ന്യൂദല്‍ഹി: ദില്ലിയുടെ ഹൃദയഭാഗത്ത് , രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ സാക്ഷ്യപത്രമായ ചെങ്കോട്ടയ്‌ക്ക് മുന്നിൽ — നടന്ന സ്ഫോടനം ചാവേർ ആക്രമണമാണെന്ന് ഡൽഹി പൊലീസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഫരീദാബാദിൽ അറസ്റ്റിലായ ഡോക്ടർമാരുടെ സംഘാംഗങ്ങളാണ് ആക്രമണത്തിൽ നേരിട്ട് പങ്കാളികളായതെന്ന് പ്രാഥമിക വിലയിരുത്തൽ. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസിന്റെയും കേന്ദ്ര ഏജൻസികളുടെയും നിലപാട് വ്യക്തമാണെന്നും അറിയിച്ചു.
NIA അന്വേഷണം ഏറ്റെടുക്കുമെന്നാണ് ലഭ്യമായ വിവരം. ചാവേർ സുവൈസൈഡ് മോഡ്യൂളിന്റെ സാന്നിധ്യമാണ് ഏജൻസികൾ സംശയിക്കുന്നത്. ചാവേർ ബോംബർ എന്ന് സംശയിക്കുന്ന ഡോ. ഉമർ മുഹമ്മദിന്റെ അമ്മയെയും രണ്ട് സഹോദരന്മാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം ഉമറിന്റേതാണോ എന്ന് ഉറപ്പാക്കാൻ കുടുംബാംഗങ്ങളുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചു.
ഫരീദാബാദിലെ റെയ്ഡിൽ ഡോ. മുസമ്മിൽ ഷക്കീൽ, ഡോ. അദീൽ അഹമ്മദ് റാത്തർ എന്നിവരുടെ അറസ്റ്റും വൻതോതിലുള്ള സ്ഫോടകവസ്തുക്കളുടെ പിടിച്ചെടുപ്പും കാര്യങ്ങളെ നിർണ്ണായക വഴിത്തിരിവിൽ എത്തിച്ചു. ഇതോടെ സമ്മർദ്ദത്തിലായ ഉമർ, സ്ഫോടനത്തിൽ ഉൾപ്പെട്ട കാറിന്റെ ഉടമസ്ഥനെന്ന തിരിച്ചറിവിനെ തുടർന്ന് പരിഭ്രാന്തനാകുകയും ചെങ്കോട്ടയ്‌ക്ക് സമീപം തന്നെ സ്ഫോടനം നടത്തുകയും ചെയ്തതാണെന്നാണ് റിപ്പോർട്ടുകൾ.
ഉമറും സംഘവും ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തിരുന്നുവെന്നും കാറിൽ ഡിറ്റണേറ്റർ സ്ഥാപിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. ഫരീദാബാദിൽ നിന്ന് പിടിച്ചെടുത്ത അമോണിയം നൈട്രേറ്റാണ് ചെങ്കോട്ട സ്ഫോടനത്തിൽ ഉപയോഗിച്ചതെന്നു പൊലീസ് വൃത്തങ്ങൾ സ്ഥിരീകരിക്കുന്നു.
ഫരീദാബാദിൽ പിടിയിലായ ഭീകര സംഘവുമായി ബന്ധം തെളിഞ്ഞതും, മാസ്ക് ധരിച്ച പ്രതിയുടെ കൃത്യമായ നീക്കങ്ങളും, മൂന്ന് മണിക്കൂറോളം ചെങ്കോട്ടയുടെ വാതിൽക്കൽ നിർത്തിയിട്ട കാർ ഉപയോഗിച്ചതും ഒക്കെ ഈ ആക്രമണത്തിന്റെ ലക്ഷ്യം യാദൃശ്ചികമല്ലെന്നതിന്റെ തെളിവുകളാണ്.
കാർ പലതവണ കൈമാറി ഒടുവിൽ പുൽവാമയിൽ നിന്നുള്ള ഒരാളുടെ കൈയിൽ എത്തിയതെന്ന വിവരം, ഈ ആക്രമണത്തിന്റെ ഉറവിടങ്ങൾ എവിടെയേക്കാണ് സൂചിപ്പിക്കുന്നത് എന്നതിനെക്കുറിച്ച് ആശങ്ക വർധിപ്പിക്കുന്നു
സംഭവസ്ഥലത്ത് രക്തം ചിന്തി കിടക്കുന്നവർ സാധാരണക്കാരാണ് — ദില്ലി, യു.പി., ബിഹാർ സ്വദേശികൾ. കേരളമടക്കം മുഴുവൻ ഇന്ത്യ കാണുന്ന ഒരു സത്യം: ഭീകരവാദികൾക്ക് ലക്ഷ്യം മതമോ ഭാഷയോ പ്രദേശമോ അല്ല; ഇന്ത്യ തന്നെ.
ഉള്ളുലച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. ഉറ്റവരെ നഷ്ടമായവരുടെ വേദന അതിജീവിക്കാൻ കഴിയാത്തതാണെന്നും, സർക്കാർ അവർക്കൊപ്പമാണെന്നും മോദി വ്യക്തമാക്കി. സംഭവം സാധാരണ സ്ഫോടനമല്ല, ക്രമബദ്ധമായ ആക്രമണമാണെന്ന് വിലയിരുത്തിയ അദ്ദേഹം അന്വേഷണ ഏജൻസികൾക്ക് ആഴത്തിലുള്ള അന്വേഷണം നടത്താൻ നിർദേശം നൽകിയതായും സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു.
കുറ്റക്കാരെ ഒരിക്കലും വെറുതെ വിടില്ല എന്നും അവരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി ഉറപ്പു നൽകി. ഇരകൾക്ക് പൂര്‍ണനീതിയും, സംഭവത്തിന്റെ മുഴുവൻ പശ്ചാത്തലവും വെളിച്ചത്താക്കുക തന്നെയാണ് സർക്കാരിന്റെ പരമ മുൻഗണനയെന്നും മോദി വ്യക്തമാക്കി.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷനായ ഉന്നതതല യോഗം–
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത വാക്കുകൾ–
പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ ഉറച്ച ഉറപ്പ്—
ഇവ ഒക്കെ ഒരേ സന്ദേശമാണ് നൽകുന്നത്: കുറ്റക്കാരെ വെറുതെ വിടില്ല.
സാങ്കേതികത കൊണ്ട് സമ്പന്നമായ ഒരു ജനാധിപത്യ രാഷ്‌ട്രത്തിൽ, ഇത്തരത്തിലുള്ള ആക്രമണങ്ങൾ രാജ്യത്തെ വെല്ലുവിളിക്കുന്നത് സുരക്ഷാ യന്ത്രങ്ങളെയല്ല, നമ്മുടെ സമഗ്രമായ ജാഗ്രതയെയും ഐക്യത്തെയും ആണ്.











