കൊച്ചി : ഇന്നലെ ഫ്ലാഗ് ഓഫ് ചെയ്ത വന്ദേഭാരതിൽ ആര്‍.എസ്.എസ് ഗണഗീതം ആലപിച്ചതിനെതിരെ കമ്യൂണിസ്റ്റുകാരും , മതമൗലികവാദികളും വിമർശനവുമായി രംഗത്തെത്തിയിരുന്നു. എറണാകുളം-കെഎസ്ആര്‍ ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് ഉദ്ഘാടനത്തിനിടെയായിരുന്നു വിദ്യാർത്ഥികൾ ഗണഗീതം ആലപിച്ചത്.
എളമക്കര സരസ്വതി വിദ്യാനികേതനിലെ കുട്ടികളാണ് ഗാനം ആലപിച്ച് വൈറലായത്. അതിനു പിന്നാലെയാണ് വിമർശനമുണ്ടായത്. എന്നാൽ ഇപ്പോൾ അതിനു മറുപടി നൽകിയിരിക്കുകയാണ് രാഷ്‌ട്രീയ നിരീക്ഷകനും ടിവി ചർച്ചകളിൽ നിറസാന്നിധ്യവുമായ ശ്രീജിത്ത് പണിക്കർ. രാജ്യത്തെ പ്രകീർത്തിക്കുന്ന, കക്ഷിരാഷ്‌ട്രീയ പരാമർശങ്ങളില്ലാത്ത ഒരു ദേശഭക്തി ഗാനമാണ് ഇതെന്നും ശ്രീജിത്ത് ഫേസ്ബുക്കിൽ കുറിച്ചു.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ
വന്ദേഭാരത് ഉദ്ഘാടന ചടങ്ങിൽ ഗണഗീതം പാടിയെന്ന്!
പാടിയെങ്കിൽ കണക്കായിപ്പോയി!
രാജ്യത്തെ പ്രകീർത്തിക്കുന്ന, കക്ഷിരാഷ്‌ട്രീയ പരാമർശങ്ങളില്ലാത്ത ഒരു ദേശഭക്തിഗാനമാണ് പരമപവിത്രമതാമീ മണ്ണിൽ എന്ന ആ ഗണഗീതം. രാജ്യത്തെ അമ്മയായി കാണുന്ന വന്ദേമാതരത്തിന് ഇല്ലാത്ത എന്ത് ന്യൂനതയാണ് ആ ദേശഭക്തി ഗാനത്തിനുള്ളത്?
അതറിഞ്ഞിട്ടും വിഷമം മാറിയില്ലെങ്കിൽ പോയൊരു കേസ് കൊടുക്കൂ ബ്ലീസ്.” – അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ബെംഗളൂരു വന്ദേഭാരതിന്റെ കന്നിയാത്രയില്‍ ട്രെയിനില്‍ യാത്ര ചെയ്ത വിദ്യാര്‍ത്ഥികള്‍ ഗണഗീതം പാടി മതേതരത്വം തകര്‍ത്തുവെന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം നിരവധി ഇടത് നേതാക്കൾ രംഗത്തെത്തിയിരുന്നു.
















