നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കുന്നതിന് രാഷ്‌ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതിയുടെ രണ്ടംഗ ബഞ്ചിന്റെ തീരുമാനം അഞ്ചംഗഭരണഘടനാ ബെഞ്ച് തള്ളിയത് ചരിത്രപരമാണ്. രാഷ്‌ട്രപതിയുടെ പതിനാല് ചോദ്യങ്ങളടങ്ങിയ റഫറന്‍സിനാണ് സുപ്രീംകോടതി മറുപടി നല്‍കിയത്. ഭരണഘടനയിലില്ലാത്ത കാര്യം കോടതിക്ക് നിര്‍ദേശിക്കാനാകില്ലെന്നു വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ സുപ്രധാന വിധി.
തമിഴ്‌നാട് നിയമസഭ പാസാക്കിയ ചില ബില്ലുകള്‍ ഗവര്‍ണര്‍ അനുമതി നല്‍കാതെ പിടിച്ചുവയ്‌ക്കുകയും, രാഷ്‌ട്രപതിയുടെ പരിഗണനയ്‌ക്ക് വിടുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. സര്‍ക്കാരിന്റെ ആ ആവശ്യം അംഗീകരിച്ച ജസ്റ്റിസുമാരായ ജെബി പര്‍ദ്ദിവാല, ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ രണ്ടംഗ ബഞ്ച് ബില്ലുകളില്‍ ഒപ്പുവയ്‌ക്കാന്‍ ഗവര്‍ണര്‍ക്കും രാഷ്‌ട്രപതിക്കും മൂന്നു മാസത്തെ സമയപരിധി അനുവദിക്കുകയായിരുന്നു. ഗവര്‍ണര്‍ തീരുമാനം എടുക്കാതെ പിടിച്ചുവച്ച ബില്ലുകള്‍ക്ക് കോടതി അംഗീകാരം നല്‍കുകയും ചെയ്തു.
ഭരണഘടനാ തത്ത്വങ്ങളുടെയും കീഴ് വഴക്കങ്ങളുടെയും നഗ്‌നമായ ലംഘനമാണ് ആ വിധിയെന്ന് പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നു. രാഷ്‌ട്രീയ പ്രേരിതമായ ആവശ്യങ്ങള്‍ അംഗീകരിച്ച ജുഡീഷ്യറി അധികാരപരിധി ലംഘിച്ചിരിക്കുകയാണെന്ന് നിയമജ്ഞര്‍ ചൂണ്ടിക്കാണിച്ചു. നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നല്‍കുന്നില്ലെന്ന് പറഞ്ഞ് കേരള സര്‍ക്കാരും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്ന് രാഷ്‌ട്രപതി സുപ്രീംകോടതിയോട് ആവശ്യപ്പെട്ടത്.
തമിഴ്‌നാട് സര്‍ക്കാരിന് അനുകൂലമായ രണ്ടംഗ ബെഞ്ചിന്റെ വിധി വലിയതോതില്‍ ആഘോഷിക്കപ്പെട്ടിരുന്നു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഏകാധിപത്യത്തിനുള്ള മറുപടിയാണ് ഇതെന്നുവരെ വ്യാഖ്യാനങ്ങളുണ്ടായി. ജനാധിപത്യ സംവിധാനത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തെ തടയുന്ന ശക്തികളാണ് ഈ പ്രചാരണം നടത്തിയത്. ഭരണഘടനാ ബെഞ്ചിന്റെ പുതിയ വിധി ഇക്കൂട്ടരുടെ സ്ഥാപിത താല്പര്യത്തെ തുറന്നു കാണിച്ചിരിക്കുകയാണ്.
ഗവര്‍ണര്‍ ഒപ്പുവയ്‌ക്കാത്ത തമിഴ്‌നാട്ടിലെ ബില്ലുകള്‍ക്ക് കോടതി അംഗീകാരം നല്‍കിയത് ഭരണഘടനാ വിരുദ്ധമെന്ന് അഞ്ചംഗ ബെഞ്ച് വിധിച്ചു.
ബില്ലുകളില്‍ തീരുമാനം എടുക്കാന്‍ രാഷ്‌ട്രപതിക്കും ഗവര്‍ണര്‍ക്കും കോടതി സമയപരിധി നിശ്ചയിക്കുന്നത് ഭരണഘടനാപരമല്ലെന്നു പറഞ്ഞ ബെഞ്ച്, ഇത് ഭരണഘടനയില്‍ നിര്‍ദേശിക്കാത്ത കാര്യമാണെന്നും ചൂണ്ടിക്കാട്ടി. ഒരു ബില്ല് വന്നാല്‍ അതിന് അംഗീകാരം നല്‍കുകയോ നല്‍കാതിരിക്കുകയോ രാഷ്‌ട്രപതിക്ക് അയയ്‌ക്കുകയോ ചെയ്യാന്‍ ഗവര്‍ണര്‍ക്ക് വിവേചന അധികാരമുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ മന്ത്രിസഭയുടെ ഉപദേശം ഗവര്‍ണര്‍ക്ക് ബാധകമല്ല. എന്നാല്‍, പിടിച്ചുവയ്‌ക്കുന്ന ബില്ലുകള്‍ നിയമസഭയ്‌ക്ക് തിരിച്ചയക്കണം. നിയമസഭയുമായും സര്‍ക്കാരുമായുമുള്ള ചര്‍ച്ചയിലൂടെ ഇത് തീര്‍പ്പാക്കണം. പാസാകാത്ത ബില്ലുകള്‍ നിയമപരമാണോയെന്ന് പരിശോധിക്കാന്‍ കോടതിക്കാകില്ലെന്ന് സുപ്രീംകോടതി പറഞ്ഞത് കോടതിയെ ഉപയോഗിച്ച് ഗവര്‍ണറുടെയും രാഷ്‌ട്രപതിയുടെയും വിവേചനാധികാരത്തെ വെല്ലുവിളിക്കാമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ മോഹത്തിന് കനത്ത തിരിച്ചടിയാണ്. ബില്ലുകള്‍ കാരണമില്ലാതെ പിടിച്ചു വച്ചാല്‍ കോടതിക്ക് നിയന്ത്രിത നിര്‍ദേശം നല്‍കാം. പക്ഷേ ഭരണഘടനാ പദവിയിലിരിക്കുന്നവരുടെ വിവേചന അധികാരത്തെ ബാധിക്കില്ല.
