ന്യൂദൽഹി: ദൽഹി സ്ഫോടനക്കേസിലെ ചാവേർ ബോംബറായ ഡോ. ഉമറിന്റെ പുതിയ വീഡിയോ പുറത്തുവന്നു. വീഡിയോയിൽ ഡോക്ടർ ഉമർ ചാവേർ ബോംബിംഗിനെക്കുറിച്ച് ചർച്ച ചെയ്യുന്നത് കാണാം. സ്ഫോടനങ്ങൾക്ക് ഏതാനും ദിവസങ്ങൾക്ക് മുമ്പ് റെക്കോർഡുചെയ്‌ത വീഡിയോയാണിതെന്ന് റിപ്പോർട്ടുണ്ട്. ചാവേർ സ്ഫോടനത്തിനെ സംബന്ധിച്ചുള്ള ഡോ. ഉമറിന്റെ ചിന്താഗതിയാണ് വീഡിയോ വെളിപ്പെടുത്തുന്നതെന്ന് അന്വേഷണ ഏജൻസികൾ പറയുന്നു.
“ചാവേർ ആക്രമണങ്ങളുടെ ഏറ്റവും വലിയ പ്രശ്നം, ഒരു വ്യക്തി ഒരു പ്രത്യേക സമയത്തും സ്ഥലത്തും മരിക്കുമെന്ന് വിശ്വസിക്കുമ്പോൾ, അവർ അപകടകരമായ ഒരു മാനസികാവസ്ഥയിലേക്ക് പ്രവേശിക്കുന്നു എന്നതാണ്. മരണം മാത്രമാണ് അവരുടെ ലക്ഷ്യസ്ഥാനം എന്ന് വിശ്വസിക്കുന്ന ഒരു സ്ഥാനത്ത് അവർ സ്വയം പ്രതിഷ്ഠിക്കുന്നു” – വീഡിയോയിൽ ഒമർ പറയുന്നു.
കൂടാതെ “യാഥാർത്ഥ്യം എന്തെന്നാൽ, ഇത്തരമൊരു ചിന്തയോ ഇത്തരമൊരു സാഹചര്യമോ ഒരു ജനാധിപത്യ, മാനുഷിക വ്യവസ്ഥയിലും അംഗീകരിക്കാൻ കഴിയില്ല, കാരണം അത് ജീവിതത്തിന്റെയും സമൂഹത്തിന്റെയും നിയമത്തിന്റെയും അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമാണ്.” – വീഡിയോയിൽ ഒമർ തുടർന്ന് പറഞ്ഞു.
അതേസമയം നവംബർ 10 ന് ദൽഹിയിലെ ചെങ്കോട്ടയ്‌ക്ക് സമീപം നടന്ന സ്ഫോടനത്തിൽ പരിക്കേറ്റ രണ്ട് പേർ കൂടി എൽഎൻജെപി ആശുപത്രിയിൽ മരിച്ചതോടെ മരണസംഖ്യ 15 ആയി ഉയർന്നു. ലുഖ്മാൻ (50), വിനയ് പഥക് (50) എന്നിവരാണ് മരിച്ചതെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
















