കണ്ണൂര്‍: പാലത്തായി പീഡനക്കേസില്‍ അധ്യാപകനെ ശിക്ഷച്ചത് ജനങ്ങള്‍ക്ക് കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നതാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പൊലീസിലെ മൂന്ന് വിഭാഗങ്ങള്‍ അന്വേഷിച്ചിട്ടും കണ്ടെത്താത്ത തെളിവുകള്‍ അവസാനമായി ഡിവൈഎസ്പി ആയിരുന്ന ടി.കെ. രത്നകുമാര്‍ കണ്ടെത്തിയെന്ന് പറയുന്നത് രാഷ്‌ട്രീയപ്രേരിതമാണ്. അദ്ദേഹം വിരമിച്ച് മാസങ്ങള്‍ക്കുള്ളില്‍ ശ്രീകണ്ഠപുരം നഗരസഭയിലെ കോട്ടൂര്‍ വാര്‍ഡില്‍ സിപി
എം സ്ഥനാര്‍ത്ഥിയായി മത്സരിക്കുകയാണ്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി, എസ്ഡിപി
ഐ, ജമാത്തെ ഇസ്ലാമി എന്നിവയുടെ നേതൃത്വത്തില്‍ നടത്തിയ ഗൂഢാലോചനയാണ് കേസ്. വിധിക്കെതിരെ മേല്‍ക്കോടതികളെ സമീപിക്കും.
2020 ലാണ് സംഭവം നടന്നുവെന്ന് പറയുന്നത്. 2019 ലെ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് അധ്യാപകന്‍ ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് ഒരു വിഭാഗം വലിയ പ്രതിഷേധം നടത്തിയിരുന്നു. അധ്യാപകനെ സ്‌കൂളില്‍ നിന്ന് പുറത്താക്കണമെന്നും അല്ലെങ്കില്‍ കുട്ടികളെ സ്‌കൂളില്‍ അയക്കില്ലെന്നും പറഞ്ഞിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ മാനേജ്‌മെന്റിന്റെ നിര്‍ബന്ധത്തില്‍ അധ്യാപകന്‍ പോസ്റ്റ് പിന്‍വലിച്ചു. പോസ്റ്റിട്ടതിന്റെ വൈരാഗ്യത്തിലാണ് കേസ് കെട്ടിച്ചമച്ചത്.
മൂന്ന് തവണ പീഡിപ്പിച്ചുവെന്നാണ് അതിജീവിത പറഞ്ഞത്. പീഡിപ്പിച്ചതിന്റെ ദിവസവും സമയവും അതിജീവിത കോടതിക്ക് മൊഴികൊടുത്തിരുന്നു. എന്നാല്‍ അധ്യാപകന്‍ ഈ ദിവസം സ്‌കൂളില്‍ വന്നിട്ടില്ലെന്ന് ഫോണ്‍ കോള്‍ റിക്കാര്‍ഡ്സും സിസിടിവിയും പരിശോധിച്ച് പോലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്. ലോക്കല്‍ പോലീസും ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള ക്രൈം ബ്രാഞ്ചും ഐപിഎസ് ഓഫീസര്‍ രേഷ്മ രമേശിന്റെ നേതൃത്വത്തിലുള്ള ടീമും അവസാനം തളിപ്പറമ്പ് ഡിവൈഎസ്പി ടി.കെ. രത്‌നകുമാറും അന്വേഷിച്ചു. ആദ്യത്തെ മൂന്ന് അന്വേഷണ സംഘവും കേസില്‍ കഴമ്പില്ലെന്ന് കണ്ടെത്തി. സിപിഎം നേതാവായ രത്നകുമാര്‍ കൃത്രിമ തെളിവുണ്ടാക്കി കേസ് അട്ടിമറിച്ച് പത്മരാജന് എതിരാക്കുകയായിരുന്നു.
100 പേജുള്ള കൗണ്‍സിലിംഗ് വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ടും ഉദ്യോഗസ്ഥര്‍ കോടതിയില്‍ ഹാജരാക്കി. അതിലും പരസ്പരവിരുദ്ധമായ ആരോപണങ്ങളാണ്. ഇതില്‍ അന്വേഷണം നടത്തി ഡിവൈഎസ്പി അബ്ദുല്‍റഹിം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അതിജീവിത ഭാവനയില്‍ കാണുന്ന കാര്യങ്ങള്‍ പരാതിയായി പറയുന്നുവെന്നാണ് റിപ്പോര്‍ട്ട്. ബിജെപിയെ കരിതേക്കാനും തെരഞ്ഞെടുപ്പില്‍ രാഷ്‌ട്രീയ ലാഭം ഉണ്ടാക്കാനുമാണ് കേസ് കെട്ടിച്ചമച്ചത്. ഈ തെരഞ്ഞെടുപ്പ് സമയത്ത് തന്നെ വിധി പറഞ്ഞതും സംശയാസ്പദമാണ്. വാദം കേട്ട ബഞ്ചിലല്ല കേസിന്റെ വിധി പറഞ്ഞത്. അദ്ദേഹം പറഞ്ഞു.
അപ്പീല്‍ നല്‍കും: അഡ്വ. പി. പ്രേമരാജന്‍
തലശ്ശേരി: പാലത്തായി കേസിലെ കോടതിവിധിക്കെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ. പി. പ്രേമരാജന്‍ പറഞ്ഞു. കാര്യങ്ങള്‍ കൃത്യമായി ബോധിപ്പിക്കും. കെട്ടിച്ചമച്ച കേസാണ്. സാക്ഷിയും തെളിവും കൃത്രിമമായി ഉണ്ടാക്കിയതാണ്. അതിജീവിതയുടെ മൊഴിമാത്രം ആശ്രയിച്ചാണ് ശിക്ഷ.
കേസിന്റെ സാഹചര്യം അപ്പീല്‍ കോടതിയെ ബോധ്യപ്പെടുത്തും. കേസിനെ നിയമപരമായും രാഷ്‌ട്രീയമായും നേരിടും. മറ്റൊരു ബിജെപി നേതാവായ അധ്യാപകനെതിരെ സമാനമായ ആരോപണം അതിജീവിതയുടെ അമ്മ നടത്തിയിരുന്നു. അന്നത്തെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അബ്ദുള്‍ റഹീം നടത്തിയ അന്വേഷണത്തില്‍ പരാതി കളവാണെന്ന് കണ്ടെത്തി. അദ്ദേഹത്തെ പ്രതിഭാഗം സാക്ഷിയായി വിസ്തരിച്ചു. കുട്ടിക്ക് രണ്ട് മാസം കൗണ്‍സലിങ് നല്‍കിയവരെയും വിസ്തരിച്ചു. റിട്ട. എസിപി ടി.കെ. രത്‌നകുമാറിന്റെ നേതൃത്വത്തില്‍ കെട്ടിച്ചമച്ച തെളിവുണ്ടാക്കി പോക്‌സോ ചുമത്തി കുറ്റപത്രം നല്‍കുകയായിരുന്നു. എഡിഎം കെ. നവീന്‍ ബാബുവിന്റെ കേസ് അട്ടിമറിച്ചതില്‍ ഉള്‍പ്പെടെ ആരോപണം നേരിടുന്ന ഉദ്യോഗസ്ഥനാണ് അദ്ദേഹമെന്നും പ്രേമരാജന്‍ പറഞ്ഞു.
















