തിരുവനന്തപുരം: ബീഹാറിലെ വൻ തെരഞ്ഞെടുപ്പുവിജയം രാജ്യമെമ്പാടും ആഘോഷിക്കുമ്പോൾ ബിജെപിയുടെ കേരള ആസ്ഥാനമായ മാരാർജി ഭവനിലും നേതാക്കളും പ്രവർത്തകരും ആഘോഷം പൊടിപൊടിച്ചു. പാർട്ടിയുടെ ദേശീയ ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെയുള്ളവർ ഒത്തുചേർന്ന് ആഘോഷം വമ്പിച്ചതാക്കുമ്പോഴാണ് ഇവിടെയും ആഘോഷങ്ങൾ.
ബീഹാർ തെരഞ്ഞെടുപ്പിലെ എൻഡിഎയുടെ വിജയം മാരാർജി ഭവനിലും നേതാക്കളും പ്രവർത്തകരും ആഘോഷിച്ചു. തെരരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ തിരുവനന്തപുരത്ത് വിവിധയിടങ്ങളിൽ തദ്ദേശ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലായിരുന്ന നേതാക്കൾ മാരാർജി ഭവനിലേക്ക് എത്തി. സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശഖർ, മുൻ സംസ്ഥാന അധ്യക്ഷന്മാരായ കുമ്മനം രാജശേഖരൻ, വി.മുരളീധരൻ, പി.കെ.കൃഷ്ണദാസ്, കെ.സുരേന്ദ്രൻ, ബിജെപി സംസ്ഥാന ജനറൽസെക്രട്ടറി അനൂപ് ആന്ററണി, സംസ്ഥാന വൈസ് പ്രസിഡന്റും തിരുവന്തപുരം കോർപ്പറേഷൻ ശാസ്തമംഗംല വാർഡ് സ്ഥാനാർത്ഥിയുമായ ആർ.ശ്രീലേഖ, ഡോ.അബ്ദുൾ സലാം തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ആഘോഷം. രാജീവ് ചന്ദ്രശഖർ വി.മുരളീധരന് മധുരം നൽകി ആഘോഷത്തിന് തുടക്കം കുറിച്ചു. എല്ലാ നേതാക്കൾക്കും സംസ്ഥാന അധ്യക്ഷൻ മധുരം നൽകി.
വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെ കാലം അവസാനിച്ചതായും പ്രവർത്തന മികവിലൂന്നിയ രാഷ്‌ട്രീയത്തിന്റെ പുതിയ യുഗം വരവായെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആഘോഷത്തിന് ഒന്നിച്ചുകൂടിയ പ്രവർത്തകരെ അഭിസംബോധന ചെയ്തു പറഞ്ഞു.
ബീഹാർ തെരഞ്ഞെടുപ്പ് ഫലങ്ങൾ ഒരിക്കൽ കൂടി തെളിയിക്കുന്നത് അതാണ്. രാജ്യം മുഴുവൻ മാറുകയാണെന്നും ഇനി കേരളത്തിന്റെ ഊഴമാണെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.
2014 ഭാരതീയ രാഷ്‌ട്രീയത്തിൽ ഒരു വഴിത്തിരിവായതുപോലെ, 2025 കേരള രാഷ്‌ട്രീയത്തിലും ഒരു മാറ്റത്തിന് തുടക്കമിടും. ബീഹാറിലെ ജനങ്ങളെപ്പോലെ പുരോഗതിയും വളർച്ചയും അഴിമതി രഹിത ഭരണവുമാണ് മലയാളികളും ആഗ്രഹിക്കുന്നത്. പൊള്ളയായ വാഗ്ദാനങ്ങളും എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും മുന്നോട്ടു വയ്‌ക്കുന്ന കപട മതേതരത്വമല്ല നാടിനാവശ്യം.
ബീഹാർ തെരഞ്ഞെടുപ്പ് നൽകുന്ന സന്ദേശം വ്യക്തമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുടെ നേതൃത്വത്തിൽ ബിജെപിയും എൻഡിഎയും മുന്നോട്ടു വയ്‌ക്കുന്ന പ്രവർത്തന മികവിന്റെ രാഷ്‌ട്രീയത്തിന് വീണ്ടും പിന്തുണ നൽകിയ ബീഹാറിലെ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ. ഒപ്പം കുടുംബവാഴ്ചയും അഴിമതിയും നിറഞ്ഞ കോൺഗ്രസിന്റെയും ആർജെഡിയുടെയും ജംഗിൾ രാജ് രാഷ്‌ട്രീയത്തെ തള്ളിക്കളഞ്ഞതിനും അഭിനന്ദനങ്ങൾ, രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
















