ഭാരതത്തെ സംബന്ധിച്ചിടത്തോളം മര്‍മപ്രധാനമായ സ്ഥലമാണ് ചെങ്കോട്ട. ഈ പ്രാധാന്യം കണക്കിലെടുക്കുമ്പോള്‍, നടന്നത് ഭീകരാക്രമണം തന്നെയാണെന്ന സംശയം തുടക്കത്തില്‍ത്തന്നെ അന്വേഷണ സംഘത്തിന് ഉണ്ടായിരുന്നു. ആക്രമണത്തിന് ഇവിടെ തന്നെയാണോ പദ്ധതിയിട്ടത് എന്നതു സംബന്ധിച്ച് വിശദാംശങ്ങള്‍ വരുന്നതേയുള്ളൂ. കഴിഞ്ഞ ദിവസം ദല്‍ഹി, ഹരിയാന, ജമ്മു-കശ്മീര്‍ പോലീസ് സംയുക്തമായി നടത്തിയ അന്വേഷണത്തില്‍ ഫരീദാബാദില്‍ നിന്ന് ഭീകര സെല്ലിനെ പിടികൂടിയിരുന്നു. അമോണിയം നൈട്രേറ്റ് ഉള്‍പ്പടെയുള്ള 2900 കിലോ സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തിരുന്നു. ഡോക്ടര്‍മാരുള്‍പ്പെട്ട സംഘമാണ് പിടിയിലായത്. അന്വേഷണം തങ്ങളിലേക്കെത്തും എന്ന് ഭയപ്പെട്ടവരാണ് ചാവേറായി പൊട്ടിത്തെറിച്ചത്. പിടിക്കപ്പെടും മുമ്പ് സ്‌ഫോടനം നടത്താം എന്ന ചിന്തയായിരുന്നോ എന്നാണ് സംശയം. ജെയ്‌ഷെ ഇ- മുഹമ്മദ് എന്ന ഭീകര സംഘടനയാണ് ഇതിന് പിന്നില്‍.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാകിസ്ഥാന്റെ ഉള്ളില്‍ കടന്ന് ഭീകരവാദ കേന്ദ്രങ്ങള്‍ തകര്‍ത്തുകൊണ്ട് ഭാരതം മറുപടി നല്‍കിയിരുന്നു. ഇതിന് പകരം ചോദിക്കുമെന്ന് അണികള്‍ക്ക് മുന്നില്‍ മുഖം രക്ഷിക്കുന്നതിനായി പാകിസ്ഥാന്‍ വീരവാദം മുഴക്കിയിരുന്നു. അതിന് അവര്‍ക്ക് എന്തെങ്കിലും ചെയ്‌തേ മതിയാകൂ. പക്ഷേ ഭാരതം നിതാന്ത ജാഗ്രതയിലാണ്. ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിക്കുന്നില്ല, തുടരുമെന്നും നമ്മള്‍ വ്യക്തമാക്കിയിരുന്നു. ആ ജാഗ്രതയുള്ളതുകൊണ്ടാണ് ഭീകര സെല്ലിനെ പിടികൂടാനായതും. അല്ലായിരുന്നെങ്കില്‍ ഭീകരാക്രമണത്തിന്റെ വ്യാപ്തി ചിന്തിക്കുന്നതിലും അപ്പുറമാവുമായിരുന്നു. ഭാരത മണ്ണില്‍ ഒരു ഭീകരവാദി ആക്രമണം ഉണ്ടായാല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തക്കതായ രീതിയില്‍, തക്കതായ സമയത്ത് പ്രതികരിക്കും എന്ന് പാകിസ്ഥാന് അറിയാം. ഈ ആക്രമണം ആരാണോ ചെയ്തത് അവരെ കണ്ടെത്തി ശിക്ഷ നല്‍കുമെന്ന് മോദി വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തിന് അകത്തും പുറത്തുമിരുന്ന് ഭാരതത്തിന് എതിരായി പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള ശക്തമായ താക്കീതാണ് മോദി നല്കിയത്. ഒരു കാരണവശാലും ഭാരതം കണ്ണടയ്‌ക്കില്ല.
