കൊച്ചി: എറണാകുളത്ത് 12 വയസ്സുകാരനെ ക്രൂരമായി മർദിച്ച കേസില്‍ അമ്മയെയും അവരുടെ ആണ്‍സുഹൃത്തിനെയും എളമക്കര പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ തല ഭിത്തിയില്‍ ഇടിപ്പിച്ചതായും ശരീരത്തില്‍ മാരകമായ മുറിപ്പാടുകള്‍ ഉണ്ടാക്കിയതായും പോലീസ് കണ്ടെത്തി. കഴിഞ്ഞ വ്യാഴാഴ്ചയാണ് ക്രൂരമായ സംഭവം നടന്നത്.
കുട്ടിയുടെ മാതാപിതാക്കള്‍ പിരിഞ്ഞു താമസിക്കുകയാണ്. അമ്മയും കുട്ടിയും ആണ്‍സുഹൃത്തും ഒരുമിച്ചാണ് താമസിച്ചിരുന്നത്. കുട്ടി അമ്മയ്‌ക്കൊപ്പം കിടന്നതില്‍ പ്രകോപിതനായാണ് ആണ്‍സുഹൃത്ത് അതിക്രമം ആരംഭിച്ചത്. ആണ്‍സുഹൃത്ത് കുട്ടിയുടെ കൈകള്‍ പിടിച്ച് തിരിച്ചശേഷം തല ഭിത്തിയില്‍ ഇടിപ്പിക്കുകയായിരുന്നു.
ബാത്‌റൂമിന്റെ വാതിലില്‍ തലയിടിച്ചതിനെ തുടർന്ന് കുട്ടിക്ക് പരുക്കേറ്റു. അടുത്ത മുറിയിലേക്ക് പോയ കുട്ടിയെ ഇയാള്‍ വീണ്ടും ഉപദ്രവിക്കാൻ ശ്രമിച്ചു. എന്നാല്‍, അമ്മ ഈ മർദനം തടഞ്ഞില്ലെന്ന് മാത്രമല്ല, കുട്ടിയുടെ നെഞ്ചില്‍ നഖം കൊണ്ട് മുറിവേല്‍പ്പിക്കുകയും ചെയ്തുവെന്ന് എഫ്.ഐ.ആറില്‍ പോലീസ് വ്യക്തമാക്കി.
ഈ കേസില്‍ അമ്മയാണ് ഒന്നാം പ്രതി, ആണ്‍സുഹൃത്ത് രണ്ടാം പ്രതിയുമാണ്. മർദനത്തില്‍ പരുക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ആശുപത്രി അധികൃതരാണ് വിവരങ്ങള്‍ പോലീസിനെ അറിയിച്ചത്. തുടർന്ന് പോലീസ് ഉടൻ കേസെടുത്ത് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
















