ന്യൂദൽഹി: ബിഹാറിൽ ലീഡ് നിലയിൽ കേവല ഭൂരിപക്ഷവും കടന്ന് എൻഡിഎ മുന്നേറുമ്പോൾ ബിജെപി ആസ്ഥാനത്ത് ആഘോഷപരിപാടികൾക്ക് തുടക്കമായി. മധുരപലഹാരങ്ങൾ തയ്യാറാക്കുന്ന തിരക്കിലാണ് പ്രവർത്തകർ. എല്ലാ എക്സിറ്റ് പോളുകളും ദേശീയ ജനാധിപത്യ സഖ്യത്തിന് (എൻഡിഎ) വ്യക്തമായ വിജയം പ്രഖ്യാപിച്ചിരുന്നു. ഇത് പൂർണമായും ശരിവയ്‌ക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലങ്ങൾ.
മുഴുവൻ ഫലങ്ങളും ഉടൻ പ്രഖ്യാപിക്കും. വോട്ടെണ്ണൽ ഇപ്പോഴും തുടരുമ്പോൾ, ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിക്കഴിഞ്ഞു. 81 സീറ്റുകളിൽ ബിജെപി മുന്നേറുകയാണ്. 101 സീറ്റുകളിലാണ് ബിജെപി മത്സരിച്ചത്. പട്നയിൽ ലഡ്ഡുവിനും വമ്പിച്ച വിരുന്നിനുമുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.
ബിജെപി സംസ്ഥാന നിർവാഹക സമിതി അംഗം കൃഷ്ണ സിങ് കല്ലു 500 കിലോഗ്രാം ലഡ്ഡുവിന് ഓർഡർ നൽകിക്കഴിഞ്ഞു. 5 ലക്ഷം രസഗുള്ളയും ഓർഡർ ചെയ്തതായാണ് വിവരം. വലിയ പാചക പാത്രത്തിന് മുന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയും ചിത്രങ്ങൾ വെച്ചാണ് ലഡു തയ്യാറാക്കുന്നത്.
ദൃഷ്ടിദോഷം അകറ്റാൻ സമീപത്ത് നാരങ്ങയും മുളകും തൂക്കിയിട്ടിട്ടുണ്ടെന്നും പ്രമേഹരോഗികളായ പ്രവർത്തകരെയും പരിഗണിച്ച് മധുരം കുറച്ചാണ് ലഡു തയ്യാറാക്കുന്നതെന്നും കൃഷ്ണ സിങ് കല്ലു പറഞ്ഞു. ഇതോടൊപ്പം അനന്ത് സിങ്ങിന്റെ കുടുംബാംഗങ്ങൾ പട്നയിൽ 50,000 പേർക്ക് സദ്യ നൽകുമെന്നും അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ നീലം ദേവിയുടെ വസതിയിലാണ് ഒരുക്കങ്ങൾ നടക്കുന്നത്.
അതേസമയം കോൺഗ്രസ് തകർന്നടിയുന്ന കാഴ്ചയാണ് ബീഹാറിൽ. വോട്ട് ചോരി ആരോപണങ്ങളുമായി രാഹുൽ ഗാന്ധി രംഗത്ത് എത്തിയിരുന്നെങ്കിലും ബീഹാർ ജനത അതെല്ലാം തള്ളുന്ന കാഴ്ചയാണ് കാണുന്നത്. ആകെ പതിനൊന്ന് സീറ്റുകളിൽ മാത്രമാണ് പാർട്ടിക്ക് ലീഡുള്ളത്.
ആർജെഡിയുടെ കരുത്തിലാണ് മഹാസഖ്യം പിടിച്ചു നിൽക്കുന്നത്.
