ഗവര്‍ണ്ണര്‍ ഒപ്പുവയ്‌ക്കാത്ത ബില്ലുകള്‍ക്ക് കോടതി അംഗീകാരം നല്‍കുന്നത് ഇല്ലാത്ത അധികാരം കവരുന്ന നടപടിയാണെന്നും ഭരണഘടനാ ബെഞ്ച് വിധിച്ചു. ഭരണഘടന പ്രകാരം നീതി നടപ്പാക്കാനുള്ള കോടതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് രാഷ്‌ട്രപതിയുടെയോ ഗവര്‍ണറുടെയോ ചുമതല ഏറ്റെടുക്കാനാവില്ല. ബില്ലുകള്‍ പരി?ഗണനയ്‌ക്ക് വരുമ്പോള്‍ രാഷ്‌ട്രപതി എപ്പോഴും സുപ്രീംകോടതിയുടെ ഉപദേശം തേടേണ്ട കാര്യവുമില്ല. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരാണ് ഡ്രൈവിംഗ് സീറ്റില്‍ ഇരിക്കേണ്ടത്. അതുകൊണ്ട് പരസ്പര ചര്‍ച്ചയിലൂടെ വിഷയം പരിഹരിക്കണമെന്ന കോടതിയുടെ നിര്‍ദേശം ജുഡീഷ്യറിയെ ഉപയോഗിച്ച് രാഷ്‌ട്രീയം കളിക്കുന്നവര്‍ക്ക് ചുട്ട മറുപടിയാണ്.
സുപ്രീംകോടതിയില്‍ നിന്ന് ഇത്തരം ഒരു വിധിയല്ല ഹര്‍ജി നല്‍കിയ തമിഴ്‌നാട് സര്‍ക്കാരും മറ്റുചില സര്‍ക്കാരുകളും പ്രതീക്ഷിച്ചത്. കോടതിയുടെ തീരുമാനം ഇക്കൂട്ടരെ വല്ലാതെ നിരാശപ്പെടുത്തി. കോടതിവിധി പുറത്തുവന്ന ഉടന്‍ ചില മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമവും നടന്നു. വ്യക്തമായ കാരണങ്ങള്‍ ഇല്ലാതെ ബില്ലുകള്‍ പിടിച്ചുവയ്‌ക്കാന്‍ പാടില്ലെന്ന ഉപദേശമാണ് വിധിന്യായത്തിന്റെ കാതലെന്നും, ഇത് കേന്ദ്രസര്‍ക്കാരിന് വലിയ തിരിച്ചടിയാണെന്നും പ്രചരിപ്പിക്കപ്പെട്ടു. സത്യത്തില്‍, രാഷ്‌ട്രപതിയുടെയും ഗവര്‍ണറുടെയും വിവേചന അധികാരത്തെ ആവര്‍ത്തിച്ചുറപ്പിക്കുന്ന അസന്ദിഗ്ദമായ വിധിയാണ് ഉണ്ടായത്. എന്നാല്‍ ഉടന്‍ പ്രതികരണക്കാരെ സംഘടിപ്പിച്ച് കോടതി വിധിയില്‍ പറയുന്നത് പൊതുവായ ചില കാര്യങ്ങളാണെന്നും മറ്റും വാര്‍ത്തകള്‍ ചമച്ചു. കോടതി കൃത്യമായി പറഞ്ഞ ചില കാര്യങ്ങള്‍ സൂചനകളാണത്രേ. ബില്ലുകളുടെ കാര്യത്തില്‍ വീണ്ടും കോടതികളിലേക്ക് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്ന് ഹര്‍ജികളെത്താന്‍ ഇടയാക്കുമെന്ന് ആശ്വാസം കൊള്ളാനും ചില മാധ്യമങ്ങള്‍ മറന്നില്ല.
ബില്ലുകള്‍ തീര്‍പ്പാക്കുന്നതിലെ സമയപരിധി എടുത്തു കളഞ്ഞത് കേന്ദ്ര സര്‍ക്കാരിന് ആശ്വാസമാണത്രേ. യഥാര്‍ത്ഥത്തില്‍ കേന്ദ്രസര്‍ക്കാരിനെ സമ്പൂര്‍ണ്ണമായി പിന്തുണയ്‌ക്കുകയാണ് ഇപ്പോഴത്തെ കോടതിവിധി. ഇത് മറച്ചുപിടിക്കാനുള്ള ശ്രമം ആരു നടത്തിയാലും വിജയിക്കില്ല. കേരളത്തില്‍ ഉള്‍പ്പെടെ ഗവര്‍ണര്‍ക്കെതിരെ അധികാരത്തിന്റെ ബലത്തില്‍ അനാവശ്യ സമരങ്ങള്‍ നടത്തുന്നവര്‍ക്കുള്ള താക്കീതു കൂടിയാണ് പരമോന്നത നീതിപീഠത്തിന്റെ ചരിത്ര വിധി.
















