ഒരിക്കല്‍ തളര്‍ന്നുപോയ ജീവിതത്തില്‍ നിന്നും ഗുരുവായൂരപ്പന്റെ കാരുണ്യത്താല്‍ കരുത്തോടെ തിരിച്ചുവന്ന് ജീവിതം കരുപ്പിടിപ്പിച്ച കഥയാണ് പേരുകൊണ്ട് ഏറെ ശ്രദ്ധിക്കപ്പെടുന്ന സിംഗിള്‍ ബോബന്റെത്.
ആലപ്പുഴ ചുങ്കം പള്ളത്തുരുത്തിയില്‍ കഷ്ടപ്പാടുകള്‍ക്കിടയില്‍ ജീവിച്ച പെണ്‍കുട്ടി ഇന്ന് നവമാധ്യമങ്ങളില്‍ ലക്ഷക്കണക്കിന് ആരാധകര്‍ ഉള്ള വ്യക്തിയാണ്. പത്താം ക്ലാസുകാരി ആണെങ്കിലും സിംഗിള്‍ നല്ലൊരു മോട്ടിവേറ്റര്‍ ആണ്. ജീവിതത്തില്‍ കഠിന പരീക്ഷണങ്ങളെ അതിജീവിച്ച് വളര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ മറ്റുള്ളവരെ കൈപിടിച്ച് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനും പലരെയും നല്ല സംരംഭകരാക്കി മാറ്റാനും സാധിച്ചു.
ഇന്ന് സിംഗിള്‍ ബോബന്‍ എന്ന പേര് ഒരു ബ്രാന്‍ഡ് നെയിം കൂടിയാണ്. പാരമ്പര്യ തനിമയും കൈപ്പുണ്യവും ഒത്തുചേര്‍ന്നുകൊണ്ട് വൈവിധ്യമാര്‍ന്ന അച്ചാറുകളും കറിപൗഡറുകളുമായി വിപണിയില്‍ എത്തിയിരിക്കുകയാണ് സിംഗിള്‍ ബോബന്‍. ഇടപ്പള്ളി ഉണിച്ചിറയില്‍ തുടക്കം കുറിച്ച സംരംഭം മറ്റ് ജില്ലകളിലേക്ക് കൂടി വ്യാപിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ബാല്യകാലത്ത് അടുക്കളയില്‍ മുത്തശ്ശിയുടെ പാചകം കണ്ടു വളര്‍ന്ന സിംഗിളിന് രുചി രഹസ്യം മുത്തശ്ശി കൈമാറുകയായിരുന്നു. കലര്‍പ്പില്ലാത്തതും രുചികരവുമായ നല്ല ഭക്ഷണം ലാഭം നോക്കാതെ നല്‍കുന്നതിനോളം നന്മയുള്ള ഒരു കാര്യം ലോകത്തില്ലെന്നുള്ള ആദ്യപാഠമാണ് ബാല്യത്തില്‍ പഠിച്ചത്.
തന്റെ പാചക വൈദഗ്ധ്യം സമൂഹ മാധ്യമത്തിലൂടെ പ്രദര്‍ശിപ്പിച്ചു തുടങ്ങിയപ്പോള്‍ സിംഗിളിന് പിന്തുണയുമായി എത്തിയത് പതിനായിരക്കണക്കിന് വനിതകളാണ്. ഇതേത്തുടര്‍ന്ന് ഓണ്‍ലൈന്‍ വഴി വില്പന ആരംഭിച്ചു. അവിടെ നിന്നുമാണ് കടകളിലേക്കും മാളുകളിലേക്കും കടക്കാനുള്ള ശ്രമം ആരംഭിച്ചത്. വില്പനയുടെ തിരക്ക് വര്‍ധിച്ചതോടെ സൗദിയില്‍ എന്‍ജിനീയര്‍ ആയ ഭര്‍ത്താവ് ബോബന്‍ ഇപ്പോള്‍ മാര്‍ഗനിര്‍ദേശങ്ങളുമായി കൂടെയുണ്ട്.
ഭര്‍ത്താവിന്റെ തണലില്‍ മാത്രം ജീവിക്കേണ്ടവളാണ് ഭാര്യ എന്ന ധാരണ മാറ്റി ഭര്‍ത്താവിന് കരുത്തായി ഏതു സാഹചര്യത്തിലും ഒപ്പം ഉണ്ടാവുകയും വേണം എന്ന നിലപാടാണ് സിംഗിളിന് ഉള്ളത്. ഭര്‍ത്താവിന്റെ തണലില്‍ പെണ്ണിന്റെ ജീവിതം ഒതുങ്ങണം എന്ന് ചിന്തിക്കുന്ന കാലം മാറി, സ്വന്തമായി ഒരു വരുമാനം നിര്‍ബന്ധമായും വേണമെന്നും ഒരു ജോലിയും മോശമല്ലെന്ന ധാരണയും വേണം. എല്ലാ പ്രശ്‌നങ്ങള്‍ക്കും ഇടയില്‍ ജീവിതം ആസ്വദിക്കാന്‍ കഴിയുന്നതാണ് വിജയം എന്നതാണ് സിംഗിളിന്റെ സിമ്പിള്‍ നിലപാട്.
ജീവന്‍ നിലനിര്‍ത്തുന്ന ഭക്ഷണത്തില്‍ മായം കലര്‍ത്തുന്നതാണ് ഏറ്റവും വലിയ പാപം എന്ന് വിശ്വസിക്കണമെന്നും അല്പം ലാഭത്തിന് ഇതു ചെയ്താല്‍ താല്‍ക്കാലിക നേട്ടങ്ങള്‍ ഉണ്ടാകുമെങ്കിലും തലമുറകള്‍ ഇത് അനുഭവിക്കേണ്ടി വരുമെന്നും സിംഗിള്‍ പറഞ്ഞു. തളരുമ്പോള്‍ പ്രാര്‍ത്ഥനയുടെ കരുത്തില്‍ കരുതലായി ഗുരുവായൂരപ്പന്‍ കൂടെയുണ്ടെന്ന് വിശ്വസിക്കുകയും തിരിച്ചറിയുകയും ചെയ്യുന്നതായും സിംഗിള്‍ പറഞ്ഞു.













