയ പദ്ധതി ആവിഷ്‌ക്കരിക്കണം.
മുന്നൊരുക്കം
എല്ലാ വര്‍ഷവും ഓണം കഴിയുന്നതോടെ തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ ആരംഭിക്കണം. ശൗചാലയ ക്രമീകരണം, പമ്പാ ക്ലീനിങ്, അറ്റകുറ്റപ്പണികള്‍, പാതയൊരുക്കല്‍, വൈദ്യുതീകരണം, ഇടത്താവളം സജ്ജമാക്കല്‍, സ്‌പോട് ബുക്കിങ് കൗണ്ടറുകള്‍ എന്നിവയെല്ലാം കാലേകൂട്ടി ആരംഭിച്ചാല്‍ പ്രശ്‌നം പകുതി പരിഹരിക്കാം. ഇക്കുറി ശൗച്യാലയങ്ങള്‍ ഒന്നും വൃത്തിയാക്കിയിരുന്നില്ല, നിലയ്‌ക്കലില്‍ പോലും കുടിവെള്ളം എത്തിച്ചതുമില്ല, പുണ്യ സ്‌നാനത്തിന് പമ്പാ നദി ശുചീകരിച്ചില്ല. ഏറെയുണ്ട് പാളിച്ചകള്‍.
അവിശ്വാസികള്‍ ഭരിക്കേണ്ട
രാഷ്‌ട്രീയ അടിസ്ഥാനത്തിലുള്ള ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ നിയമനം അവസാനിപ്പിക്കുകയും വിശ്വാസികളായ നിസ്വാര്‍ത്ഥ അംഗങ്ങളെ ഹൈക്കോടതി കണ്ടെത്തി നിയമിക്കുകയും ചെയ്യണം. നിലവിലെ രണ്ടു വര്‍ഷ കാലാവധി ദീര്‍ഘിപ്പിക്കണം. അയോഗ്യരെങ്കില്‍ അംഗങ്ങളെ മാറ്റാന്‍ നിയമമുണ്ടാവണം. സീസണ്‍ തുടങ്ങുന്നതിന് നാലുമാസം മുമ്പെങ്കിലും പുതിയ ഭരണസമിതിക്ക് ചുമതല കൈമാറണം. ക്ഷേത്രത്തിന്റേയും ഭക്തരുടേയും സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രസേനയുടെ സേവനം ഉറപ്പാക്കണം. സന്നിധാനത്ത് അയ്യപ്പഭക്തരായ പോലീസുകാരെ ആവശ്യാനുസരണം നിയോഗിക്കുകയും വേണം.
ഏകോപനത്തിന്റെ അഭാവം
തീര്‍ത്ഥാടനത്തിന് മുന്നോടിയായി വിവിധ വകുപ്പുകളുടെ ഏകോപനത്തില്‍ സംഭവിച്ച പാളിച്ചയും പ്രശ്നമായി. ദേവസ്വം ബോര്‍ഡും പോലീസും തമ്മിലുള്ള ഏകോപനം മാത്രമല്ല ബോര്‍ഡിനുള്ളിലെ വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനവും നടന്നില്ല. അവലോകന യോഗങ്ങള്‍ കാര്യക്ഷമമായിരുന്നുമില്ല. പേരിനു വേണ്ടി ചില മീറ്റിംഗുകള്‍ നടന്നു എന്നതല്ലാതെ വിവിധ വകുപ്പുകളെ ഉള്‍ക്കൊള്ളിച്ചുള്ള യോഗങ്ങള്‍ കുറഞ്ഞു.
















