ന്യൂദൽഹി: ചെങ്കോട്ടയ്‌ക്ക് സമീപമുള്ള സ്ഫോടനത്തിൽ പ്രധാനമന്ത്രി മോദിയുടെ ആദ്യ പ്രതികരണം വന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലാണ് അദ്ദേഹം തന്റെ പ്രതികരണം പോസ്റ്റ് ചെയ്തത്.
“ഇന്ന് വൈകുന്നേരം ദൽഹിയിലുണ്ടായ സ്ഫോടനത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് എന്റെ അനുശോചനം. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു. ദുരിതബാധിതരെ അധികൃതർ സഹായിക്കുന്നുണ്ട്. ആഭ്യന്തരമന്ത്രി അമിത് ഷായുമായും മറ്റ് ഉദ്യോഗസ്ഥരുമായും സ്ഥിതിഗതികൾ അവലോകനം ചെയ്തു.” – അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിക്ക് പുറമെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും സംഭവത്തിൽ പ്രതികരിച്ചു. “ദൽഹിയിലെ കാർ ബോംബ് സ്ഫോടനം അങ്ങേയറ്റം വേദനാജനകവും അസ്വസ്ഥത ഉളവാക്കുന്നതുമാണ്. ദുഃഖത്തിന്റെ ഈ മണിക്കൂറിൽ, മരിച്ചവരുടെ കുടുംബങ്ങൾക്ക് എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു” – രാജ്‌നാഥ് സിംഗ് ട്വീറ്റ് ചെയ്തു.
ഇന്ന് വൈകുന്നേരമാണ് ദൽഹിയിലെ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം പാർക്ക് ചെയ്തിരുന്ന ഒരു കാറിൽ സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തെ തുടർന്ന് മറ്റ് മൂന്ന് വാഹനങ്ങൾക്കും തീപിടിച്ചു. ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഒന്നാം നമ്പർ ഗേറ്റിന് സമീപമാണ് സംഭവം നടന്നത്. സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
















