തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനിൽ വിദ്യാർത്ഥികൾ ഗണഗീതം ആലപിച്ചതിനെ പിന്തുണച്ച് കോൺഗ്രസിന്റെ യുവനേതാവ് രംഗത്ത്. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. എസ്. നുസൂർ ആണ് എറണാകുളം–ബെംഗളൂരു വന്ദേഭാരത് എക്‌സ്‌പ്രസിന്റെ ഉദ്ഘാടന ചടങ്ങിനിടെ വിദ്യാർത്ഥികൾ ആർഎസ്എസ് ഗണഗീതം ആലപിച്ചതിന് പിന്തുണച്ച് രംഗത്തെത്തിയത്. ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലാണ് എൻ. എസ്. നുസൂർ ഇക്കാര്യം വ്യക്തമാക്കുന്നത്.
വിദ്യാർത്ഥികൾ പാടിയ ഗാനം വിവാദപരമല്ലെന്നും അതിനെ ആർഎസ്എസുമായി ബന്ധിപ്പിക്കുന്നത് തെറ്റായ സമീപനമാണെന്നും നുസൂർ പറയുന്നു. വർഷങ്ങൾക്കുമുമ്പ് ഭാരത് സ്‌കൗട്ട് ആൻഡ് ഗൈഡ്സ് ക്യാമ്പുകളിലും ഈ ഗാനം പാടാറുണ്ടായിരുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഒരു ഗാനം പാടിയാൽ അത് ആർഎസ്എസുകാരുടേതായി തീരില്ല. അവർ പാടുന്ന ഓരോ ഗാനവും അവരുടെതാണെന്ന് കരുതുന്ന ചിന്താഗതിയിൽ നിന്ന് സമൂഹം മാറേണ്ട സമയം എത്തിയെന്നും നുസൂർ പറയുന്നു.
വിവാദമായ ഗണഗീതാലാപന ദൃശ്യങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ച നുസൂർ, ഗാനം ആലപിച്ച വിദ്യാർത്ഥികളെ അഭിനന്ദിക്കുകയും ആശംസകൾ നേരുകയും ചെയ്തു.
ഇതിനിടെ നുസൂറിന്റെ ഫേസ്ബുക്ക് കുറിപ്പ് ബിജെപി നേതാവ് കെ സുരേന്ദ്രനും .പങ്കുവെച്ചു .‘എന്തായാലും സതീശന്റെ കോൺഗ്രസല്ലാത്തവരുമുണ്ട്’ എന്ന കുറിപ്പോടെയാണ് സുരേന്ദ്രൻ നുസൂറിന്റെ പോസ്റ്റ് പങ്കുവെച്ചിട്ടുള്ളത്.
വന്ദേഭാരതിലെ ഗണഗീത വിവാദത്തിൽ രൂക്ഷ പ്രതികരണമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നടത്തിയിരുന്നത്. ബിജെപി നാടിനെ വർഗീയവൽക്കരിക്കാൻ ശ്രമിക്കുകയാണെന്നും ഔദ്യോഗിക ചടങ്ങുകളിൽ ആർഎസ്എസിന്റെ ഗണഗീതം പാടുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും വി ഡി സതീശൻ പറഞ്ഞിരുന്നു. ആർഎസ്എസിന്റെ ഗണഗീതം എങ്ങനെയാണ് ദേശഭക്തിഗാനമാകുന്നത്. ആർഎസ്എസിന്റെ ഗണഗീതം ആർഎസ്എസിന്‌റെ വേദിയിൽ പരിപാടിയിൽ പാടിയാൽ മതി. സർക്കാരിന്റെയും നാട്ടുകാരുടെയും ചിലവിൽ രാഷ്‌ട്രീയവൽക്കരണം അനുവദിക്കില്ലെന്നും സതീശൻ പറഞ്ഞിരുന്നു.
