ഭീകരവാദം നടന്നാല്‍ അത് യുദ്ധപ്രഖ്യാപനമായി കണക്കാക്കും എന്ന് ഓപ്പറേഷന്‍ സിന്ദൂര്‍ സമയത്ത് ഭാരതം വ്യക്തമാക്കിയിരുന്നു. സൈനിക നടപടിയുണ്ടാകും എന്ന് അതിന് അര്‍ത്ഥമില്ല. അതല്ലാത്ത നടപടികള്‍ ഭാരതത്തിന് അകത്തും പുറത്തും ചെയ്യാനുള്ള കഴിവും രാഷ്‌ട്രീയ ഇച്ഛാശക്തിയും നമുക്കുണ്ട്. എന്നാല്‍ രാജ്യത്തിനകത്ത് ദൗര്‍ഭാഗ്യകരമായ സംഭവം നടന്നപ്പോള്‍ രാഷ്‌ട്ര ചിന്തയില്ലാതെ രാഷ്‌ട്രീയ താല്‍പര്യം മാത്രം നോക്കി മുതലെടുപ്പിന് ശ്രമിക്കുന്നവരുണ്ട്. മുന്‍കാലങ്ങളില്‍ നിരന്തരം ബോംബ് പൊട്ടിക്കൊണ്ടിരുന്നതും ഭീകരവാദി ആക്രമണങ്ങള്‍ നടന്നതും അതില്‍നിന്ന് വ്യത്യസ്തമായി രാജ്യമിപ്പോള്‍ സമാധാന പൂര്‍ണമായി പോകുന്നുവെന്നതും ഭാരതത്തിലുള്ളവര്‍ക്കറിയാം. ഭീകരവാദം പൂര്‍ണമായി ഇല്ലാതാക്കാന്‍ ഒരു രാജ്യത്തിനും കഴിയില്ല. അത് അങ്ങനെയൊരു ആശയമാണ്. വൈറ്റ് കോളര്‍ ടെററിസമാണ് കഴിഞ്ഞ ദിവസം നടന്നത്. വിദ്യാഭ്യാസവും ആവശ്യത്തിന് സാമ്പത്തിക ചുറ്റുപാടുകളും ഉള്ളവരാണ് ഇതിനുപിന്നില്‍. അവര്‍ പോലും മതപരമായ ആശയത്തിന്റെ പേരില്‍ ഭീകരവാദ പ്രവര്‍ത്തനത്തിലേക്ക് തിരിയുന്നത് ആശങ്കാജനകമാണ്. തീവ്രവാദികള്‍ വിദ്യാഭ്യാസവും ജോലിയും ഇല്ലാത്തവരാണ് എന്ന ധാരണ തിരുത്തപ്പെടുന്നു. മതഭ്രാന്തിന്റെ ഭാഗമായി ആളുകളെ വഴിതെറ്റിക്കാനുള്ള ഒരു സിസ്റ്റം പാകിസ്ഥാനുണ്ട്. അത് ഭാരതത്തിന്റെ ഉള്ളില്‍ അവര്‍ നടപ്പാക്കുകയാണ്.
കശ്മീരിനെ എപ്പോഴും സജീവമായി നിര്‍ത്താനുള്ള ശ്രമം കൂടിയാണിത്. പാകിസ്ഥാനെ സംബന്ധിച്ച് അത് അനിവാര്യമാണ്. കശ്മീരില്‍ സമാധാനവും വികസനവും പുലരാതിരിക്കുന്നതിനുള്ള തന്ത്രമാണ് പാകിസ്ഥാന്‍ പയറ്റുന്നത്. ഭീകരാക്രമണത്തിലൂടെ ഭാരതത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ തകര്‍ക്കാം എന്നും അവര്‍ ചിന്തിക്കുന്നു. എന്നാല്‍ ഭാരതത്തെ സംബന്ധിച്ചിടത്തോളം എത്ര പ്രതിസന്ധിയുണ്ടായാലും നമ്മള്‍ വികസന കാര്യങ്ങളുമായി മുന്നോട്ടുപോകും എന്ന സന്ദേശമാണ് പ്രധാനമന്ത്രി നല്‍കുന്നത്. അദ്ദേഹത്തിന്റെ ഭൂട്ടാന്‍ യാത്രയും അതാണ് പ്രതിഫലിപ്പിക്കുന്നത്. അതേസമയം രാഷ്‌ട്രസുരക്ഷയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ല.
(ബിജെപി സംസ്ഥാന വക്താവാണ് ലേഖകന്‍)
















