ന്യൂദൽഹി: എട്ടുപേരുടെ മരണം സ്ഥിരീകരിച്ച, ന്യൂദൽഹി ചെങ്കോട്ടയ്‌ക്കടുത്ത് നടന്ന കാർ സ്‌ഫോടനം സിഎൻജി പൊട്ടിത്തെറിച്ചുണ്ടായതാണെന്ന് പോലീസ് വിശദീകരിച്ചു. എന്നാൽ സംഭവം ഭീകരാക്രമണമാണോ എന്ന കാര്യം തള്ളക്കളയാനോ സ്ഥിരീകരിക്കാനോ ഇനിയും കഴിഞ്ഞിട്ടില്ല. എൻഐഎ, എൻഎസ്ജി അന്വേഷണ ഏജൻസികൾ സ്ഥലത്തെത്തി പരിശോധനകൾ നടത്തുകയാണ്.
സ്‌ഫോടനത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണ്. ഭീകരപ്രവർത്തന സാധ്യത ഉദ്യോഗസ്ഥർ പൂർണ്ണമായും തള്ളിക്കളയുന്നില്ലെന്ന് വൃത്തങ്ങൾ സ്ഥിരീകരിക്കുന്നു. സിഎൻജി സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് സ്‌ഫോടനത്തിന് കാരണമെന്ന് പോലീസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു.
പതുക്കെ നീങ്ങിയ വാഹനത്തിലാണ് സ്‌ഫോടനം ഉണ്ടായതെന്നും ആ സ്‌ഫോടനം കാരണം സമീപത്തുള്ള വാഹനങ്ങൾക്ക് തീപ്പിടിച്ചതായുമാണ് ദൽഹി പോലീസ് പറയുന്നത്.
സ്‌ഫോടനത്തെത്തുടർന്ന് ദൽഹി എൻസിആറിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
സ്‌ഫോടനത്തിന് ഉപയോഗിച്ചതായി സംശയിക്കുന്ന വസ്തുക്കളുടെ രാസ വിശകലനം എൻഐഎ സംഘം നടത്തുന്നുണ്ട്.
സ്‌ഫോടനത്തെക്കുറിച്ച് ദൽഹി പോലീസ് കമ്മീഷണർ സതീഷ് ഗോൾച്ച ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹനെ അറിയിച്ചു. അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും സംസാരിച്ചു.
സ്‌ഫോടനത്തെക്കുറിച്ച് ഡെപ്യൂട്ടി ചീഫ് ഫയർ ഓഫീസർ എ.കെ. മാലിക് വിശദീകരിക്കുന്നത് ഇങ്ങനെ: ”ചാന്ദ്നി ചൗക്ക് മെട്രോ സ്റ്റേഷന് സമീപം ഒരു കാറിൽ സ്ഫോടനം നടന്നതായി ഞങ്ങൾക്ക് വിവരം ലഭിച്ചു. ഞങ്ങൾ ഉടൻ തന്നെ പ്രതികരിച്ചു, ഏഴ് യൂണിറ്റുകളെ സ്ഥലത്തേക്ക് അയച്ചു. വൈകുന്നേരം 7:29 ന് തീ നിയന്ത്രണവിധേയമാക്കി. ഇതിൽ ആളപായമുണ്ടാകാൻ സാധ്യതയുണ്ട്. ഞങ്ങളുടെ എല്ലാ ടീമുകളും സ്ഥലത്തുണ്ട്.”
സംഭവത്തെത്തുടർന്ന് പ്രദേശം മുഴുവൻ വളഞ്ഞിരിക്കുകയാണ്.
ലാൽ ക്വില മെട്രോ സ്റ്റേഷൻ ഗേറ്റ് നമ്പർ 1 ന് ചുറ്റും പാർക്ക് ചെയ്തിരുന്ന 37 വാഹനങ്ങളിലേക്ക് തീ പടർന്നതായി റിപ്പോർട്ടുകൾ പറയുന്നു. സ്‌ഫോടനത്തിൽ ആറ് കാറുകൾ, നാല് ബൈക്കുകൾ, നാല് ഇ-റിക്ഷകൾ എന്നിവയ്‌ക്ക് തീപ്പിടിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
ലാൽ ക്വില/ചാന്ദ്നി ചൗക്ക് പ്രദേശത്തിന്റെ 5 കിലോമീറ്റർ ചുറ്റളവിൽ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. സ്ഫോടനത്തെത്തുടർന്ന് ദര്യഗ്നനിൽ നിന്ന് റെഡ് ഫോർട്ട് മെട്രോ സ്റ്റേഷനിലേക്കുള്ള വഴി അടച്ചു. റെഡ് ഫോർട്ടിനടുത്തുള്ള മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്പർ 1 ഉം 4 ഉം അടച്ചു. റെഡ് ഫോർട്ടിനും കൊണാട്ട് പ്ലേസിനും സമീപവും ഇന്ത്യാ ഗേറ്റിനെ ബന്ധിപ്പിക്കുന്ന പ്രദേശങ്ങളിലും ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ചാന്ദ്നി ചൗക്ക് മാർക്കറ്റിലേക്കുള്ള പ്രവേശനം അടച്ചു. റെഡ് ഫോർട്ടിന് ചുറ്റുമുള്ള മാർക്കറ്റ് ഏരിയയിൽ നിന്ന് കടയുടമകളോട് ഉടൻ ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
















