ആശയ വൈവിധ്യങ്ങള്‍ക്കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിക്കുകയാണ് ഇന്ന് മലയാള സിനിമ. ലോകോത്തര സിനിമകളോട് കിട പിടിക്കും വിധം മലയാള സിനിമ ഇന്നുയര്‍ന്നു കഴിഞ്ഞു. എന്നാല്‍ സിനിമയൊരിക്കലും സംവിധായകന്റേയോ നടന്റേയോ മാത്രം പ്രതിഭയാല്‍ വിജയിക്കുന്ന ഒന്നല്ല, മറിച്ച് ആ കുടക്കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ മനുഷ്യരുടേയും കൂടി വിജയമാണ്. അതിനുപയോഗിക്കുന്ന സാങ്കേതിക വിദ്യകള്‍ക്കുപോലും അതില്‍ പങ്കുണ്ട്. കാലത്തിന്റെ ഒഴുക്കിനനുസരിച്ച് സിനിമാ പ്രവര്‍ത്തകരില്‍ പോലും വൈവിധ്യമുണ്ടാകുന്നുണ്ട് എന്നു പറയാന്‍ കഴിയും.
ഒരു കഥയെ അസാധാരണമാക്കുന്നത് എഴുത്തുകാരനോ അല്ലെങ്കില്‍ സംവിധായകനോ അല്ല, ആ കഥ മറ്റൊരാളുടെ വീക്ഷണത്തില്‍ നിന്ന് നോക്കുമ്പോളാണ് അതിന് വിജയമുണ്ടാകുന്നത്.
2024 ലെ ഒട്ടുമിക്ക വിജയ ചിത്രങ്ങളുടെയും കഥയും അവതരണ രീതിയും മാത്രം പരിശോധിച്ചാല്‍ അറിയാം, അവരുടെ മാറുന്ന സിനിമാ സങ്കല്‍പങ്ങളെക്കുറിച്ച്. അത്തരത്തില്‍ മലയാളിയുടെ പള്‍സ് അറിഞ്ഞെടുത്ത വിജയ ചിത്രമാണ് കിഷ്‌കിന്ധാ കാണ്ഡം. മലയാളി വിധിയെഴുതിയ പോലെ 2024ലെ മികച്ച എഡിറ്റര്‍ക്കുള്ള പുരസ്‌കാരം ഈ ചിത്രത്തിലൂടെ സ്വന്തമാക്കിയിരിക്കുകയാണ് സൂരജ് ഇ.എസ്. സംവിധായകന്‍ ദില്‍ജിത്ത് അയ്യത്താന്‍ ചെന്നൈയിലും കഥയെഴുതിയ ബാഹുല്‍ രമേഷ് തലശ്ശേരിയിലും സ്‌ക്രിപ്റ്റ് എഡിറ്ററായ സൂരജ് എറണാകുളത്തുമായിട്ടാണ് കഥ മുഴുവനായി വായിക്കുന്നതും, അഭിപ്രായങ്ങള്‍ പങ്കുവയ്‌ക്കുന്നതും. പിന്നീടാണ് മറ്റ് അണിയറ പ്രവര്‍ത്തനങ്ങളിലേക്ക് കടന്നത്. കിഷ്‌കിന്ധയുടെ കഥയും അവതരണരീതിയും, ഓരോ കഥാ സന്ദര്‍ഭങ്ങളും ജനങ്ങളിലേക്ക് എത്തിക്കാന്‍ എഴുത്തുകാരന്‍ സ്വീകരിച്ച രീതിയുമാണ് സൂരജിനെ ഈ സിനിമ തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത്. കഥയില്‍ തിരുത്തല്‍ വരുത്തേണ്ടതുണ്ടെങ്കില്‍ വായന എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് സൂരജ് പറഞ്ഞു വയ്‌ക്കുന്നു.
