പത്തനംതിട്ട: സര്‍ക്കാര്‍ സര്‍വീസില്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കി 12 വര്‍ഷം പിന്നിടുമ്പോള്‍ വിരമിച്ച ജീവനക്കാര്‍ നേരിടുന്നത് കടുത്ത പ്രതിസന്ധി. പദ്ധതിയില്‍ അംഗങ്ങളായി വിരമിച്ചവര്‍ വാങ്ങുന്ന ഏറ്റവും ഉയര്‍ന്ന പെന്‍ഷന്‍ തുക 2,750 രൂപയാണ്. വിഹിതം കുറഞ്ഞതിന്റെ പേരില്‍ പെന്‍ഷന്‍ കിട്ടാത്തവരും ഏറെ. 2013 ഏപ്രില്‍ ഒന്നിനാണ് സംസ്ഥാനത്ത് പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കിയത്. 2016 മുതലാണ് ഇതില്‍ ഉള്‍പ്പെട്ടവരുടെ വിരമിക്കല്‍ തുടങ്ങിയത്.
നിലവില്‍ ഏതാണ്ട് മൂവായിരത്തോളം പേരാണ് വിരമിച്ചത്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമിക്കപ്പെട്ട ശേഷം പിന്നീട് സ്ഥിരപ്പെട്ടവരും സൈനിക സേവനശേഷം പിഎസ്‌സി വഴി നിയമിച്ചവരും ആണ് ഇവരില്‍ ഏറെയും. അടിസ്ഥാന ശമ്പളത്തിന്റെ 10% ജീവനക്കാരനും 10% സര്‍ക്കാരും പെന്‍ഷന്‍ ഫണ്ടിലേക്ക് നിക്ഷേപിക്കും വിധമാണ് പങ്കാളിത്ത പെന്‍ഷന്റെ ക്രമീകരണം. ഓഹരി വിപണിയിലും മറ്റുമായി നിക്ഷേപിക്കുന്ന ഈ തുക ജീവനക്കാരന്റെ വിരമിക്കല്‍ സമയത്ത് പിന്‍വലിക്കാം എന്നാണ് വ്യവസ്ഥ. അതിനും നിബന്ധനയുണ്ട.് സംയുക്ത ഫണ്ടില്‍ ആകെയുള്ള തുക അഞ്ചു ലക്ഷത്തില്‍ കൂടുതലാണെങ്കില്‍ അതിന്റെ 60% മാത്രമേ പിന്‍വലിക്കാനാവൂ.
ശേഷിക്കുന്ന 40% സര്‍ക്കാര്‍ തന്നെ എല്‍ഐസി, എസ്ബിഐ ലൈഫ് പോലുള്ളവയില്‍ നിക്ഷേപിക്കും. ഒരു ലക്ഷം രൂപയ്‌ക്ക് 500 രൂപ എന്ന നിരക്കില്‍ നിക്ഷേപിച്ച തുകയ്‌ക്ക് അനുപാതികമായി ഇവയില്‍ നിന്നാണ് വിരമിച്ചവര്‍ക്ക് പ്രതിമാസ പെന്‍ഷന്‍ നല്‍കുക. പിന്‍വലിച്ച 60 ശതമാനം കഴിഞ്ഞ ശേഷം അവശേഷിക്കുന്ന തുകയുടെ അടിസ്ഥാനത്തിലാണ് പെന്‍ഷന്‍. ഇതാണ് സര്‍വീസ് കുറഞ്ഞ ആദ്യ ബാച്ചുകാരുടെ പെന്‍ഷന്‍ 2,500-2,750 ആയി പരിമിതപ്പെട്ടത്.
വിരമിക്കല്‍ ഘട്ടത്തില്‍ സംയുക്ത ഫണ്ടില്‍ ആകെയുള്ളത് അഞ്ചു ലക്ഷം രൂപയില്‍ താഴെയാണെങ്കില്‍ ഈ മുഴുവന്‍ തുകയും വിരമിച്ചവര്‍ക്കു നല്‍കും. പെന്‍ഷന്‍ ഫണ്ടില്‍ നിക്ഷേപിക്കാന്‍ ഒന്നുമില്ലാത്ത ഇത്തരക്കാര്‍ക്ക് പെന്‍ഷന്‍ ലഭിക്കില്ല. രേഖകളില്‍ സര്‍ക്കാര്‍ ജീവനക്കാരനായതിനാല്‍ ഇവര്‍ക്ക് സാമൂഹ്യ ക്ഷേമ പെന്‍ഷനും കിട്ടില്ല. പങ്കാളിത്ത പെന്‍ഷന്‍കാരോട് മെഡിസിപ്പിലുംവിവേചനം ഉണ്ട്. പഴയ പെന്‍ഷന്‍ സ്‌കീമിലുള്ളവരുടെ പ്രതിമാസ പെന്‍ഷനില്‍ നിന്ന് ഇന്‍ഷ്വറന്‍സ് പ്രീമിയം ഈടാക്കുകയാണ്. എന്നാല്‍ പങ്കാളിത്ത സ്‌കീമിലുള്ളവര്‍ക്ക് സര്‍ക്കാര്‍ പെന്‍ഷന്‍ ഇല്ലാത്തതിനാല്‍ രണ്ടു വര്‍ഷത്തെ പ്രീമിയം ഒന്നിച്ച് അടയ്‌ക്കണം. രണ്ടുവര്‍ഷ കാലയളവില്‍ ഒരു വര്‍ഷം പിന്നിട്ട ശേഷമാണ് വിരമിക്കലങ്കില്‍ ശേഷിക്കുന്ന ഒരു വര്‍ഷത്തെ പ്രീമിയം കൂടി അടച്ചാലേ മെഡിസെപ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കൂ. സര്‍ക്കാരിന് പങ്കാളിത്ത പെന്‍ഷന്‍കാരുടെ കാര്യത്തില്‍ ബാധ്യത ഇല്ലാത്തതാണ് ഇതിന് കാരണം.