സിനിമയുടെ ആദ്യ ഭാഗത്ത് നടനോ നടിയോ അറിയാത്ത പല കഥാഭാഗങ്ങളും കാണികള്‍ക്ക് മനസിലാക്കിക്കൊടുക്കണം എന്ന ഉദേശം ആദ്യമേ സൂരജിനുണ്ടായിരുന്നു. തലവന്‍ എന്ന സിനിമയ്‌ക്ക് ശേഷമാണ് കിഷ്‌കിന്ധാ കാണ്ഡത്തിലേക്ക് കടക്കുന്നത്. ആസിഫ് അലിയുടെ രണ്ട് ഹിറ്റ് ചിത്രങ്ങള്‍ തുടര്‍ച്ചയായി ചെയ്യാന്‍ സാധിച്ചു എന്നത് കിഷ്‌കിന്ധയോടനുബന്ധിച്ചുള്ള സന്തോഷമായി സൂരജ് കണക്കാക്കുന്നു. ആസിഫ് അലി, അപര്‍ണ ബാലമുരളി, വിജയരാഘവന്‍ തുടങ്ങിയ വലിയൊരു താരനിര തന്നെയുണ്ടായിരുന്നു. ആ സിനിമയെ സംവിധായകന്‍ ഉദ്ദേശിച്ചതിനേക്കാള്‍ ഉയര്‍ന്ന തലങ്ങളിലേക്ക് എത്തിച്ചു. സങ്കീര്‍ണമായ കഥയായതിനാല്‍ തന്നെ ഒട്ടനവധി ചര്‍ച്ചകള്‍ക്കും എഡിറ്റിങ് വിഭാഗം സാക്ഷ്യം വഹിച്ചിട്ടുണ്ട്.
സ്വന്തം കരിയറില്‍ ഏറ്റവും മികച്ച അഭിപ്രായങ്ങളും പ്രതികരണങ്ങളും സൂരജിന് നേടിക്കൊടുത്ത സിനിമയാണ് കിഷ്‌കിന്ധ കാണ്ഡം. ഇതേ സിനിമയുമായി ബന്ധപ്പെടുത്തി തന്നെ ഒരു നാഴികക്കല്ലായി സൂക്ഷിക്കുന്നത് ഭാരത സിനിമയുടെ തന്നെ മികച്ച എഡിറ്റര്‍മാരില്‍ ഒരാളായ ശ്രീകര്‍ പ്രസാദ് കിഷ്‌കിന്ധയുടെ എഡിറ്റിങ്ങിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ്. 2024 ലെ സിനിമകളില്‍ മികച്ച് എഡിറ്റിങ് കിഷ്‌കിന്ധയുടേതാണ് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
വെള്ളിമൂങ്ങ, കക്ഷി അമ്മിണിപ്പിള്ള, തലവന്‍, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങിയ സിനിമകളാണ് സൂരജിന്റെ ജീവിതത്തിലെ മറ്റു സുപ്രധാന സിനിമകള്‍. 2003ല്‍ ലാല്‍ മീഡിയയില്‍ നിന്ന് തുടങ്ങിയ സൂരജിന്റെ പ്രയാണം ഇന്നെത്തി നില്‍ക്കുന്നത് സംസ്ഥാന പുരസ്‌കാരത്തിലാണ്. കേരളത്തിലെ മിക്കവാറുമുള്ള എല്ലാ വന്‍കിട ബ്രാന്‍ഡുകളുടേത് ഉള്‍പ്പടെ 1000ത്തിലധികം പരസ്യങ്ങളില്‍ എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ജനമനസ് കീഴടക്കിയ പരസ്യങ്ങളിലൊന്നായിരുന്നു നടന്‍ മോഹന്‍ലാല്‍ അഭിനയിച്ച പങ്കജ കസ്തൂരി ബ്രീത് ഈസിയുടേത്. സാധാരണ ഒരു സിനിമാ വിജയത്തിനപ്പുറം പ്രഗത്ഭരായ പല സിനിമാ അനുബന്ധ പ്രവര്‍ത്തകരുടെ സന്ദേശങ്ങളും അനുമോദനങ്ങളും അവാര്‍ഡിനോളം തന്നെ പ്രിയപ്പെട്ടതാണെന്ന് സൂരജ് പറയുന്നു്. തൃശൂര്‍ കൂര്‍ക്കഞ്ചേരി സ്വദേശിയാണ് സൂരജ്.
















